പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം, പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ, രാത്രി യാത്രകള്‍ക്ക് വിലക്ക്

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രത നിര്‍ദേശം. പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രയും നിരോധിച്ചു. ശബരിമല വനമേഖലയിലും മഴ ശക്തമാണ്. താഴ്ന്ന മേഖലകളിലെ തോടുകള്‍ കരകവിഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറി.
അടൂര്‍ - കൊട്ടാരക്കര പാതയില്‍ പട്ടാഴിമുക്ക്, കോന്നി - പത്തനാപുരം റോഡില്‍ വകയാര്‍ എന്നിവിടങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് മാത്രമേ കടന്നു പോകാനാകു. അട്ടച്ചാക്കല്‍ - കോന്നി പാതയിലും പന്തളം മെഡിക്കല്‍ മിഷന്‍ കവലയിലും വെള്ളക്കെട്ടു രൂപപ്പെട്ടു.
ഏഴംക്കുളം -കൈപ്പട്ടൂര്‍ റോഡിലും ഗതാഗതം ദുഷ്കരമാണ്. മലവെള്ളപാച്ചിലില്‍ അങ്ങാടിക്കല്‍, ഒറ്റത്തേക്ക് , കൊച്ചുകല്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
അതേസമയം, പമ്പാ നദിയില്‍, റാന്നി അരയാഞ്ഞിലിമണ്‍, കുറുമ്പന്‍ മുഴി, മുക്കം ക്രോസ് വേകള്‍ മുങ്ങി. മഴ ശക്തമായതോടെ ശബരിമല തീര്‍ത്ഥാടനവും ആശങ്കയിലാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ശബരിമല വനമേഖലയിലേക്കുള്ള വാഹന യാത്രക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കി.
പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. വരും മണിക്കൂറില്‍ ജില്ലയില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha


























