കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരിച്ച സംഭവത്തില്‍ ജോജു ജോര്‍ജിനെതിരെ വീണ്ടും കോണ്‍ഗ്രസ് എംഎല്‍എമാര്‍!

ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ പ്രതികളായ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കീഴടങ്ങുമെന്നാണ് സൂചന. മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുളളവരോട് കീഴടങ്ങാന്‍ എറണാകുളം ഡിസിസി ആവശ്യപ്പെട്ടു. കേസില്‍ പ്രതികളായ രണ്ടു കോണ്‍ഗ്രസുകാരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
അതിനിടയിലാണ് ഇപ്പോൾ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരിച്ച സംഭവത്തില്‍ ജോജു ജോര്‍ജിനെതിരെ വീണ്ടും കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ജോജുവിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് അന്‍വര്‍ സാദത്തും കെ ബാബുവും ഇന്ന് നിയമസഭയില്‍ നടത്തിയത്.ജോജുവിന് എന്തു സാമൂഹിക പ്രതിബദ്ധതയുണ്ടെന്നാണ് അന്‍വര്‍ ചോദിച്ചത്. ''സംഭവസമയത്ത് ബൈ റോഡ് വഴി പോകാന്‍ വോളന്റിയര്‍മാര്‍ ജോജുവിനോട് പറഞ്ഞതാണ്.
എന്നിട്ടും സമരത്തിനിടയിലേക്ക് കയറി ജോജു ആക്രോശിച്ചു. ആ ജോജുവിന് എന്ത് സാമൂഹ്യപ്രതിബദ്ധതയാണുള്ളത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. ജോജുവിന്റെ പ്രതിഷേധത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ പിന്‍ബലമുണ്ട്.
നടന്‍ വേണ്ടി വക്കാലത്തിന് വന്നത് ചില പ്രമുഖ രാഷ്ട്രീയക്കാരാണ്. അഹങ്കാരത്തിന് കൈയും കാലും വച്ചയാളാണ് ജോജു ജോര്‍ജ്. വിഷയത്തില്‍ കോണ്‍ഗ്രസിനോട് ജോജു ഖേദം പ്രകടിപ്പിക്കണം. അല്ലാതെ വിട്ടുവീഴ്ചയില്ല. നിയമത്തിന്റെ വഴിക്ക് തന്നെ പോകും.
ജോജുവിനെതിരായ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരുടെ പരാതിയില്‍ ഇതുവരെ നടപടി ഇല്ല.'' കേസ് പോലും പൊലീസ് എടുക്കുന്നില്ലെന്ന് അന്‍വര്‍ സാദത്ത് ആരോപിച്ചു. ജോജു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യം നടത്തിയതിന് തെളിവുണ്ടെന്ന് കെ ബാബു സഭയില്‍ പറഞ്ഞു.
മലയാളത്തില്‍ തെറിയും തമിഴില്‍ തെറി അല്ലാത്തതുമായ പ്രയോഗമാണ് ജോജു നടത്തിയത്. അതിന്റെ തെളിവ് തന്റെ പക്കലുള്ള പെന്‍ഡ്രൈവിലുണ്ടെന്ന് കെ ബാബു പറഞ്ഞു. മുന്‍പ് ജോജു ചാവക്കാട് നടത്തിയ പ്രശ്‌നങ്ങളുടെ ദൃശ്യങ്ങളും തന്റെ കൈവശമുണ്ടെന്ന് ബാബു സഭയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























