കരിപ്പൂരില്‍ മലയാളി എയര്‍ഹോസ്റ്റസ് വന്നിറങ്ങിയത് അടിവസ്ത്രത്തിനുള്ളിൽ 99 ലക്ഷം രൂപയുടെ സ്വര്‍ണം ഒളിപ്പിച്ച്... ഡി.ആര്‍.ഐ. കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയില്‍ പുറത്ത് വന്നത് നടുക്കുന്ന വിവരങ്ങൾ...

സ്വർണക്കള്ളക്കടത്തിന്റെ താവളമെന്ന വിളിപ്പേര് ഇപ്പോൾ കേരളത്തിനു സ്വന്തമാണ്. റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്വർണക്കള്ളക്കടത്ത് കേസുകൾ മാത്രമാണു പുറം ലോകമറിയുന്നത്.
അതിലും എത്രയോ ഇരട്ടി സ്വർണം നികുതി വെട്ടിച്ചു പല രൂപത്തിൽ കേരളത്തിലേക്ക് എത്തുന്നുണ്ട്. സ്വർണക്കള്ളക്കടത്തു വർധിക്കാനുള്ള കാരണം നികുതി വെട്ടിച്ചാൽ ലഭിക്കുന്ന ലാഭം മാത്രമല്ല, കേരളത്തിലേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വർണം കിട്ടുന്ന ഇടങ്ങളുണ്ടെന്നതു കൂടിയാണ്. സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലൂടെയാണ് അനധികൃതമായി കിലോ കണക്കിന് സ്വർണം എത്തുന്നത്.
സ്വർണം പിടിക്കുന്ന വാർത്തകൾ പതിവായിട്ടും അനസ്യൂതം ഈ കള്ളക്കടത്ത് തുടർന്നുകൊണ്ടേയിരിക്കുന്നു. ഗർഭനിരോധന ഉറകളിൽ ഒളിപ്പിച്ചും മലദ്വാരത്തിനുള്ളിലാക്കിയും ക്യാപ്സൂൾ രൂപത്തിലും ദ്രവരൂപത്തിലാക്കിയുമൊക്കെയാണ് സ്വർണം കടത്തുന്നത്.
വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്ന സ്വര്‍ണം ആര്‍ക്കുവേണ്ടി കൊണ്ടുവരുന്നു എന്ന ചോദ്യത്തിന് ഒരിക്കലും ഉത്തരം കിട്ടാറില്ല. കടത്തുന്നതിന്റെ 10 ശതമാനം മാത്രമാണ്പിടികൂടുന്നത്. അന്വേഷണം കടത്തുന്നവരില്‍ മാത്രമായി ഒതുങ്ങും.
ഇപ്പോഴിതാ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി എയര്‍ഹോസ്റ്റസ് പിടിയിലായ വാർത്തയാണ് പുറത്ത് വരുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി രണ്ട് കിലോയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പി.ഷഹാന (30) ആണ് പിടിയിലായത്. ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ കാബിന്‍ ക്രൂവാണ് ഇവര്‍. ഡി.ആര്‍.ഐ. കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് 2.4 കിലോ സ്വര്‍ണമിശ്രിതം പിടികൂടി.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. വേര്‍തിരിച്ച മിശ്രിതത്തില്‍നിന്ന് 2054 ഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിന് 99 ലക്ഷം രൂപ വിലവരും.ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. എസ്.എസ്. ശ്രീജുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സി.പി. സബീഷ്, എം. ഉമാദേവി, ഇന്‍സ്പെക്ടര്‍മാരായ എന്‍. റഹീഫ്, കെ.കെ. പ്രിയ, ചേതന്‍ഗുപ്ത, അര്‍ജിന്‍കൃഷ്ണന്‍, ഹെഡ് ഹവീല്‍ദാര്‍മാരായ എസ്. ജമാലുദ്ദീന്‍, വിശ്വരാജ് എന്നിവരാണ് സ്വര്‍ണം പിടിച്ചത്.
https://www.facebook.com/Malayalivartha
























