ജോജു ജോര്‍ജേ മുട്ടാളാ... ജോജു ജോര്‍ജ്ജിനെയും പോലീസിനെയും കടന്നാക്രമിച്ച് ബിന്ദു കൃഷ്ണയുടെ മാര്‍ച്ച് ഒരുവശത്ത്; മറുവശത്ത് ജോജുവിന് റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി; ജയിലില്‍ കയറ്റിയതിന്റെ ക്ഷീണം മാറ്റാന്‍ അലറി വിളിച്ചു

നടന്‍ ജോജു ജോര്‍ജ്ജിനെയും പോലീസിനെയും ഒരു പോലെ കടന്നാക്രമിച്ച് മഹിളാ കോണ്‍ഗ്രസ് ഇന്നലെ രാവിലെ രംഗത്തെത്തിയിരുന്നു. മരട് പോലീസ് സ്‌റ്റേഷനിലേക്കാണ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. വനിതാ നേതാവിന്റെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് സിറ്റി പോലീസ് കമ്മീഷ്ണറാണോ തീരുമാനിക്കേണ്ടതെന്ന് ബിന്ദു കൃഷ്ണ ചോദിച്ചു. ഒരു മൊഴി പോലും രേഖപ്പെടുത്താതെ കേസെടുക്കാനാകില്ലെന്ന് അറിയിച്ച സിറ്റി പോലീസ് കമ്മീഷ്ണര്‍ ആരുടെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിന്ദു ചോദിച്ചു.
ആ മനുഷ്യന്‍ ചീത്ത വിളിക്കുന്നത് കൊല്ലത്ത് ഇരുന്നുകൊണ്ട് താന്‍ കണ്ടു. എല്ലാ ചാനലില്‍ കൂടെയും കാണുകയും കേള്‍ക്കുകയും ചെയ്തു. സ്വന്തം കണ്ണുകൊണ്ട് കാണുകയും കേള്‍ക്കുകയും ചെയ്ത സംഭവങ്ങള്‍ സത്യങ്ങള്‍ അല്ലെന്നാണ് സിറ്റി പോലീസ് കമ്മീഷ്ണര്‍ പറയുന്നതെന്നും നാണമില്ലേ മിസ്റ്റര്‍ ജോജു ജോര്‍ജ്ജെന്നും ബിന്ദു പറഞ്ഞു.
അതേസമയം വാഹന തകര്‍ക്കല്‍ കേസില്‍ നേതാക്കള്‍ ജയിലിലായതോടെ, നടന്‍ ജോജു ജോര്‍ജിന് നേരെ കൊലവിളി പരാമര്‍ശങ്ങളുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു... തുടങ്ങിയ പരാമര്‍ശങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്. ജോജു ജോര്‍ജിന്റെ ഫോട്ടോയില്‍ റീത്ത് വച്ചുകൊണ്ടായിരുന്നു നേതാക്കള്‍ കൊലവിളി നടത്തിയത്. ജോജുവിനൊപ്പം ബി ഉണ്ണികൃഷ്ണന് നേരെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളി പരാമര്‍ശങ്ങള്‍ നടത്തി.
അതിനിടെ വിഷയം നിയമസഭയിലും ചര്‍ച്ചയായി. റോഡ് ഉപരോധിച്ചുളള പ്രതിഷേധ സമരത്തിന് എതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെ കോണ്‍ഗ്രസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി നടനും എംഎല്‍എയുമായ മുകേഷ് പറഞ്ഞു. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് കൊണ്ടാണ് എംഎല്‍എ ഇക്കാര്യം വെളിപ്പെടുത്തിയത്. ജോജുവിന്റെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഉളളത്. ജോജുവിന്റെ സിനിമകളുടെ ചിത്രീകരണം തടസ്സപ്പെടുത്തുന്നതായും മുകേഷ് ആരോപിച്ചു.
ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുളള പ്രതികരണം മാത്രമാണ് ജോജുവില്‍ നിന്നുണ്ടായത്. ഇതിന്റെ പേരില്‍ ജോജുവിനെ മദ്യപാനിയെന്ന് അധിക്ഷേപിച്ചു. അദ്ദേഹത്തിന്റെ വാഹനം തകര്‍ത്തവര്‍ക്ക് എതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും മുകേഷ് സഭയെ അറിയിച്ചു.എന്നാല്‍ ഇത്തരത്തില്‍ സിനിമാ ചിത്രീകരണം തടയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരെയുളള കടന്നുകയറ്റമാണ്. ഇത് പൗരസ്വതന്ത്ര്യത്തിന്റെ പ്രശ്‌നം കൂടിയാണെന്ന് മുകേഷിന്റെ സബ്മിഷന് നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ പ്രശ്‌നമുണ്ടാക്കിയവര്‍ക്ക് എതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കും. അതിനെ നേരിടുന്നതിന് നാടൊന്നാകെ പിന്തുണയ്ക്കുന്ന അവസ്ഥയാണുണ്ടാവുക. അതാണ് നമ്മുടെ പാരമ്പര്യം.
നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. ഒരാള്‍ എന്ത് കഴിക്കണം ഏത് വസ്ത്രം ധരിക്കണം എന്ന് മറ്റുളളവര്‍ തീരുമാനിക്കുന്നത് ഫാസിസ്റ്റ് മുറയാണ്. കൈയ്യൂക്ക് കാണിച്ച് കാര്യം നേടാമെന്ന് ആരും നോക്കേണ്ട. ഫാസിസ്റ്റ് രീതികള്‍ക്ക് വളക്കൂറുളള മണ്ണല്ല ഇതെന്ന് മനസ്സിലാക്കി ഇനിയെങ്കിലും അത്തരക്കാര്‍ സ്വയം പിന്മാറണം. പൗരസ്വാതന്ത്ര്യവും ജനാധിപത്യവും നിയമപാലനവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുകേഷിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ജോജു വിഷയം ഉണ്ടായിട്ട് ആഴ്ചകള്‍ ആയെങ്കിലും ഇപ്പോഴും തണുത്തിട്ടില്ല. ഇനിയും വിഷയം കത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha
























