നിറഞ്ഞ് കവിഞ്ഞ് ഡാമുകൾ, ഇടുക്കിക്ക് പിന്നാലെ മുല്ലപ്പെരിയാറും തുറന്നേക്കും, പമ്പ അണക്കെട്ടില്‍ ബ്ലൂ അലേര്‍ട്ട്, കക്കി ആനത്തോട് മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം ഉയർത്തി

കേരളത്തെ തകിടം മറിച്ച 2018ലെ പ്രളയത്തോട് കൂടി ഡാം തുറക്കുന്നു എന്ന് കേൾക്കുന്നത് തന്നെ ജനങ്ങൾക്ക് ഒരു അങ്കലാപ്പാണ്. കനത്ത മഴ തുടരുന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആശങ്ക ഉയരുകയാണ്. ഇതാ ഇന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാം ഇന്ന് തുറന്നിരിക്കുകയാണ്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശവും നൽകി.
അണക്കെട്ടിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവില്‍ 2398.9 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ നിലനില്‍ക്കുന്നത്. 2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.
എന്നാൽ കേരളത്തിലെ ജനങ്ങളുടെ പേടി സ്വപ്നമായ മുല്ലപ്പെരിയാർ ഡാമും തുറക്കാനുള്ള സാധ്യത വീണ്ടും കൂടുകയാണ്. നിലവിലെ ജലനിരപ്പ് 140 അടിക്ക് മുകളിലാണ്. അതിനാൽ ജലനിരപ്പ് വീണ്ടും ഉയർന്നാൽ മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യത്തിലേക്ക് വീണ്ടും കാര്യങ്ങളെത്തും.തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ കക്കി ആനത്തോട് മൂഴിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ 15 സെന്റീമീറ്റർ വീതം ഉയർത്തി. അണക്കെട്ടിൽ നിന്നും വെള്ളം പുറത്തേക്ക് വിട്ടതോടെ പമ്പാ ത്രിവേണിയിൽ വെള്ളംകയറി. പമ്പ അണക്കെട്ടില്‍ ജലനിരപ്പ് 981.55 മീറ്ററെത്തിയതോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത മഴയിൽ പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴയാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പെയ്തത്.
പമ്പാ നദിയിലെ അരയാഞ്ഞിലി മൺ, കുറുമ്പൻ മുഴി, മുക്കം ക്രോസ് വേകള്‍ മുങ്ങി. പമ്പാനദി ജലനിരപ്പ് ഉയർന്നതോടെ അപ്പർകുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. പല വീടുകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിടച്ചിരിക്കുകയാണ്. അച്ചൻകോവിലാറ്റിൽ തീരത്തുള്ള ആവണിപ്പാറ ഗിരിജൻ കോളനി ഒറ്റപ്പെട്ടു.
കല്ലടയാറിൻ്റെ തീരത്തെ മണ്ണടിയിൽ അപ്രതീക്ഷിതമായി കയറിയ വള്ളത്തിൽ നിരവധി വീടുകൾ മുങ്ങി. അന്തിച്ചിറ നെല്ലിമൂട്ടിൽപ്പടി ഏനാത്ത് പ്രദേശങ്ങൽ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. എംസി റോഡിൽ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വാളകം, കലയപുരം തിരുമൂലപുരം മേഖലയിലാണ് എംസി റോഡിൽ വെള്ളം കയറിയത്.
പത്തനംതിട്ട കെപി റോഡിലും താഴ്ന്ന പ്രദേശങ്ങൾ മുങ്ങി. ഏലംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമോൻ ഭാഗം പൂർണ്ണമായും മുങ്ങി. അങ്ങാടിയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി.കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞതിനെ തുടർന്ന് നാല് വീടുകൾ അപകട ഭീഷണിയിലാണ്.
പന്തളം കടയ്ക്കാട് മേഖലകളിലേക്ക് വെള്ളം കയറുകയാണ്. ശബരിമല തീർത്ഥാടനത്തിന് കൂടി പശ്ചാത്തലത്തിൽ ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി.
https://www.facebook.com/Malayalivartha























