ജോജുവിന്റെ കാർ തകർത്ത സംഭവം; ടോണി ചമ്മണി അടക്കമുള്ള 6 കോൺഗ്രസ് നേതാക്കൾ കീഴടങ്ങി

നടൻ ജോജു ജോർജിന്റെ കാർ സമരത്തിനിടെ തല്ലിതകർത്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ കീഴടങ്ങി. എറണാകുളം മുൻ മേർ ടോണി ചമ്മിണി ഉൾപ്പെടെ ആറ് കോൺഗ്രസ് പ്രവർത്തകരാണ് മരട് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. ഡിസിസി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പടെയുള്ള നേതാക്കൾക്കൊപ്പം പ്രകടനമായെത്തിയാണ് ഇവർ കീഴടങ്ങിയത്.
വാഹനം തല്ലിത്തകർത്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസ്. കഴിഞ്ഞ ഒന്നിന് കൊച്ചിയിൽ ഇടപ്പളളി –വൈറ്റില ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലാണ് മുൻ മേയർ അടക്കമുളളവരെ പ്രതി ചേർത്തിരുന്നത്.
രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തു. ശേഷിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കമുളളവരാണ് കീഴടങ്ങിയത്.
കോൺഗ്രസിന്റെ സമര രീതി തന്നെ പരക്കെ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ വിവാദങ്ങൾ തുടരുന്നത് ശരിയല്ലെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ടോണി ചമ്മിണി അടക്കമുളളവരോട് കീഴടങ്ങാൻ ഡിസിസി ആവശ്യപ്പെട്ടത്. എന്നാൽ ജോജുവാണ് കൊച്ചിയിൽ പ്രശ്നമുണ്ടാക്കിയതെന്നാരോപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. ജോജുവിനെ പിന്തുണച്ച് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും പ്രതിപക്ഷ നേതാവിന് കത്തയച്ചിരുന്നു.
ഇന്ധന വിലവര്‍ധനക്കെതിരെ നവംബർ ഒന്നിന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി പ്രശ്‌നമുണ്ടായത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.
https://www.facebook.com/Malayalivartha
























