ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട്, പെരിയാറിന്റെ ഇരുകരകളിലും ജാഗ്രത നിർദ്ദേശം, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.30 അടിയിൽ, തമിഴ്നാടിന്റെ ആദ്യ മുന്നറിയിപ്പ്, കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലയിലും അതീവ ജാഗ്രത

അണക്കെട്ടിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുകൊണ്ടിരുന്നത്. ഇന്നലെ 2398.9 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.അതിനാൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ. ജലനിരപ്പ് കൂടി 2399.03 അടി എത്തിയിരിക്കുകയാണ്.ഇതോട് കൂടി ഇടുക്കി ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ഇടവിട്ട് മഴ ഇപ്പോഴും പെയ്യുന്നുണ്ട്.
വേണ്ടിവന്നാൽ ഇന്ന് 2 ഷട്ടറുകൾ കൂടി തുറക്കുമെന്ന് അണക്കെട്ട് സുരക്ഷാ വിഭാഗം അറിയിച്ചു. 2398.90 അടിയായപ്പോഴാണ് ഉച്ചയ്ക്കു രണ്ടിന് ഒരു ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയത്. സെക്കൻഡിൽ 42,800 ലീറ്റർ വീതം വെള്ളം ഒഴുക്കിയിട്ടും വൈകിട്ട് ആറിനു ജലനിരപ്പ് 2399.03 അടിയായി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടി പിന്നിട്ടതോടെ തമിഴ്നാടിന്റെ ആദ്യ മുന്നറിയിപ്പ് ലഭിച്ചു. ജലനിരപ്പ് 141 അടി എത്തിയാൽ അണക്കെട്ട് തുറന്നേക്കും.മഴ ശക്തമായാൽ സ്പിൽവേ ഷട്ടറുകൾ തുറന്നേക്കാം. പെരിയാറിന്റെ ഇരുകരകളിലും ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് ആണ്. കക്കി – ആനത്തോട് അണക്കെട്ടിന്റെ 2 ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം ഉയർത്തി. മഴ ശക്തമായി തുടർന്നാൽ പമ്പ അണക്കെട്ട് തുറന്നേക്കും. കൊല്ലം തെന്മല പരപ്പാർ അണക്കെട്ടിന്റെ ഷട്ടറുകൾ 1.20 മീറ്റർ ഉയർത്തി. 115.82 മീറ്റർ വരെ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് ഇന്നലെ വൈകിട്ട് 114.92 മീറ്ററായി.
പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിരോധിച്ചു. മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക, നിര്‍മ്മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നവംബര്‍ 18 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളായ പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നീരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ശബരിമലയിലേക്കുള്ള പ്രധാന പാതകളിലൊന്നായ പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കോന്നി വാകയാറില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























