'ബഹുമുഖ പ്രതിഭകളാണ് ഇന്നത്തെ കുട്ടികളൊക്കെ. അവരുടെ വഴി തടസപ്പെടുത്താതിരിക്കുകയോ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം തിരിച്ചു വിടാതിരിക്കുകയോ ചെയ്താൽ മതി, അവർ അത്ഭുതങ്ങൾ തീർത്തോളും. ഈ അടുത്ത കാലത്ത് എന്നെ ഞെട്ടിച്ച മൂന്ന് ശിശുക്കളെ പരിചയപ്പെടുത്താം..' ശിശുദിനത്തിൽ മനോജ് വെള്ളനാട് കുറിക്കുന്നു

ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു ജനിച്ച ദിവസമാണ് നവംബർ 14. ഈ ദിനം നമ്മുടെ രാജ്യം എല്ലാ വർഷവും ശിശു ദിനം ആഘോഷിച്ചു പോരുന്നു. കുട്ടികൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് വഹിക്കുന്ന പങ്ക് വലുതാണ് എന്ന് വിശ്വസിച്ചിരുന്ന വ്യക്തയായിരുന്നു ജവഹർലാൽ നെഹ്‌റു. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യമാണ് ചാച്ചാജി എന്ന പേര് പോലും നേടിക്കൊടുത്തത്. ഈ സാഹചര്യത്തിൽ ഈ അടുത്ത കാലത്ത് എന്നെ ഞെട്ടിച്ച മൂന്ന് ശിശുക്കളെ പരിചയപ്പെടുത്തുകയാണ് ഡോ. മനോജ് വെള്ളനാട്
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ശിശുദിനത്തിൽ, ഈ അടുത്ത കാലത്ത് എന്നെ ഞെട്ടിച്ച മൂന്ന് ശിശുക്കളെ (പ്രായം കൊണ്ട്) പരിചയപ്പെടുത്താം.
1. താത്വിക് ആർഷാ അഭിലാഷ്
പത്തു വയസുകാരൻ കരാട്ടെ ബ്ലാക് ബെൽറ്റ് ഹോൾഡർ. ഈ പ്രായത്തിൽ The dragon Summer എന്ന പേരിൽ ഒരു അടിപൊളി നോവലെഴുതിയ മിടുക്കൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാൻ പറ്റിയ നല്ലൊരു ഫിക്ഷൻ. എഴുത്തുകാരിയും റേഡിയോ ജോക്കിയുമായ Aarsha Abhilash ന്റെ മകനാണ്. Really talented. പുസ്തകം ആമസോൺ കിൻഡിലിലും ലഭ്യമാണ്.
2. തീർത്ഥ ആർ ജെ Theertha R J
ഒരു എട്ടാം ക്ലാസ് വിദ്യാർത്‌ഥി 176 പേജുള്ള ഒരു നോവലെഴുതി എന്നത് തന്നെ അത്ഭുതമാണ്. The secrets of fairy garden എന്നാണ് പുസ്തകത്തിന്റെ പേര്. ഭാവിയിൽ വലിയ അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. Adv Jayakumar Theertham ന്റെ മകളാണ്.
3. ശിവശങ്കരി ശ്യാം
ശിവശങ്കരി ഇപ്പോൾ +2 കഴിഞ്ഞിരിക്കുവാണ്. പരീക്ഷ കഴിഞ്ഞിരുന്ന സമയത്ത് 9 -ലും 10 -ലും ഒക്കെ പഠിക്കുമ്പോ എഴുതിയ കഥകളും കവിതകളും ഒക്കെ ചേർത്ത് ഒരു പുസ്തകമാക്കി, അതിനു വേണ്ട കിടിലം ചിത്രങ്ങളൊക്കെ വരച്ച്, കവർ പേജും ചെയ്ത് ആമസോണിൽ പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടാണ് വീട്ടുകാർ പോലും ഇതൊക്കെ അറിയുന്നതും വായിക്കുന്നതും. പുസ്തകത്തിന്റെ പേര് The Land And the C. പ്രായം നോക്കണ്ടാ, ഭാവന കൊണ്ടും ഭാഷ കൊണ്ടും അവളൊരു മുതിർന്ന എഴുത്തുകാരി തന്നെയാണ്. അധ്യാപകനും കാർട്ടൂണിസ്റ്റുമായ Syam Srinivas ന്റെ മകളാണ്.
ഈ മൂന്ന് പേരും എന്നെ അത്ഭുതപ്പെടുത്തുന്നത്, അവരുടെ പ്രായത്തിൽ ഞാനെന്തായിരുന്നു എന്ന് ചിന്തിക്കുമ്പോൾ കൂടിയാണ്. താത്വിക്കിന്റെ പ്രായത്തിൽ മര്യാദയ്ക്ക് കുട്ടിയും കോലും പോലും കളിക്കാൻ അറിയാത്ത, അതിൽ പോലും ശിശുവായിരുന്നു ഞാൻ. ബാലരമ പോലും വായിച്ചു തുടങ്ങീട്ടില്ല അന്ന്. തീർത്ഥ ഇംഗ്ലീഷ് നോവലെഴുതിയ പ്രായത്തിൽ ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റ്, ഈ പഠിത്തമൊന്നും നമുക്ക് പറ്റിയ പണിയല്ലെന്ന് വിചാരിച്ചു നടക്കുവായിരുന്നു. ശിവശങ്കരി സ്വയം എഴുത്തുകാരിയും ചിത്രകാരിയും പ്രസാധകയുമായ പ്രായത്തിൽ എം ടിയെയും സിപ്പി പള്ളിപ്പുറത്തിനെയുമൊക്കെ വികലമായി അനുകരിച്ചു നടക്കുകയായിരുന്നു.
ബഹുമുഖ പ്രതിഭകളാണ് ഇന്നത്തെ കുട്ടികളൊക്കെ. അവരുടെ വഴി തടസപ്പെടുത്താതിരിക്കുകയോ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം തിരിച്ചു വിടാതിരിക്കുകയോ ചെയ്താൽ മതി, അവർ അത്ഭുതങ്ങൾ തീർത്തോളും. നമ്മൾ കണ്ടു നിന്നാ മതി. ഈ 3 പേർ മാത്രമല്ല, വേറെയും ധാരാളം പ്രതിഭകൾ നമ്മുടെ ഇടയിലുണ്ട്. ഭാവിയിൽ എല്ലാവരും അവരവരുടെ ലോകങ്ങൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു.
(ഈ പുസ്തകങ്ങൾ ലഭ്യമാവുന്ന ലിങ്കുകൾ കമന്റ് ബോക്സിൽ ഇട്ടേക്കാം. )
മനോജ് വെള്ളനാട്
https://www.facebook.com/Malayalivartha























