എല്ലാം മാറി മറിഞ്ഞു... മുന്‍ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ തെളിവില്ലാതെ അലഞ്ഞ് പോലീസ്; സി.സി.ടി.വി. ദൃശ്യങ്ങള്‍ കണ്ടെത്താനാകാത്തത് വലിയ തിരിച്ചടി; കേസില്‍പ്പെട്ട കുറുപ്പുമാര്‍ പറന്നകലുമ്പോള്‍ സിബിഐ ഡയറിക്കുറുപ്പ് പറന്നിറങ്ങും

മുന്‍ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ദുരൂഹത നീക്കാനാകാതെ കൊച്ചി സിറ്റി പോലീസ്. എന്താണ് സംഭവിച്ചതെന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയാത്തത് വലിയ വിവാദമായിരിക്കുകയാണ്. കേസില്‍ നിര്‍ണായകമായേക്കാവുന്നതാണ് ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ നിശാ പാര്‍ട്ടിയുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍. ഹോട്ടലുകാര്‍ ഒളിപ്പിച്ച ആ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഇതില്‍ വലിയ രഹസ്യങ്ങളുണ്ടെന്നാണ് കരുതുന്നത്.
അപകടത്തിന്റെ തുടരന്വേഷണത്തിന് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഇവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തേണ്ടതു നിര്‍ണായകമാകുകയാണ്. ഹോട്ടല്‍ ഉടമയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ ഈ ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നാണു പൊലീസിനു ലഭിച്ച മൊഴി.
ഹോട്ടലില്‍ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഡിജെ പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങള്‍ മാത്രമാണു നശിപ്പിക്കപ്പെട്ടത്. ഇതുകൊണ്ടു തന്നെ ഇവിടെ വച്ചു വാക്കുതര്‍ക്കം പോലെയെന്തോ ഉണ്ടായിട്ടുണ്ടാവുമെന്നും ഇതോടെയാകാം മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടതെന്നുമാണു കരുതുന്നത്.
ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് അപകടം നടന്ന ചക്കരപ്പറമ്പ് വരെ രണ്ടു കാറുകള്‍ അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്നിട്ടുണ്ട്. ഇതിലൊന്നിലുണ്ടായിരുന്ന എറണാകുളം സ്വദേശി സൈജു തങ്കച്ചനെ ചോദ്യം ചെയ്‌തെങ്കിലും പലതും ഇയാള്‍ മറയ്ക്കുകയാണെന്നു സംശയമുണ്ട്.
അപകടം നടന്ന സ്ഥലത്തേക്കു കാറിനെ പിന്തുടര്‍ന്നു ഹോട്ടലുടമ എത്തിയതായും പൊലീസിനു സംശയമുണ്ട്. എന്നാല്‍ ഉന്നതബന്ധമുള്ള ഇയാളെ ചോദ്യം ചെയ്ത് ഇക്കാര്യം ഉറപ്പിക്കാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും ഹോട്ടല്‍ ഉടമ എവിടെയാണെന്നു പൊലീസിന് അറിയില്ല.
അമിതവേഗത്തിലെത്തിയ കാര്‍ ബൈപ്പാസിലെ മീഡിയനില്‍ ഇടിച്ചുകയറി ഉണ്ടായ അപകടം എന്നായിരുന്നു ആദ്യ നിഗമനം. കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. കാറില്‍ വന്ന സംഘം നമ്പര്‍ 18 ഹോട്ടലില്‍നിന്ന് നിശാ പാര്‍ട്ടി കഴിഞ്ഞിറങ്ങിയതാണെന്ന വിവരം ലഭിച്ചതോടെ ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് പോലീസിന് സംശയംതോന്നി. ഇത് പരിശോധിക്കുന്നതിനാണ് പാര്‍ട്ടിയുടെ സി.സി.ടി.വി. ദൃശ്യം പരിശോധിക്കാന്‍ പോലീസ് ഹോട്ടലില്‍ എത്തിയത്. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍. ഹോട്ടലുകാര്‍ മാറ്റി. പലതും ഒളിപ്പിക്കുന്നു എന്നു വ്യക്തമായത് അവിടംമുതലാണ്.
അമിത വേഗത്തിലായിരുന്നു വാഹനമെന്നും അതിനെ ഒരു ഓഡി കാര്‍ പിന്തുടര്‍ന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ഇതുവെച്ച് അപകടത്തിന് വഴിവെച്ച നാല് സാഹചര്യങ്ങളാണ് അന്വേഷണ സംഘം വിലയിരുത്തിട്ടുള്ളത്. ഒന്നാമത്തേത് മത്സരയോട്ടമാണ്. അരൂര്‍ഇടപ്പള്ളി ദേശീയപാത മത്സരയോട്ടത്തിന്റെ സ്ഥിരം കേന്ദ്രമാണ്. രാത്രി നടക്കുന്ന പല മത്സരയോട്ടങ്ങളും നിശാ പാര്‍ട്ടി കഴിഞ്ഞിറങ്ങുന്നവര്‍ തമ്മിലാണ്.
രണ്ടാമത്തേത് സ്ത്രീകള്‍ അടങ്ങിയ സംഘത്തെ പിന്തുടരുന്ന ചിലരുടെ രീതിയാണ്. പാര്‍ട്ടികളിലുണ്ടാക്കുന്ന ചെറിയ ഉടക്കും മറ്റും ഇത്തരം സംഭവങ്ങളിലാണ് അവസാനിക്കാറ്. ഭയപ്പെടുത്തുകയാണ് ഒരു ലക്ഷ്യം.
മൂന്നാമത്തേത് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരമാണ് കാര്‍ പിന്തുടര്‍ന്നത് എന്നതാണ്. പിന്തുടര്‍ന്ന കാര്‍ ഓടിച്ചിരുന്നയാളും ഹോട്ടലുടമയും ഫോണില്‍ ബന്ധപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. നാലാമത്തേത് പിന്തുടര്‍ന്ന ഡ്രൈവര്‍ പറഞ്ഞ മൊഴിയാണ്. മദ്യപിച്ച് വാഹനം ഓടിച്ചിരുന്ന സംഘത്തിന് മുന്നറിയിപ്പ് നല്‍കാന്‍ പോയതാണ് എന്നത്. ഈ മൊഴി ഒറ്റക്കേള്‍വിയില്‍ത്തന്നെ കളവെന്ന് വ്യക്തമാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.
അതേസമയം ഇനിയും ഈ കേസില്‍ ദുരൂഹത തുടര്‍ന്നാല്‍ കേസുമായി ബന്ധമുള്ള കുറുപ്പുമാര്‍ മുങ്ങാന്‍ സാധ്യതയുണ്ട്. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നു കഴിഞ്ഞു. അത് കേരള പോലീസിന് നാണക്കേടാകും. അതിനാല്‍ തന്നെ ദുരൂഹത മാറ്റാനുള്ള ശ്രമത്തിലാണ് പോലീസ്.
"
https://www.facebook.com/Malayalivartha



























