പാലക്കാട് ജില്ലയിൽ വീണ്ടും മഴ കൂടുന്നു; ഷോളയൂരില്‍ ഒരു വീട് പൂര്‍ണ്ണമായും തകർന്നു, എട്ട് ഡാമുകളില്‍ ആറെണ്ണത്തിന്‍റേയും ഷട്ടറുകള്‍ തുറന്നു
പാലക്കാട് ജില്ലയിൽ വീണ്ടും മഴ കൂടുന്നു. അട്ടപ്പാടി, നെല്ലിയാമ്പതി മേഖലകളിലാണ് മഴ ശക്തിപ്പെട്ടത്. കനത്ത മഴയില്‍ ഷോളയൂരില്‍ ഒരു വീട് പൂര്‍ണ്ണമായും തകരുകയും ഒരു വീടിന് ഭാഗികമായി തകരുകയും ചെയ്തു.
തെക്കേ കടമ്പാറ സ്വദേശി പഴനി സ്വാമി, ചുണ്ടക്കുളം സ്വദേശി ചെല്ലി രംഗസ്വാമി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ജില്ലയിലെ എട്ട് ഡാമുകളില്‍ ആറെണ്ണത്തിന്‍റേയും ഷട്ടറുകള്‍ തുറന്നു. നീരൊഴുക്ക് കൂടിയതിനാല്‍ മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ 25 സെന്‍റീമിറ്റര്‍ ആക്കി ഉയര്‍ത്തി.
എന്നാൽ, വടക്കന്‍ കേരളത്തിലെ മറ്റ് ജില്ലകളില്‍ കാര്യമായ രീതിയിൽ മഴയൊന്നുമില്ല. മറ്റ് ജില്ലകളിലെ പുഴകളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് കുറവാണ്. അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം നിലിവിലില്ല. കാസര്‍ഗോഡ് ഒറ്റപ്പെട്ട മഴയുണ്ട്. കോഴിക്കോട് മലപ്പുറം വയനാട് കണ്ണൂര്‍ എന്നീ ജില്ലകളില്‍ കാര്യമായ മഴ ഇല്ല.
മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് മലപ്പുറത്ത് 11 കുടുംബങ്ങളെ പെരിന്തല്‍മണ്ണയിലെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. അടിയന്തര സാഹചര്യം നേരിടാന്‍ സൈന്യം, ദുരന്ത നിവാരണ പ്രതികരണ സേന എന്നിവയുടെ സംഘങ്ങള്‍ വിവിധ ജില്ലകളില്‍ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha