മലവെള്ളത്തിൽ ഒഴുകിവരുന്ന ആക്രി സാധനങ്ങൾ പെറുക്കാൻ ഇറങ്ങി അപകടത്തിൽ പെട്ടു; മൂന്നാൾ പൊക്കം വരുന്ന വെള്ളത്തിൽ മരണത്തെ മുഖാമുഖം കണ്ട് രണ്ട് മണിക്കൂറിലധികം മരക്കൊമ്പിൽ പിടിച്ചുകിടന്ന തമിഴ്നാട് സ്വദേശിയെ സാഹസികമായി രക്ഷപെടുത്തി അഞ്ചൽ പോലീസ്

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ സാഹസികമായി രക്ഷപെടുത്തി അഞ്ചൽ പോലീസ്. വെള്ളത്തിൽ വീണ് രണ്ട് മണിക്കൂറിലധികം മരക്കൊമ്പിൽ പിടിച്ചുകിടന്ന തമിഴ്നാട് സ്വദേശി മുത്തുവിനാണ് അഞ്ചൽ പോലീസ് രക്ഷകരായെത്തിയത്.
അഞ്ചൽ തഴമേൽ പറയാൻ മൂല തോടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിലെ മൂന്നാൾ പൊക്കം വരുന്ന വെള്ളത്തിൽ റബ്ബർ മരത്തിൽ കെട്ടിപ്പിടിച്ച് ജീവന് വേണ്ടി നിലവിളിച്ച മുത്തുവിനെ ആദ്യം കണ്ടത് നാട്ടുകാരായിരുന്നു. തുടർന്ന് അഞ്ചൽ പോലീസ് സ്ഥലത്തെത്തി ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു.
എന്നാൽ ഫയർ ഫോഴ്സിനെ കാത്തുനിൽക്കാതെ നാട്ടുകാരടെ സഹായത്തോടെ അഞ്ചൽ പോലീസ് വെള്ളത്തിൽ ചാടുകയായിരിന്നു. കയർകെട്ടി അതിസാഹസികമായാണ് വെള്ളത്തിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തിയത്.
അഞ്ചൽ പോലീസ് സ്റ്റേഷനിലെ എസ്ഐ ഷാജഹാന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഷംനാദ്, നിഖിൽ, ശ്രീ കുട്ടൻ, ഹോം ഗാർഡ് സന്തോഷ് എന്നി പോലീസ് ഉദ്യോഗസ്ഥവരുടെ സമയോചിതമായ ഇടപെടലാണ് തമിഴ്‌നാട് സ്വദേശിയുടെ ജീവൻ രക്ഷിയ്ക്കാനായത്. ഇതിനോടകം തന്നെ രക്ഷാപ്രവർത്തനത്തിന് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
നാഗർകോവിൽ സ്വദേശി മുത്തുവാണ് വെള്ളത്തിൽ അകപ്പെട്ടത്. മലവെള്ളത്തിൽ ഒഴുകിവരുന്ന ആക്രി സാധനങ്ങൾ പെറുക്കാൻ ഇറങ്ങിയപ്പോഴാണു മുത്തു അപകടത്തിൽപ്പെട്ടത്. വെള്ളത്തിൽ നിന്നും രക്ഷിച്ച മുത്തുവിനെ പോലീസ് ജീപ്പിൽ കയറ്റി അഞ്ചൽ ചന്തമുക്ക് എത്തിയപ്പോഴേക്കും പുനലൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സിന്റെ ആംബുലൻസിലേക്ക് മാറ്റിയാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹം അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. വിഡിയോ ഷെയർ ചെയ്തും കമന്റിട്ടും നിരവധി പേരാണ് പൊലീസിനെ അഭിനന്ദിച്ചത്.
https://www.facebook.com/Malayalivartha

























