കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണം; നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നെല്ലുൽപാദനം വർദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സർക്കാരിൻ്റെ വിചിത്ര ന്യായം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നെല്ലിന് നല്‍കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്നാണ് കേന്ദ്ര ധനകാര്യ എക്‌സ്‌പെന്റീച്ചര്‍ സെക്രട്ടറി ഔദ്യോഗികമായിത്തന്നെ അറിയിച്ചത്. ഇത് സംബന്ധിച്ച കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നിശ്ചയിക്കുന്ന മിനിമം താങ്ങുവിലയ്ക്കു മുകളിൽ ബോണസ് നൽകിയാണ് സംസ്ഥാന സർക്കാർ നെൽകർഷകരെ ചേർത്തുപിടിക്കുന്നത്. ഇതിൽ കേന്ദ്രസർക്കാരിന് എന്തിനാണ് അസ്വസ്ഥത? കേരളത്തിൽ സംസ്ഥാന സര്‍ക്കാര്‍ നെല്ലു സംഭരണത്തിനായി കിലോക്ക് 6.31 രൂപയാണ് അധികമായി നല്‍കുന്നത്. കോർപ്പറേറ്റുകളുടെ കോടാനുകോടി രൂപയുടെ കടം എഴുതിത്തള്ളാൻ മടിക്കാത്തവരാണ് നെൽകർഷകനു നൽകുന്ന ബോണസ് വലിയ ബാധ്യതയായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉൽപാദന വർധനവിനെ ബാധ്യതയായി വ്യാഖ്യാനിച്ച് നിലവിലുള്ള ബോണസ് നയം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനത്തിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഇത് കർഷകരോടു മാത്രമല്ല നാടിനോടാകെയുള്ള ശത്രുതാ മനോഭാവമാണ്. ഇന്തോ -യുഎസ് വ്യാപാര കരാറിന്റെ ഭാഗമായി അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക് വിപണി തുറന്നുകൊടുക്കുന്നതിൻ്റെ ആദ്യപടിയായാണോ ഇതെന്ന് കേന്ദ്രം വ്യക്തമാക്കണം. നെൽക്കർഷകർക്ക് നൽകാനുള്ള സഹായത്തിൽ കേന്ദ്ര വിഹിതം യഥാസമയം നൽകാതെയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു. .
https://www.facebook.com/Malayalivartha
























