മാരക ആയുധങ്ങളുമായി രാത്രികാല സഞ്ചാരം..പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറി മോഷ്ടിച്ചു മുങ്ങും.. മുന്നില്‍ ആര് പെട്ടാലും കൊന്നു തള്ളും..തമിഴ്നാട് കുറുവ സംഘം കേരളത്തിലേക്ക് കടന്നതായിയുള്ള വിവരങ്ങൾ

കവർച്ചയ്ക്കായി അരും കൊലയ്ക്കും മടിയില്ല. മാരക ആയുധങ്ങളുമായി രാത്രികാല സഞ്ചാരം. ഇരുട്ടിന്റെ മറവിൽ കൊള്ളയ്ക്ക് ഇറങ്ങുന്ന തമിഴ്നാട് കുറുവ സംഘം കേരളത്തിലേക്ക് കടന്നതായിയുള്ള വിവരങ്ങൾ ഇന്റലിജന്റ്‌സ് റിപ്പോർട്ട് പുറത്തുവരുകയാണ്.കേരളത്തെ ഭീതിയിലാഴ്ത്തുന്ന ഒരു വാർത്തയാണിത്.
കുറുവാ സംഘം, പേര് പോലെ വ്യത്യസ്തമാണ് ഇവരുടെ കവർച്ചാ രീതി. ഏതടവും പയറ്റും. വകവരുത്താനും മടിയില്ല. കൊല്ലുകയാണ് ആദ്യം തന്നെ ചെയ്യുക ! ചെറുപ്പക്കാർ മുതൽ 55 പിന്നിട്ടവരും സംഘത്തിലുണ്ട്. അഭ്യാസങ്ങൾ പഠിച്ച, പെട്ടെന്ന് കീഴ്പ്പെടുത്താൻ കഴിയാത്ത ആളുകളാണ് ഇവർ. ഇതുവരെ തമിഴ്‌നാട്ടിൽ മാത്രമാണ് ഇവർ കവർച്ച നടത്തിയിട്ടുള്ളത്.എന്നാൽ എപ്പോൾ കേരളത്തിലും ഇവരുടെ സാനിധ്യം കണ്ടത്തിയിരിക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ വീട്ടമ്മയെ കത്തിമുനയില്‍ നിര്‍ത്തിയാണ് ഈ സംഘം കമ്മല്‍ ഊരിയെടുത്തത്. ഒരു പക്ഷേ എതിര്‍ത്തിരുന്നു എങ്കില്‍ കൊന്നു തള്ളിയ ശേഷം ആഭരണങ്ങള്‍ കൈക്കലാക്കിയേനെ. എണ്ണതേച്ചു മുഖംമൂടി ധരിച്ച് രാത്രിയില്‍ വീടുകളിലെത്തുന്ന ഇവരുടെ കയ്യില്‍ കമ്പിവടിയും വാളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉണ്ടാവും. ഇവരെ പ്രതിരോധിക്കുക വളരെ ബുദ്ധിമുട്ടാണ്. ആയോധന കലയിലും അടിതടയിലും പ്രാവിണ്യം ഉള്ളവര്‍ക്ക് മാത്രമേ അതിന് കഴിയൂ...കാരണം കുറുവാ സംഘം ആയോധന കലകളില്‍ പയറ്റിത്തെളിഞ്ഞവരാണ്.
കൂട്ടമായി എത്തുന്നതുകൊണ്ടുതന്നെ ഇവരെ ഒരാള്‍ക്ക് മാത്രമായി തടയാമും കഴിയില്ല. ആക്രിക്കച്ചവടവും മറ്റുമായി ഈ സംഘം പകല്‍ സമയങ്ങളില്‍ നമുക്കു മുന്നിലൂടെ കടന്നു പോവും. ഇത്തരത്തില്‍ സ്ഥലം കണ്ടെത്തി ആസൂത്രണത്തിനു ശേഷം രാത്രിയിലാണു ഇവര്‍ കവര്‍ച്ചയ്ക്ക് എത്തുക. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരില്‍ അന്‍പതോളം കേസുകളാണ് നിലവില്‍ ഉള്ളത്.
ഈ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്ന സംശയം തിരുട്ടുഗ്രാമത്തിന് കേരളത്തിലും ശാഖകളുണ്ടോ. പൂര്‍ണമായും ഇല്ല എന്ന് പറയാന്‍ കഴിയില്ല കാരണം ഇവിടെ സംഘത്തിന് ഇടത്താവളങ്ങളൊരുക്കാന്‍ സഹായികളും ഉണ്ടെന്നാണ് പൊലീസ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇനിയും അര്‍ധരാത്രിയില്‍ വീടിന്റെ വാതില്‍ തകര്‍ത്തു വീട്ടുകാരെ ആക്രമിച്ചു കവര്‍ച്ച നടത്തുന്ന കുറുവാ സംഘത്തെക്കുറിച്ചുള്ള കഥകള്‍ നാം കേള്‍ക്കാന്‍ പോകുന്നതേ ഉള്ളൂ. സംഘം കേരളത്തിന്റെ ഉള്‍ പ്രദേശങ്ങളിലേയ്ക്കും കടന്നതായാണ് സൂചന.
കേരളതമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ മാത്രമല്ല, മലബാറിലെ ഉള്‍ഗ്രാമങ്ങളില്‍ വരെ നടന്ന ഒട്ടേറെ മോഷണങ്ങളില്‍ കുറുവാ സംഘത്തിന്റെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മോഷണം നടത്തിയ മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. മോഷ്ടാക്കള്‍ക്ക് കേരളത്തിലെ പല ഗ്രാമങ്ങളിലും സഹായികളുണ്ടെന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിലുള്ളവരെ ഇപ്പോള്‍ ഭയപ്പെടുത്തുന്ന കുറുവാ സംഘം പഴയ തിരുട്ടുഗ്രാമത്തിലെ അംഗങ്ങള്‍ തന്നെയാണ്. എന്നാല്‍ എല്ലാവരും ഒരേ ഗ്രാമക്കാരല്ല. തിരുട്ടുഗ്രാമങ്ങള്‍ എന്ന പേരില്‍ കുപ്രസിദ്ധമായ തമിഴ്‌നാട്ടിലെ പല ഗ്രാമങ്ങളില്‍നിന്നുള്ളവര്‍ ഈ സംഘത്തിലുണ്ട്. തിരുട്ടുഗ്രാമം എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്നത് തിരുച്ചിറപ്പള്ളിയ്ക്കടുത്ത റാംജിനഗര്‍ ആണ്.
ആന്ധ്രപ്രദേശിലെ കുറുവ സമുദായത്തില്‍ നിന്നുള്ളവരായിരുന്നു ഈ ഗ്രാമത്തിലെ മോഷ്ടാക്കള്‍. റാംജിനഗറിനു പിന്നാലെ ശിവഗംഗ, പനവടലിഛത്രം, മധുരയ്ക്കടുത്ത ചില ഗ്രാമങ്ങള്‍ തുടങ്ങിയവയും ഈ പട്ടികയിലേക്കു വന്നു. തിരുട്ടുഗ്രാമമെന്ന നാണക്കേടു ഭയന്നു പനവടലിഛത്രത്തിലെ പുതുതലമുറ ഇനി മോഷണം നടത്തില്ലെന്നു പരസ്യമായി പ്രതിജ്ഞ വരെയെടുത്തു.
പക്ഷേ തിരുട്ടുഗ്രാമങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ തുടര്‍ച്ചകളുണ്ടായി. അത്തരം പല ഗ്രാമങ്ങളില്‍നിന്നുള്ളവര്‍ കുറുവാ സംഘത്തിലുണ്ട്. ആദ്യ തിരുട്ടുഗ്രാമമായ റാംജിനഗറിലെ മോഷ്ടാക്കളെ ഓര്‍മിപ്പിക്കുന്നതാണ് കുറുവാ സംഘമെന്ന പേര്. എന്നാല്‍ ആയുധധാരികളായ സംഘം എന്ന അര്‍ഥത്തിലാണ് തമിഴ്‌നാട് ഇന്റലിജന്‍സ് ഈ പേര് നല്‍കിയത്. തമിഴ്‌നാടന്‍ തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവാ സംഘമെന്ന് പൊലീസ് പറയുന്നുമോഷ്ടിക്കാനായി കൊല്ലാന്‍ പോലും മടിയില്ലാത്തവരുടെ കൂട്ടം.
പാലക്കാട്, കോഴിക്കോട് ജില്ലകളിലെ മോഷണക്കേസുകളില്‍ പിടിയിലായ കുറുവാ സംഘത്തിലെ തങ്കപാണ്ഡ്യന്‍ വര്‍ഷങ്ങളായി തലക്കുളത്തൂര്‍ എടക്കരയിലെ താമസക്കാരനാണ്. പുതിയങ്ങാടിയിലെ ആക്രിക്കടയിലായിരുന്നു ജോലി. ഒപ്പം പിടിയിലായ മാരിമുത്തുവും സെല്‍വി പാണ്ഡ്യനും കോഴിക്കോട് എത്തിയാല്‍ താമസം തങ്കപാണ്ഡ്യന്റെ ഒപ്പം. ആക്രി പെറുക്കാനെന്ന പേരില്‍ പകല്‍ കറങ്ങി നടക്കുന്ന തങ്കപാണ്ഡ്യനാണ് മോഷണം നടത്താനുള്ള വീടുകള്‍ കണ്ടെത്തുന്നത്. കുറുവാസംഘം മോഷണത്തിന് എത്തും മുന്‍പ് ഈ വീടുകളില്‍ ഒരു വട്ടം കൂടി പകല്‍ സന്ദര്‍ശനം നടത്തും. പദ്ധതിക്ക് അന്തിമരൂപം തയാറാക്കും.
കോഴിക്കോട് പിടിയിലായ സെല്‍വി പാണ്ഡ്യന്‍ മോഷണം നടക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ വീടുകളില്‍ വിറകുവെട്ടാനെന്ന പേരില്‍ എത്തിയിരുന്നു. തലക്കുളത്തുരില്‍ തങ്കപാണ്ഡ്യന്‍ എന്ന പോലെ കേരളത്തിലെ പല ഗ്രാമങ്ങളിലും കുറുവാ സംഘത്തിന് സഹായികളുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക് തമിഴ്‌നാട്ടില്‍നിന്ന് മോഷണത്തിനെത്തുന്ന കുറുവാസംഘത്തിന് ഇടത്താവളമൊരുക്കുക മാത്രമല്ല, മോഷണം നടത്താനുളള വീടുകളുടെ വിവരങ്ങളും ഇവര്‍ കൈമാറും. രാത്രിയില്‍ മോഷണത്തിന് സഹായികളുടെ റോളില്‍ ഇവരുണ്ടാകും. വിവിധ ജില്ലകളിലെ ഇത്തരം സഹായികളുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് പൊലീസ്.
തമിഴ്‌നാട്ടിലെ വിവിധ തിരുട്ടുഗ്രാമങ്ങളില്‍നിന്നുള്ളവര്‍ കുറുവാ സംഘത്തില്‍ ഉണ്ടെങ്കിലും നേതൃത്വം നല്‍കുന്നത് ശിവഗംഗ ഗ്രാമത്തില്‍ ഉള്ളവരാണെന്ന് പൊലീസ് പറയുന്നു. മോഷ്ടാക്കളുടെ കേന്ദ്രമായ ശിവഗംഗയില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയായ രണ്ടായിരത്തോളം പേരുണ്ടെന്നാണ് തമിഴ്‌നാട് പൊലീസിന്റെ കണക്ക്. കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ പല കവര്‍ച്ചകള്‍ക്കു പിന്നിലും ശിവഗംഗ സ്വദേശികളാണ് എന്നു കേരള പൊലീസും കണ്ടെത്തിയിരുന്നു.
തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമം സംഘങ്ങളുടേതു പോലെയല്ല ശിവഗംഗയിലെ മോഷ്ടാക്കളുടെ രീതി. അവര്‍ കൊന്നും മോഷ്ടിക്കും. ശിവഗംഗയിലെ മോഷ്ടാക്കളില്‍ ഏറ്റവും ആക്രമണകാരികളായ ചിലരാണ് കേരളത്തിലേക്കു കടന്ന കുറുവാ സംഘത്തിലുള്ളത് എന്നാണ് തമിഴ്‌നാട് ഇന്റലിജന്‍സ് കേരള പൊലീസിനു കൈമാറിയ വിവരം. 'ഐആര്‍എട്ട്' എന്നു വിളിപ്പേരുള്ള മാരിമുത്തു ശിവഗംഗയിലെ പ്രധാന മോഷ്ടാവാണെന്നും പൊലീസ് പറയുന്നു.
തമിഴ്‌നാട്ടില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും മോഷ്ടാക്കളുടെ കേന്ദ്രമായ ഗ്രാമങ്ങളുണ്ട്. ആ ഗ്രാമങ്ങളിലെല്ലാം കേരളത്തിലെ വിവിധ കേസുകളിലെ പ്രതികളുമുണ്ട്. ബംഗാളിലെ ജലാംഗി, ജാര്‍ഖണ്ഡിലെ ജംതാര, ഹരിയാനയിലെ ഷിക്കാര്‍പുര്‍ എന്നിവ പേരുകേട്ട തിരുട്ടുഗ്രാമങ്ങളാണ്. ബംഗാളിലെ 'തിരുട്ടുഗ്രാമ'മായ ജലാംഗിയില്‍ നന്നുള്ള മോഷ്ടാക്കള്‍ കൂട്ടത്തോടെ കേരളത്തിലെത്തി മോഷണം നടത്തിയിരുന്നതായി നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ബംഗ്ലദേശികളും ഉണ്ടെന്നാണു നിഗമനം.
https://www.facebook.com/Malayalivartha
























