ഡിസംബറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി പിണറായി വിജയന്‍ നടത്തുന്ന ചര്‍ച്ച ഏറെ നിര്‍ണായകം; തമിഴ്‌നാടിനെ കൂടി വിശ്വാസത്തിലെടുത്ത് പുതിയ ഡാം നിര്‍മ്മിക്കാനൊരുങ്ങി കേരളം; പുതിയ ഡാം നിര്‍മ്മിച്ചാല്‍ പഴയ ഡാം എങ്ങനെയെന്ന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഒരിടവേളയ്ക്ക് ശേഷം മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതിന് ജനകീയ പിന്തുണ ഏറിയതോടെ തമിഴ്‌നാടുമായി കേരളം നടത്തുന്ന ചര്‍ച്ച ഏറെ നിര്‍ണായകമാകും. ഡിസംബറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ചര്‍ച്ചകളില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്. തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ പുതിയ ഡാം യാഥാര്‍ത്ഥ്യമാകും.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി നിലവിലെ ഡാം ഡീകമ്മിഷന്‍ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി മുന്‍പാകെ ഉയര്‍ത്തുമ്പോഴും അത് എങ്ങനെയെന്ന ചോദ്യം ഉയരുന്നു. പുതിയ ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനൊപ്പം ഡീകമ്മിഷന്‍ ചെയ്യുന്നതിന്റെ മാര്‍ഗങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങി. ഇപ്പോഴുള്ള അണക്കെട്ടു പൊളിച്ചു മാറ്റുന്നതിനെക്കുറിച്ച് 2011 സെപ്റ്റംബറില്‍ അന്നത്തെ മുല്ലപ്പെരിയാര്‍ സ്‌പെഷല്‍ സെല്‍ ചെയര്‍മാന്‍ എം.കെ.പരമേശ്വരന്‍ നായര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ബേബി ഡാം പൊളിച്ച് പുതിയ അണക്കെട്ടിലേക്കു വെള്ളം എത്തിക്കുക, സ്പില്‍വേയില്‍ ചാനല്‍ നിര്‍മിച്ചു വെള്ളം എത്തിക്കുക എന്നീ ശുപാര്‍ശകളാണു മുന്നോട്ടുവച്ചത്. പുതിയ അണക്കെട്ടു നിര്‍മിക്കുമ്പോള്‍ നിലവിലുള്ളതു പൂര്‍ണമായോ ഭാഗികമായോ പൊളിച്ചു നീക്കേണ്ടി വരുമെന്ന് ഉന്നതാധികാര സമിതി 2011 ല്‍ ചൂണ്ടിക്കാട്ടി. പൊളിക്കേണ്ടതില്ലെന്നാണു കേരളം അന്നു പറഞ്ഞതെങ്കിലും ഇപ്പോള്‍ നിലപാടു മാറ്റി.
ബേബി ഡാം പൊളിക്കുകയാണെങ്കില്‍ പുതിയ അണക്കെട്ടില്‍ വെള്ളം നിറച്ച ശേഷം പ്രധാന അണക്കെട്ട് ബ്ലോക്കുകള്‍ വേര്‍തിരിച്ചു പൊളിക്കാമെന്നും അവശിഷ്ടങ്ങള്‍ നിലവിലുള്ള റോഡ് മാര്‍ഗം പെരിയാര്‍ വന്യജീവി സങ്കേതത്തിനു പുറത്ത് എത്തിക്കാമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്പില്‍വേയില്‍ ചാനല്‍ നിര്‍മിച്ചു വെള്ളം പുതിയ അണക്കെട്ടില്‍ എത്തിക്കുന്നതാണ് ഉചിതമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
അണക്കെട്ടു പൊളിക്കുമ്പോള്‍ 70,000 ലോഡ് അവശിഷ്ടങ്ങള്‍ വരും. ഇതു സംഭരിക്കാനുള്ള സ്ഥലവും കേരളം കണ്ടെത്തണം. പെരിയാര്‍ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഡാം. ഇതിനു 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം കണ്ടെത്തിയിരിക്കുന്ന സ്ഥലം.
പുതിയ ഡാം നിര്‍മിച്ച ശേഷം, ഇപ്പോഴുള്ള അണക്കെട്ടിലെ ജലനിരപ്പ് 110 അടിയായി കുറയുമ്പോള്‍ പൊളിച്ചുമാറ്റല്‍ ആരംഭിക്കാമെന്നാണു കേരളം 2011ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചത്. വേനല്‍ക്കാലത്ത് ജലനിരപ്പ് താഴുമെന്നും പൊളിച്ചു മാറ്റല്‍ നടപടി തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു. അതേസമയം ഇടുക്കി അണക്കെട്ടില്‍ 5 അടി വെള്ളം കൂടി ഉയര്‍ന്നാല്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 2403 അടിയിലെത്തും.
ഇന്നലെ വൈകിട്ട് 7നു മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 138.65 അടിയാണ് ജലനിരപ്പ്. സ്പില്‍വേയുടെ 6 ഷട്ടറുകള്‍ തുറന്ന് 2752 ഘനയടി വെള്ളം (ഏകദേശം 77,928 ലീറ്റര്‍) സെക്കന്‍ഡില്‍ പുറത്തേക്കു വിടുന്നുണ്ട്. ഇന്നു മുതല്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് മാറുന്നതിനാല്‍ തമിഴ്‌നാട് ഷട്ടറുകള്‍ അടയ്ക്കാന്‍ സാധ്യതയുണ്ട്. നവംബര്‍ 11 വരെ 139.5 അടി വരെ ഡാമില്‍ വെള്ളം സംഭരിക്കാന്‍ അനുമതിയുണ്ട്.
ജലസേചന വകുപ്പിന്റെ 11 ഡാമുകളില്‍ യെലോ അലര്‍ട്ടും, 5 അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. പീച്ചി ഡാമില്‍ റെഡ് അലര്‍ട്ടാണ്. കെഎസ്ഇബിയുടെ പൊന്‍മുടി, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, മൂഴിയാര്‍, ശബരിഗിരി പദ്ധതിയുടെ ഭാഗമായ ആനത്തോട് എന്നീ അണക്കെട്ടുകളിലും റെഡ് അലര്‍ട്ട് നിലവിലുണ്ട്. ഇടുക്കി, ഷോളയാര്‍, മാട്ടുപെട്ടി, ആനയിറങ്കല്‍ ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.
"
https://www.facebook.com/Malayalivartha

























