തലസ്ഥാനം വിറയ്ക്കുന്നു... ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്താല്‍ വിറങ്ങലിച്ച് കേരളം; വീണ്ടും ന്യൂനമര്‍ദമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്; ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ദുരിതം മാറാതെ തിരുവനന്തപുരം ജില്ല

എവിടെ ന്യൂനമര്‍ദം ഉണ്ടായാലും അത് കേരളത്തില്‍ മഴ ഉണ്ടാക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്താല്‍ വിറങ്ങലിച്ച് കേരളം നില്‍ക്കുമ്പോള്‍ വീണ്ടും ന്യൂനമര്‍ദങ്ങള്‍ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. രണ്ടു കടലുകളിലുമായി 2 ന്യൂനമര്‍ദമേഖലകളാണ് ഇപ്പോഴുള്ളത്.
അറബിക്കടലില്‍ ഗോവ തീരത്തോടു ചേര്‍ന്ന് 17നു ഒരു ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ ഭാഗത്തു ശക്തമായിക്കൊണ്ടിരിക്കുന്ന ന്യൂനമര്‍ദവുമാണ് കേരളത്തെ കുഴയ്ക്കുന്നത്. ഈ രണ്ടു ന്യൂനമര്‍ദങ്ങളിലും കേരളത്തില്‍ വലിയ മഴയുണ്ടാക്കും.
അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലും മഴ തുടരുന്നതിനാല്‍ റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം, അറബിക്കടലിലെ ചക്രവാതചുഴി എന്നിവയാണ് കനത്ത മഴയ്ക്ക് ഇടയാക്കിയത്. രണ്ടു ദിവസം കൂടി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും.
കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
കാസര്‍കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. എന്നാല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. തിരുവനന്തപുരത്ത് കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. എംജി, കേരള, കുസാറ്റ്, കുഫോസ്, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ വലിയ നാശമാണ് വരുത്തിയത്. ചിറയിന്‍കീഴ് താലൂക്കില്‍ വ്യാപക നാശം . താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നാലു വീടുകള്‍ക്ക് ഭാഗിക നഷ്ടം സംഭവിച്ചു . മൂന്നു ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. 9 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കിഴുവിലം പഞ്ചായത്തിലെ പടനിലം എല്‍ പി എസ്, എസ് വി യുപിഎസ് , ആറ്റിങ്ങല്‍ നഗരസഭയിലെ കുന്നുവാരം യു പി എസ് എന്നിവിടങ്ങളിലാണ് ക്യാംപുകള്‍ തുറന്നത്.
വെളളപ്പൊക്ക ഭീഷണി നേരിടുന്ന വാമനപുരം നദിയോട് ചേര്‍ന്ന താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ ഈ പ്രദേശങ്ങളില്‍ ഉള്ളവരെയും ക്യാംപുകളിലേക്ക് മാറ്റുമെന്ന് നഗരസഭ ചെയര്‍പഴ്‌സന്‍ എസ്.കുമാരി അറിയിച്ചു.
തോരാതെ പെയ്യുന്ന മഴയില്‍ ഇന്നലെയും മംഗലപുരം പഞ്ചായത്തില്‍ മൂന്നു വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായി. മുരുക്കുംപുഴ മുല്ലശ്ശേരി പുതുവല്‍ പുത്തന്‍ വീട്ടില്‍ രജിത, കുറക്കോട് കുറുമത്ത് വീട്ടില്‍ നിഷി, മുല്ലശ്ശേരി സുനിതാ മന്ദിരത്തില്‍ ലളിതാ സുരേന്ദ്രന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പോത്തന്‍കോട് കല്ലുവെട്ടി കണ്ടുകുഴി സജീനയുടെ വീടിന്റെ ശുചിമുറിയും കുളിമുറിയും അടങ്ങുന്ന ഭാഗം ഇടിഞ്ഞു വീണു. മംഗലപുരം പഞ്ചായത്തില്‍ മഴക്കെടുതി ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം തുറന്നു.
വര്‍ക്കല ജനാര്‍ദനപുരം സന്നിധി ഗ്രാമത്തില്‍ ബിജുവും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഒരു ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞു. ബിജുവിന് പരുക്കേറ്റെങ്കിലും ഭാര്യയും രണ്ടു മക്കളും പരുക്കില്ലാതെ രക്ഷപ്പെട്ടു. നടയറ തൊടുവേ റോഡില്‍ ജമാലുദ്ദീന്റെ വീടിന് മേല്‍ തെങ്ങ് വീണു. അയന്തി കുന്നിക്കോട് ലിസിയുടെ വീട് മഴയില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മണമ്പൂര്‍ പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ഇങ്ങനെ നാശനഷ്ടവുമായി പോകുമ്പോള്‍ മഴ വേഗം കുറയണേയെന്നാണ് പ്രാര്‍ത്ഥന.
https://www.facebook.com/Malayalivartha



























