ഒടുവിൽ എല്ലാം തുറന്നു സമ്മതിച്ച് ഷാഹിദ കമാല്‍, ഡോക്ടറേറ്റ് ലഭിച്ചത് ഖസാഖിസ്ഥാനിലെ യൂണിവേഴ്‌സിറ്റിയിൽ നിന്നെന്ന് പുതിയ വാദം

വിദ്യാഭ്യാസ യോഗ്യതയില്‍ കള്ളം പറഞ്ഞെന്ന് സമ്മതിച്ചിരിക്കുകയാണ് വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ തെറ്റായി നല്‍കിയെന്ന് സമ്മതിച്ചിരിക്കുന്നത്. ഡോക്ടറേറ്റ് വിവാദത്തില്‍ ലഭിച്ച പരാതിയില്‍ ലോകായുക്തയ്ക്ക് നല്‍കിയ മറുപടിയിലാണ് ഷാഹിദ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2009 ലും 2011 ലും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം രേഖപ്പെടുത്തി. 2015ലാണ് താന്‍ അണ്ണാമലൈ യൂണിവേഴ്‌സറ്റിയില്‍ നിന്ന് ഡിഗ്രിയും പിജിയും നേടിയെന്നാണ് ഷാഹിദ കമാലിന്റെ പുതിയ വാദം.
ഡോക്ടറേറ്റ് വിവാദത്തിലും പുതിയ ന്യായീകരണമാണ് ഷാഹിദ കമാല്‍ നല്‍കിയിരിക്കുന്നത്. വിയറ്റ്‌നാമില്‍ നിന്നുള്ള ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചെന്നാണ് ഷാഹിദ കമാല്‍ ആദ്യം പറഞ്ഞിരുന്നത്.
സ്ത്രീ ശാക്തീകരണത്തിന്റെ പേരിലായിരുന്നു ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ആദ്യ വാദം. എന്നാല്‍ ഇപ്പോള്‍ ലോകായുക്തയ്ക്ക് നല്‍കിയിരിക്കുന്ന രേഖയില്‍ പറയുന്നത്, ഖസാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഓപ്പണ്‍ യൂണിവേഴ്സിറ്റി ഒഫ് കോംപ്‌ളിമെന്ററി മെഡിസിനില്‍ നിന്നാണ് ഡോക്ടേറ്റ് ലഭിച്ചതെന്നാണ്. പല പ്രമുഖര്‍ക്കും പ്രസ്തുത സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്നുണ്ടെന്നും, അത്തരമൊരു ഡോക്ടറേറ്റ് സ്വീകരിക്കുന്നതിലോ, പോരിനൊപ്പം വയ്ക്കുന്നതിലോ തെറ്റില്ലെന്നാണ് ഷാഹിദ കമാലിന്റെ വിശദീകരണം.
വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന പരാതി ലോകായുക്ത ഫയലില്‍ സ്വീകരിക്കുകയും ഷാഹിദ കമാലിനും സാമൂഹിക നീതി വകുപ്പിനും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വനിത കമ്മീഷന്‍ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്നാണ് ഷാഹിദയ്‌ക്കെതിരായ പരാതി.
ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഷാഹിദ കമാല്‍ ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോകായുക്തയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. വട്ടപ്പാറ സ്വദേശി അഖിലാ ഖാന്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത തുടര്‍ നടപടികളിലേക്ക് നീങ്ങിയത്.
https://www.facebook.com/Malayalivartha
























