വിദ്യാര്‍ത്ഥിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് കഞ്ചാവ് നല്‍കി ക്രൂരമായി മര്‍ദ്ദിച്ചു; സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

പോത്തന്‍കോട് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് നിര്‍ബന്ധിച്ച് കഞ്ചാവ് നല്‍കി ക്രൂരമായി മര്‍ദ്ദിച്ചു. പോത്തന്‍കോട് വാവറയമ്ബലം ഷബിന്‍ കോട്ടേജില്‍ മുഹമ്മദ് ഷബിന്‍ (18) ആണ് കഞ്ചാവ് മാഫിയാ സംഘത്തിന്റെ പീഡനത്തിനിരയായത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഷിബിന്റെ സുഹൃത്ത് ഷിനാസ് വീട്ടിലെത്തി വിളിച്ചിക്കി മംഗലപുരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്ന് അവിടെ കാത്തു നിന്ന മൂന്നംഗ സംഘവുമായി ചേര്‍ന്ന് പതിനായിരം രൂപ ആവശ്യപ്പെട്ട് ഷബിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തശേഷം നിര്‍ബന്ധിച്ച് കഞ്ചാവ് വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ ഉപയോഗിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഷബിന്‍െറ ഇരു കാല്‍വെള്ളയിലും കുറുവടി ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയും സിഗരറ്റ് കത്തിച്ച് ദേഹത്ത് പൊള്ളിക്കുകയും ചെയ്തു . സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നും വീട്ടിലെത്തി അമ്മയെ ഉപദ്രവിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പേടിച്ച ഷബിന്‍ വിവരം വീട്ടില്‍ അറിയിച്ചില്ല.
എന്നാല്‍ അടുത്ത ദിവസം സംഘത്തോട് തന്റെ മൊബൈല്‍ ഫോണ്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍ പതിനായിരം രൂപ ഉടന്‍ എത്തിക്കണമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിന് ശേഷം പുറത്തിറങ്ങാതെ പേടിച്ച് അവശനിലയിലായ ഷബിനോട് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതേ തുടര്‍ന്ന് ഷബിന്റെ മാതാവ് കഴിഞ്ഞ ദിവസം മംഗലപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസില്‍ പരാതി കൊടുത്തതറിഞ്ഞ് ഇന്നലെ രാത്രി 8 .30 ഓടെ പോത്തന്‍കോട് വാവറയമ്ബലത്തെ ഷബിന്‍െറ വീട്ടിലെ മതില്‍ ചാടികടന്നെത്തിയ നാലംഗ അക്രമി സംഘം ആയുധംകാട്ടി വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ പോത്തന്‍കോട് , മംഗലപുരം പൊലീസുകള്‍ സംയുക്തമായി നടത്തിയ തെരച്ചിലില്‍ പ്രതികള്‍ പിടിയിലായി.
പ്രതികളില്‍ നിന്ന് ഷബിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു. മംഗലപുരം സ്വദേശികളായ കുട്ടനെന്ന ഷെഹിന്‍, അഷ്റഫ് , അന്‍സര്‍, മുരുക്കുപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് പിടിയിലായത്. ഇതില്‍ ഷെഹിന്‍, അഷ്റഫ്, അന്‍സര്‍ എന്നിവര്‍ മംഗലപുരം സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.
https://www.facebook.com/Malayalivartha

























