സുഹൃത്തിനോടൊപ്പം ബാറിലെത്തി മദ്യപിച്ചു! പുറത്തിറങ്ങി ബസ് സ്റ്റാൻഡിലെത്തിയപ്പോൾ ഷെയറിനെ കുറിച്ച് തർക്കമായി, അവസാനം അടിപിടിയിലായപ്പോൾ കല്ലെടുത്ത് തലയ്ക്കടിച്ചു, തല പൊട്ടി ചോര ഒഴുകുന്നത് കണ്ടതോടെ ഫോണുമെടുത്ത് റൂമിലെത്തി, ആരും ശ്രദ്ധിക്കാതെ അവിടെ നിന്നും മുങ്ങി: അതിഥി തൊഴിലാളി പിടിയിൽ

ഒരുമിച്ച് താമസിച്ചിരുന്ന കൂട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം നാടുവിടാനുള്ള ശ്രമിത്തിനിടയിൽ ഒരു ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി....
പശ്ചിമ ബംഗാള്‍ മാള്‍ഡ ഹരിഷ്ചന്ദ്രപൂര്‍ ബോറല്‍ ഗ്രാമം സണ്‍ പൂരം ഫനീന്ദ്രദാസ് (45) കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമ ബംഗാള്‍ ദക്ഷിണ്‍ ദിനാജ്പൂര്‍ സ്വദേശി ബിഥാന്‍ ചന്ദ്ര സര്‍ക്കാര്‍ (35) ആണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധന്‍ രാവിലെയുള്ള ട്രെയിനിനു ഹൈദരാബാദിനു പോകാന്‍ ടിക്കറ്റ് ബുക്കുചെയ്തിരുന്നെങ്കിലും കൊലപാതകം പുറത്തറിഞ്ഞ ഇന്നലെ രാവിലെ മുതല്‍ തന്നെ ഇയാള്‍ നിരീക്ഷണത്തിലായിരുന്നതിനാലാണു രക്ഷപ്പെടാന്‍ കഴിയാതിരുന്നത്.
ചൊവ്വാഴ്‌ച്ച പുലര്‍ച്ചെയോടെയാണ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പൊലീസ് നടത്തിയ തെരച്ചിലില്‍ ഫനീന്ദ്ര ദാസാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ ഏറെ നാളുകളായി കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ അടുത്തുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
മൃതദേഹത്തിന് തലയിൽ അടിയും ആഴത്തിൽ മുറിവും ഉണ്ടായിരുന്നു. പൊലീസ് നായ മണം പിടിച്ച് സമീപത്തെ ഷൈന്‍സ് ബാര്‍ ഹോട്ടലിന് പിന്നിലുള്ള അതിഥി തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് എത്തുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് സംശയം തോന്നിയ അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ ടൗണിലെ ബാറില്‍ നിന്നും ഫനീന്ദ്രദാസും മറ്റൊരാളും മദ്യപിച്ച് ഇറങ്ങി വരുന്ന രംഗം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ആളിനെ കുറിച്ചുള്ള അന്വേഷണമാണ് ബിഥാനെ കണ്ടെത്താൻ കഴിഞ്ഞത്.
കായംകുളം, മാവേലിക്കര. ചെങ്ങന്നൂര്‍, തിരുവല്ല എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ പന്തളം പൊലീസ് പ്രതിയേക്കുറിച്ചുള്ള സൂചന നല്കിയിരുന്നു. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ഒരേ കെട്ടിടത്തില്‍ വ്യത്യസ്ത മുറികളില്‍ താമസിക്കുന്ന ഇവര്‍ തിങ്കളാഴ്ച രാത്രിയില്‍ പന്തളത്തെ ബാറില്‍ ഒരുമിച്ചു മദ്യപിച്ചു. തുടര്‍ന്ന് സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പു കേന്ദ്രത്തിലിരുന്ന് മദ്യത്തിനു പണം നല്കിയതുമായി ബന്ധപ്പെട്ടു തർക്കവും ഉണ്ടായി.
തര്‍ക്കം അടിപിടിയില്‍ കലാശിച്ചതോടെ പ്രതി അവിടെ കിടന്ന കല്ലെടുത്ത് ഫനീന്ദ്രദാസിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നു. തല പൊട്ടി ചോര ഒഴുകുന്നതു കണ്ടതോടെ ഫനീന്ദ്രദാസിന്റെ താഴെ വീണു കിടന്ന ഫോണുമെടുത്ത് ഇയാള്‍ താമസിക്കുന്ന മുറിയിലെത്തി. അവിടെ നിന്നും അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് തോന്നല്ലൂര്‍ മൂലയില്‍ ബന്ധു താമസിക്കുന്നിടത്തെത്തി കുളിച്ച് വസ്ത്രം മാറി പുലര്‍ച്ചെ തന്നെ ചെങ്ങന്നൂനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു.
ഇരുവരും ബാറിലിരുന്നു മദ്യപിക്കുന്ന സിസിടിവി ദൃശ്യവും സംഭവസ്ഥലത്തെ ദൃശ്യവും പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ എസ്‌പി എന്‍. രാജന്റെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈ.എസ്‌പി ആര്‍. ബിനു, പന്തളം എസ്.എച്ച്.ഓ എസ്. ശ്രീകുമാര്‍, എസ്‌ഐ ബി.എസ്. ശ്രീജിത്, എഎസ്‌ഐമാരായ സന്തോഷ്, ഉണ്ണിക്കൃഷ്ണന്‍, സി.പി.ഓമാരായ ശരത്, അമീഷ്, ജയപ്രകാശ്, അഖില്‍, പ്രകാശ്, ഹോം ഗാര്‍ഡ് മണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























