മോഫിയയുടെ ആത്മഹത്യ!! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പോലീസ് ഓര്‍ക്കണമെന്ന് കോടതി, പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുയർത്തി ഹൈകോടതി

ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടർന്ന് മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനമുയർത്തി ഹൈകോടതി.
മുന്‍പരാതിയില്‍ കേസെടുത്തെങ്കില്‍ ആളുകള്‍ മരിക്കില്ലായിരുന്നെന്നാണ് ഹൈക്കോടതി വിമർശിച്ചിരിക്കുന്നത്. മൊഫിയയുടെ മരണത്തിന് ആസ്‍പദമാക്കിയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പോലീസ് ഓര്‍ക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഭരണഘടന ദിനമായ ഇന്നു തന്നെ ഇത് പറയേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്നും രാജ്യത്തെ ദൈവം രക്ഷിക്കട്ടേയെന്നാണ് പറയാനുള്ളതെന്നും ജസ്റ്റിസ് പറഞ്ഞു. നേരത്തെ ഇതേ ഹര്‍ജി പരിഗണിച്ചപ്പോഴും പോലീസിനെ കോടതി വിമര്‍ശിച്ചിരുന്നു.
അതേസമയം, ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സിഐ സുധീറിനെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്തു. സിഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രിയിലാണു മോഫിയ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനും ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.
കേസില്‍ മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ഇന്നലെ രാവിലെ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മൂവരെയും കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.
സുഹൈലിനും മാതാപിതാക്കള്‍ക്കുമെതിരെ സ്ത്രീധനപീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് പൊലീസ് കേസെടുത്തത്. സംഭവം വാര്‍ത്തയായതിനു പിന്നാലെ ഒളിവില്‍ പോയ ഇവരെ ഇന്നലെ പുലര്‍ച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കോതമംഗലത്തെ ബന്ധുവീട്ടില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha























