തൃക്കാക്കര നഗര സഭാധ്യക്ഷ അജിത തങ്കപ്പന് സുധാകരനെ പുല്ലുവില, സത്യൻ അന്തിക്കാടിന്റെ സിനിമാ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചു

സിനിമ ചിത്രീകരണം തടയുന്ന രീതി ശരിയല്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.സിനിമ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ കെ പി സി സി നേതൃയോഗത്തിലാണ് പരസ്യമായി സുധാകരൻ നിലപാട് വ്യക്തമാക്കിയത്. അദേഹത്തിന്റെ വാക്കുകൾക്ക് ഇപ്പോൾ പുല്ലുവില കൽപ്പിച്ചു കൊണ്ട് സത്യൻ അന്തിക്കാടിന്റെ സിനിമാ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണ് തൃക്കാക്കര നഗരസഭ.
അദേഹം കെ പി സി സി നേതൃയോഗത്തിൽ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസുകാരിയായ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചതെന്നത് എടുത്തുപറയേണ്ട ഒരു കാര്യ തന്നെയാണ്.
തൃക്കാക്കര ബസ് സ്റ്റാൻഡിലാണ് ചിത്രം ഷൂട്ട് ചെയ്യേണ്ടത്. ജയറാം, മീര ജാസ്മിൻ എന്നിവർ പ്രധാനമകഥാപാത്രങ്ങളായെത്തുന്ന സിനിമിയാണിത്. ചിത്രീകരണത്തിനുള്ള അനുമതി തേടിയ സിനിമാ പ്രവർത്തകരോടും നഗരസഭാ ഉദ്യോഗസ്ഥരോടും ചെയർപേഴ്‌സൺ പൊട്ടിത്തെറിക്കുകയായിരുന്നു.
ജനങ്ങൾക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിങ്ങിന് അനുമതി നൽകണോ? എങ്ങനെ തോന്നി എന്നോട് ഇതുവന്നു ചോദിക്കാൻ എന്നു പറഞ്ഞ് ചെയർപേഴ്സൺ പൊട്ടിത്തെറിക്കുകയുണ്ടായത്.
ചൊവ്വാഴ്ച പന്ത്രണ്ടരയോടെയാണ് സിനിമാ പ്രൊഡക്ഷൻ വിഭാഗത്തിലെ രണ്ടുപേർ ചിത്രീകരണത്തിന് അനുമതി വാങ്ങാൻ എത്തിയത്. ചെയർപേഴ്‌സന്റെ അനുമതി വാങ്ങാൻ എത്തിയപ്പോഴാണ് രൂക്ഷമായ ഡയലോഗുകളുമായി അജിത തങ്കപ്പൻ ഇവരെ നേരിട്ടത്. ജോജു ജോർജ് തങ്ങളുടെ സിനിമയിൽ ഇല്ലെന്ന് പ്രൊഡക്ഷൻ എക്സിക്യുട്ടീവുമാർ പറഞ്ഞെങ്കിലും ചെയർപേഴ്‌സൺ അയഞ്ഞില്ല. ഇതേ തുടർന്ന് സിനിമാ പ്രവർത്തകർ മടങ്ങുകയായിരുന്നു.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും ഗതാഗതം തടഞ്ഞും സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തിക്കൊണ്ടുമുള്ള സിനിമാ ചിത്രീകരണം ജില്ലയിൽ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുധാകരൻ യോഗത്തിൽ നിലപാട് വ്യക്തമാക്കിയത്.
കൊച്ചിയിലെ റോഡ് ഉപരോധവും ജോജു ജോർജ്ജിന്‍റെ പ്രതിഷേധത്തെയും തുടർന്നുണ്ടായ സംഭവവികാസങ്ങളിലാണ് നേതൃത്വം ഇടപെട്ടത്. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടർത്തരുത് സിനിമ സർഗാത്മക പ്രവർത്തനമാണ് ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും അദേഹം പറഞ്ഞിരുന്നു.
സിനിമാ ചിത്രീകരണങ്ങൾ ഏറെ നടക്കുന്ന സ്ഥലമാണ് തൃക്കാക്കര. ഭരണസമിതി ഈ നിലപാട് തുടർന്നാൽ ഇവിടെ ഷൂട്ടിങ് ബുദ്ധിമുട്ടാകും. ചിത്രീകരണാനുനതി നിഷേധിച്ചതിലൂടെ കോൺഗ്രസുകാരിയായ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ വാക്കിന് പിന്നെ എന്ത് വിലയാണ് കൊടുക്കുന്നത്.
https://www.facebook.com/Malayalivartha
























