ഒന്നുമില്ലാതിരുന്ന അനിയനെ എന്തിനാ അവിടെയെടുത്ത് കിടത്തിയത്? എന്തും കുഴിച്ചിട്ടാൽ മുളയ്ക്കില്ലേ? നാളെയോ മറ്റന്നാളോ, അല്ലെങ്കിൽ ഒരാഴ്ചയോ കഴഞ്ഞാൽ അവൻ മുളച്ചു വരും എന്ന് ആ കുഞ്ഞു മനസ്സിൽ ബിച്ചു ഉത്തരം കണ്ടെത്തി. പക്ഷെ പിന്നെ ഒരിക്കലും അങ്ങനെ ഒന്നും മുളച്ചു വന്നില്ല എന്ന് ബിച്ചു തിരുമല പറയുമ്പോൾ വാക്കുകളിൽ വിങ്ങൽ തളംകെട്ടി നിൽക്കുന്നു.

‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ,
എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ...’
ഇത് ഒരു പാട്ടിന്റെ മാത്രം കാര്യമാണെന്നു കരുതാനാവില്ല. ബിച്ചുവിന്റെ മനസിൽ ഒരു കുട്ടിയുണ്ട്. നികത്താനാവാത്ത നഷ്ടം തന്നൊരു കുട്ടിക്കാലമുണ്ട്. തിരിച്ചറിവില്ലാത്ത പ്രായത്തിൽ സംഭവിച്ച മുറിവ് തിരിച്ചറിവേറുംതോറും വലുതാകുന്ന വേദനയുണ്ട്. കയ്പേറിയ അനുഭവങ്ങളെ മറികടന്ന് എത്തുന്നതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ താരാട്ടുപാട്ടുകൾ ഇത്രയ്ക്ക് മധുരിക്കുന്നത് .പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ ഈ ഗാനത്തിന് ബിച്ചു തിരുമലയുടെ ജീവിതവുമായി ബന്ധമുണ്ട്.അത് പലപ്പോഴും അദ്ദേഹം പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുമുണ്ട്.
ബിച്ചു തിരുമലയ്ക്ക് അന്ന് മൂന്നരവയസ്. അനിയൻ രണ്ടര വയസുകാരൻ ബാലഗോപാലനാണ് പ്രിയ കളിക്കൂട്ടുകാരൻ.ഓർമ്മവച്ചു തുടങ്ങുന്നതേയുള്ളൂ. തന്റെ ബാലു സംസാരശേഷി ഇല്ലാത്ത കുട്ടിയായിരുന്നു. പക്ഷെ ആംഗ്യഭാഷ കൊണ്ട് ജ്യേഷ്‌ഠനുമായി ബാലു സംവദിച്ചിരുന്നു. ഒരു കഷ്ണം ബിസ്‌ക്കറ് കിട്ടിയാൽ ആംഗ്യഭാഷയിൽ ജ്യേഷ്‌ഠനെ അടുത്ത് വിളിച്ച് പകുത്തു നൽകിയേ ബാലു കഴിച്ചിരുന്നുള്ളൂ. അതായിരുന്നു അവർ തമ്മിലെ ബന്ധം.പട്ടാഴി മണ്ണടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള വേടമല എസ്റ്റേറ്റിലായിരുന്നു താമസം.
ഒരു ദിവസം രാത്രി ബാലു കഠിനമായ എന്തോ വേദനകൊണ്ടു പുളഞ്ഞുകരഞ്ഞു. അമ്മ എടുത്ത് താരാട്ടു പാടി ഉറക്കാൻ ശ്രമിച്ചിട്ടും ബാലു കരച്ചിൽ നിർത്തിയിരുന്നില്ല.പതിനാല് കിലോമീറ്റർ അപ്പുറമാണ് വൈദ്യൻ താമസിക്കുന്നത്. വൈദ്യനെ വിളിച്ചുകൊണ്ടുവരാൻ ബന്ധു അപ്പോൾത്തന്നെ സൈക്കിളുമായി പുറപ്പെട്ടു.പക്ഷേ, വൈദ്യൻ അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല.അധികം വൈകാതെ കരച്ചിൽ അവസാനിച്ചു.
പക്ഷേ, വൈദ്യൻ അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല.പിറ്റേ ദിവസം രാവിലെ അടൂരിലെ വീട്ടിൽ, തോട്ടത്തിന്റെ മാനേജർ കുഞ്ഞിനെ എടുത്ത് ഉമ്മറത്തെ പുൽപ്പായയിൽ വെള്ളത്തുണി വിരിച്ച് കിടത്തി.രാവിലെ ബിച്ചു ഉറക്കമുണർന്നു നോക്കുമ്പോൾ കുഞ്ഞനിയൻ ചുവന്ന പട്ട് പുതച്ചു കിടക്കുകയാണ്.കുട്ടിയായിരുന്ന ബിച്ചു കരുതിയത് കുഞ്ഞിന് ആരോ കിടക്ക ഉണ്ടാക്കി കൊടുക്കുന്നു എന്ന് മാത്രമാണ്. കുറേക്കഴിഞ്ഞപ്പോൾ കണ്ണുമൂടി, ചുവന്ന പട്ടുപുതച്ച്, വെട്ടി തയാറാക്കിയ കുഴിയിൽ അവനെ മൂടി.തനിക്ക് അതുപോലൊരു പട്ട് കിട്ടിയില്ലല്ലോ എന്നായിരുന്നു അന്ന് ബിച്ചുവിന്റെ സങ്കടം.
ഒന്നുമില്ലാതിരുന്ന അനിയനെ എന്തിനാ അവിടെയെടുത്ത് കിടത്തിയത്? എന്തും കുഴിച്ചിട്ടാൽ മുളയ്ക്കില്ലേ? നാളെയോ മറ്റന്നാളോ, അല്ലെങ്കിൽ ഒരാഴ്ചയോ കഴഞ്ഞാൽ അവൻ മുളച്ചു വരും എന്ന് ആ കുഞ്ഞു മനസ്സിൽ ബിച്ചു ഉത്തരം കണ്ടെത്തി. പക്ഷെ പിന്നെ ഒരിക്കലും അങ്ങനെ ഒന്നും മുളച്ചു വന്നില്ല എന്ന് ബിച്ചു തിരുമല പറയുമ്പോൾ വാക്കുകളിൽ വിങ്ങൽ തളംകെട്ടി നിൽക്കുന്നു.ആ പ്രതീക്ഷയിൽ ബിച്ചു കാത്തിരുന്നു, ‘ആയിരം കണ്ണുമായി’ കാത്തിരുന്നു.ഇളം മനസിന്റെ നോവ് ബിച്ചുവിനോളം അറിഞ്ഞ കവികൾ വേറെയുണ്ടാവില്ല.
പിന്നീട് വർഷങ്ങൾക്ക് ശേഷം 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന സിനിമയിൽ 'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ' എന്ന ഗാനം രചിക്കുമ്പോൾ മനസ്സിൽ കടന്നുവന്നത് കുട്ടിക്കാലത്തെ ആ അനുഭവമായിരുന്നു. ആ ഗാനത്തിൽ 'എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പോൾ പാടടീ' എന്ന് ഉൾപ്പെടുത്തിയത് വേദനാജനകമായ ആ ഓർമ്മയിൽ നിന്നുമായിരുന്നു. ഇറങ്ങിയ അന്നുമുതൽ ഇന്നുവരെ മലയാളിക്ക് പ്രിയപ്പെട്ട താരാട്ടു പാട്ടായി ഈ ഗാനം മാറുകയും ചെയ്തു.
പിഞ്ചുവിരലിൽ നിന്നും പിടിവിട്ടു പറന്നകന്ന ഒരു കുഞ്ഞിളംകിളിക്കു കൊടുത്തുതീർക്കാൻ കഴിയാതെപോയ സ്നേഹമായിരിക്കാം മലയാളത്തിലെ എക്കാലത്തെയും മികച്ച താരാട്ടുപാട്ടുകൾ അദ്ദേഹത്തെക്കൊണ്ട് എഴുതിച്ചത്. കുട്ടിക്കളികൾ പാതിയാക്കി പിരിഞ്ഞുപോയ കുഞ്ഞനിയനോടുള്ള കൂട്ടുചേരാനുള്ള കൊതിയാകാം മലയാളം കണ്ട ഏറ്റവും സുന്ദരമായ കുട്ടിപ്പാട്ടുകളായി ബിച്ചുവിൽനിന്നു പിറന്നത്. അതുകൊണ്ടായിരിക്കാം, ബിച്ചുവിന്റ പ്രേമഗാനങ്ങളിൽപ്പോലും പ്രധാനവികാരം വാത്സല്യമായി മാറുന്നത്.
പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി,
കുഞ്ഞോളേ കുമ്പാളീ മാമുണ്ടു ചായുറങ്ങൂ.....’
എന്ന് ബിച്ചു എഴുതുമ്പോൾ അതിൽ കഥയുണ്ട്, താരാട്ടുണ്ട്, വാവയെ മാമൂട്ടാനുള്ള ചെപ്പടിവിദ്യകൾ എല്ലാമുണ്ട്...സ്വന്തം പേരിൽപോലും കുട്ടിത്തം നിറച്ച ബിച്ചൂ... പിഞ്ചുഹൃദയങ്ങളിൽ ഇത്രയധികം ആനന്ദം നിറച്ചൊരു പാട്ടുകാരൻ മലയാളത്തിൽ മറ്റൊരാളില്ല...
ബിച്ചു തിരുമലയുടെ ചില പ്രണയഗാനങ്ങളിൽപ്പോലും മുന്നിട്ടുനിൽക്കുന്ന വികാരം വാൽസല്യമല്ലേ എന്നു തോന്നിപ്പോകും. പ്രണയത്തെയും വിരഹത്തെയും ഏറ്റവും തീവ്രമായി ആവിഷ്കരിച്ച മലയാള ചലച്ചിത്രങ്ങളിൽ ഒന്നാണ് ‘പൂമുഖപ്പടിയിൽ നിന്നെയുംകാത്ത്’.
‘കൊഞ്ചി കരയല്ലേ.. മിഴികൾ നനയല്ലേ...ഇളമനമുരുകരുതേ...’
കൂട്ടിലെ പൈങ്കിളിയോടാണ് പറയുന്നതെങ്കിലും കേൾക്കേണ്ടത് കാമുക ഹൃദയമാണ്...ഉരുകുന്ന ‘ഇളം മന’ത്തെക്കുറിച്ചാണ് ഇവിടെയും കവിയുടെ വേദന.
‘പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ,
കളികൾ ചൊല്ലി കാട്ടൂപൂവിൻ കരളിനോടും നീ...’
ബിച്ചുതിരുമലയുടെ തൂലികയിൽ പ്രേമം ഒരു കുട്ടിക്കളിപോലെ നിർമലവും നിഷ്കളങ്കവുമാണ്. ഇളയരാജയുടെ സംഗീതവും യേശുദാസ്–എസ്. ജാനകിമാരുടെ ശബ്ദവും ഒന്നിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ശ്രോതാക്കൾ ഹൃദയംകൊണ്ടു കേട്ടു.അങ്ങനെ എത്ര എത്ര പാട്ടുകൾ.ഇനിയും അക്ഷരങ്ങൾ എഴുതിത്തുടങ്ങാത്ത ഓമൽകൈകളുടെ പേരിൽ, വാക്കുകൾ കൂട്ടിച്ചൊല്ലാത്ത കുഞ്ഞധരങ്ങളുടെ പേരിൽ പ്രിയ പാട്ടെഴുത്തുകാരനു പ്രണാമം!
https://www.facebook.com/Malayalivartha
























