കുത്തിവെപ്പ് ഭയന്ന് മുഖത്തേറ്റ മുറിവ് സൈക്കിളിൽ നിന്ന് വീണ് ഉണ്ടായതെന്ന് വീട്ടുകാരോട് കളവ് പറഞ്ഞ വിദ്യാർത്ഥിയുടെ മരണം പേവിഷബാധമൂലമെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ്; പട്ടിയിൽ നിന്ന് മുറിവുണ്ടായിട്ടും യഥാസമയം വാക്സിൻ സ്വീകരിക്കാത്തത് മരണ കാരണമായി: കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന 12 പേർക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകി

അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച 14 കാരന്റെ മരണം പേവിഷബാധമൂലമെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ്.
അർത്തുങ്കലിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ സ്രാമ്പിക്കൽ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകൻ നിർമൽ രാജേഷ് ആണ് മരിച്ചത്.
ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസിലും ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ലാബിലും പരിശോധനയ്ക്കയച്ചിരിക്കുകയാണ്.
പരിശോധിച്ച ഡോക്ടർമാരുടെയും പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പേവിഷബാധയെന്ന നിഗമനത്തിൽ എത്തിയത്.
രണ്ട് മാസങ്ങൾക്ക് മുമ്പ് നിർമലിന്റെ അനുജൻ അമലിന്റെ മുഖത്ത് പട്ടിയുടെ നഖം കൊണ്ട് പോറലേറ്റിരുന്നു. അന്ന് അതിന് ചുറ്റും കുത്തിവെപ്പ് എടുത്തിരുന്നു.
നിർമലിന്റെ മുഖത്തും ഇത് പോലെ മുറിവേറ്റു. പക്ഷെ കുത്തിവയ്പ്പ് ഭയന്ന് സൈക്കിളിൽ നിന്ന് വീണതാണെന്ന് വീട്ടുകാരോട് പറയുകയായിരുന്നു. കൂട്ടുകാരോട് തനിക്ക് മുറിവേറ്റത് പെട്ടിയിൽ നിന്നാണെന്ന് നിർമൽ പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ വളർത്തുന്ന പട്ടിയെ വെറ്ററിനറി സർജൻ പരിശോധിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. പട്ടിയെ വീട്ടിൽത്തന്നെ നിരീക്ഷിക്കും.
പട്ടിയിൽ നിന്ന് മുറിവുണ്ടായിട്ടും യഥാസമയം വാക്സിൻ സ്വീകരിക്കാത്തതാണ് മരണ കാരണമെന്നാണു വിലയിരുത്തൽ. കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന 12 പേർക്കു പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകി.
https://www.facebook.com/Malayalivartha

























