മഴ ശക്തമാവുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം ഒഴുകി എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും, ഒരാഴ്ച തുറന്നുവെച്ച ചെറുതോണി ഡാമന്റെ ഷട്ടര്‍ കഴിഞ്ഞ ദിവസം അടച്ചതിനു പിന്നാലെയാണ് അടിയന്തിരമായി വീണ്ടും ഒരു ഷട്ടര്‍ തുറന്നേക്കും

മഴ ശക്തമാവുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം ഒഴുകി എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും. ഒരാഴ്ച തുറന്നുവെച്ച ചെറുതോണി ഡാമന്റെ ഷട്ടര്‍ കഴിഞ്ഞ ദിവസം അടച്ചതിനു പിന്നാലെയാണ് അടിയന്തിരമായി വീണ്ടും ഒരു ഷട്ടര്‍ തുറന്നേക്കും. ഇതിനു മുന്നോടിയടിയായി ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇതിന് മുന്‍കൂര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഇടുക്കിയിലെ ജലനിരപ്പ് 2399 അടിയില്‍ എത്തുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളംകൂടി ഇടുക്കിയില്‍ ഒഴുകിയെത്തുന്നത്. മുല്ലപ്പെരിയാറ്റില്‍ നിന്നുള്ള ഒഴുക്കില്‍ രണ്ടടിയോളം വെള്ളം ഇടുക്കിയില്‍ ഉയരാമെന്നിരിക്കയാണ് ചെറുതോണി വീണ്ടും തുറക്കുന്നത്. വരുംദിവസങ്ങളില്‍ മഴ വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ ഒന്നിലേറെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യതയുമുണ്ട്. ഇടുക്കി വീണ്ടും തുറക്കുന്ന സാഹചര്യത്തില്‍ ചെറുതോണി മുതല്‍ ആലുവ വരെ ജാഗ്രതാ നിര്‍ദേശം നല്‍കിവരികയാണ്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നിതനൊപ്പം ഇടമലയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകളും തുറക്കും.
മുല്ലപ്പെരിയാറിന്റെ അപകടസാഹര്യം മുന്‍നിറുത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385 അടിയിലേക്ക് താഴ്ത്താനുള്ള ആലോചനയുമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വിള്ളലോ തകര്‍ച്ചയോ സംഭവിച്ചാല്‍ ഇത്രയും വെള്ളം താങ്ങാനുള്ള ശേഷി ഇടുക്കി നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലില്ല. ഇത് മുന്‍നിറുത്തിയാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനുള്ള ആലോചന. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകള്‍ക്കു പുറമെ അടിയന്തിര സാഹചര്യമുണ്ടായാല്‍ തുറക്കാനുള്ള രണ്ടു എമര്‍ജന്‍സി ഷട്ടറുകളുമുണ്ട്. ഇവ പ്രവര്‍ത്തനസജ്ജമാണെന്ന് ഡാം സുരക്ഷാ ചുമതലയുള്ള എന്‍ജിനീയര്‍മാര്‍ ഉറപ്പാക്കിയിട്ടുണ്ട്.
ചെറുതോണി അണക്കെട്ടിന്റെ പ്രധാന അഞ്ചു ഷട്ടറുകള്‍ക്ക് 12 മീറ്ററോളം ഉയരുമുണ്ട്. എന്നാല്‍ എട്ടു മീറ്ററിനു മുകളില്‍ ഷട്ടര്‍ ഉയര്‍ത്തുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. 2018ലെ മഹാപ്രളയത്തില്‍ അഞ്ചു ഷട്ടറുകളും മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ തുറന്നാണ് മൂന്നു ദിവസത്തെ കുത്തൊഴുക്ക് നിയന്ത്രിച്ചത്. പരമാവധി ശേഷിയായ 2406 അടിയിലേക്കു വരെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യമുണ്ടായതോടെയാണ് മൂന്നര മീറ്റര്‍ വരെ അഞ്ചു ഷട്ടറുകളും ഉയര്‍ത്തിയത്. അതേ സമയം ആ കുത്തൊഴുക്കില്‍ കാലടിയും നെടുമ്പാശേരിയും ഉള്‍പ്പെടെ എറണാകുളം ജില്ലയുടെ ഏറെ പ്രദേശങ്ങളും വെള്ളത്തിലാവുകയും ചെയ്തു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. അണക്കട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച് മുല്ലപ്പെരിയാറ്റില്‍ ജലനിരപ്പ് 138 അടി പിന്നിട്ടതോടെയാണ് തമിഴ്‌നാട് രണ്ട് ഷട്ടറുകള്‍ തുറന്നത്. മുല്ലപ്പെരിയാര്‍ തുറന്നതോടെ രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.
റവന്യൂമന്ത്രി കെ. രാജന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.2018-ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നപ്പോള്‍ തീരങ്ങളെ ജലം മൂടിയതിന്റെ ആശങ്കകള്‍ ഇന്നും പ്രദേശത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. അന്നു മുന്നറിയിപ്പു പോലുമില്ലാതെ സ്പില്‍വേകള്‍ തുറന്നതുമൂലമുണ്ടായ അപ്രതീക്ഷിത ദുരന്തങ്ങള്‍ ഇത്തവണ ഒഴിവാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുക മാത്രമല്ല, ആവശ്യത്തിനു ദുരിതാശ്വാസ ക്യാമ്പുകളും അധികൃതര്‍ തുറന്നിട്ടുണ്ട്.ഏലപ്പാറ പഞ്ചായത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്ന 73 കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ കഴിഞ്ഞ ദിസവം തന്നെ തുറന്നിരുന്നു.
പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഏഴു വില്ലേജുകളിലായി 20 ക്യാമ്പുകളാണ് തുറന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി സംഭരണശേഷി 136 അടിയില്‍നിന്ന് 142-ലേക്ക് ഉയര്‍ത്തിയശേഷം തുറക്കുന്നത് ഇത് മൂന്നാംതവണയാണ്. 2014 മേയിലാണ് ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്താന്‍ അനുമതിനല്‍കിയത്. അതേവര്‍ഷം ഡിസംബറില്‍ ജലനിരപ്പ് 140 അടിയെത്തി. അണക്കെട്ട് തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തമിഴ്നാട് വൈഗ ഡാമിലേക്ക് കൂടുതല്‍ വെള്ളമൊഴുക്കി ജലനിരപ്പ് നിയന്ത്രിച്ചിരുന്നു. ഇതോടെ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമില്ലാതായി.
2015 ഡിസംബര്‍ ഏഴിന് രാത്രി ജലനിരപ്പ് 142 അടിയിലേക്കെത്തിയതോടെ അഞ്ച് സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്കൊഴുക്കി.
അന്ന് കാര്യമായ നാശനഷ്ടങ്ങള്‍ പെരിയാര്‍ തീരത്തുണ്ടായില്ല. 2018 ഓഗസ്റ്റിലാണ് രണ്ടാമതായി അണക്കെട്ട് തുറന്നത്. ഒമ്പതു ദിവസംകൊണ്ട് 6.5 ടി.എം.സി. വെള്ളം ഒഴുകിയെത്തി. ഇതോടെ, ഇടുക്കി ജില്ലാഭരണകൂടത്തിനുപോലും മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാടിന് വെള്ളമൊഴുക്കേണ്ടിവന്നു.സെക്കന്‍ഡില്‍ എട്ടുലക്ഷം ലിറ്റര്‍ വെള്ളംവരെ പെരിയാറിലേക്ക് ഒഴുക്കിയതോടെ പെരിയാര്‍ തീരം വെള്ളത്തിലായി. ഓഗസ്റ്റ് 23-ന് ജലനിരപ്പ് 139.99 അടിയായി കുറഞ്ഞതോടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു.
https://www.facebook.com/Malayalivartha

























