പ്രോസിക്യൂട്ടര്‍ക്ക് വധഭീഷണി, ജയേഷ് വധക്കേസ് പ്രതികളുടെ ഗുണ്ടാവിളയാട്ടം കോടതിയിലും

ആലപ്പുഴ ജയേഷ് വധക്കേസില്‍ 3 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്.രണ്ട് പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതിനിടെയില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുകയുണ്ടായി. ശിക്ഷാ വിധി പ്രഖ്യാപനത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രോസിക്യൂട്ടറെ കൊല്ലുമെന്ന് കേസിലെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയുണ്ടായി.ഒപ്പം കോടതിയിലെത്തിയ ഗുണ്ടകളെ പോലീസ് വിരട്ടിയോടിച്ചു.
പോലീസുകാര്‍ക്ക് നേരെയും പ്രതികള്‍ ഭീഷണി മുഴക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയിലാണ് കോടതി പരിസരം.
ആലപ്പുഴ കൈനകരി ജയേഷ് വധക്കേസില്‍ അഞ്ച് പ്രതികളെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2014 ല്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ വീടാക്രമിച്ച് മാതാപിതാക്കളുടെ മുന്നിലിട്ട് യുവാവിനെ കൊന്ന കേസിലാണ് വിധി പറഞ്ഞത്.
2014 മാർച്ച് 28നു രാത്രി 10.30ന് ആയിരുന്നു കൊലപാതകം. മുൻവൈരാഗ്യത്തിന്റെ പേരിൽ പുന്നമട അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി ജയേഷിനെ വിളിച്ചിറക്കി ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് നെടുമുടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
കൈനകരി തോട്ടുവാത്തല ജയേഷ് ഭവനിൽ രാജു–ലളിത ദമ്പതികളുടെ മകൻ ജയേഷിനെ (26) പുന്നമട അഭിലാഷിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘം കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാം പ്രതി പുന്നമട അഭിലാഷ് (38) കേസ് വിസ്താര വേളയിൽ കൊല്ലപ്പെട്ടിരുന്നു. 2 മുതൽ 4 വരെ പ്രതികളായ മണ്ണഞ്ചേരി കോമളപുരം കട്ടിക്കാട് സാജൻ, കോമളപുരം പുതുവൽവെളി നന്ദു, കൈനകരി ആറ്റുവാത്തല അത്തിത്തറ ജനീഷ് എന്നിവർക്കു കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ളതായും 9ാം പ്രതി തോട്ടുവാത്തല മാമ്മൂട്ടിച്ചിറ സന്തോഷ്, 10ാം പ്രതി മാമ്മൂട്ടിച്ചിറ കുഞ്ഞുമോൻ എന്നിവർ തെളിവ് നശിപ്പിച്ചതായും കോടതി കണ്ടെത്തിയിരുന്നു.
എന്നാല്‍ കേസിലെ 5ാം പ്രതി തോട്ടുവാത്തല മാമ്മൂട്ടിച്ചിറ സബിൻകുമാർ, 6ാം പ്രതി ചെമ്മങ്ങാട് ഉല്ലാസ്, 7ാം പ്രതി മംഗലശേരി വിനീത്, 8ാം പ്രതി പുത്തൻപറമ്പ് പുരുഷോത്തമൻ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചത്. 5ാം പ്രതി സബിൻകുമാർ അറിയിച്ചതനുസരിച്ച് 6ാം പ്രതി ഉല്ലാസ് തന്റെ ബൈക്കിൽ ഒന്നു മുതൽ 4 വരെ പ്രതികളെ മറ്റ് പ്രതികളുടെ സഹായത്തോടെ എത്തിച്ചെന്ന ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന പ്രതിഭാഗ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























