എന്ന് തീരും ഈ മാരണം... ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്കയോടെ ലോക രാജ്യങ്ങള്‍; 5 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി ജാഗ്രത; കോവിഡില്‍ നിന്നും കരകയറിയ കേരളത്തിന് വീണ്ടും ആശങ്ക

എവിടെ എന്ത് പ്രശ്‌നമുണ്ടായാലും അത് വളരെ പെട്ടെന്ന് ബാധിക്കുന്നത് നമ്മള്‍ മലയാളികളേയാണ്. ചൈനയിലെ വ്യുഹാനില്‍ കൊറോണ വൈറസ് വന്നപ്പോഴും സ്ഥിതി മാറിയില്ല. ഇന്ത്യയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് കേരളത്തിലാണ്. അവസാനമായി ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായും കേരളമുണ്ട്.
ഏതാണ്ട് കോവിഡില്‍ നിന്നും മുക്തമായി കേരളത്തില്‍ നിയന്ത്രണങ്ങള്‍ മാറി വന്നതാണ്. അവസാനം തീയറ്ററുകളും സ്‌കൂളുകളും വരെ തുറന്നു. പ്രതിദിന കേസുകള്‍ ഏഴായിരത്തിനും താഴെയായി. അങ്ങനെ രണ്ട് വര്‍ഷം അനുഭവിച്ച ദുരിതത്തിന് അവസാനമായി എന്ന് കരുതിയപ്പോള്‍ ദേ വരുന്നു ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദം.
പുതിയ വകഭേദത്തിന് 'ഒമൈക്രോണ്‍' എന്നാണു പേരിട്ടിരിക്കുന്നത്. കോവിഡിന്റെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ലോകമെങ്ങും ജാഗ്രതയിലാണ്. ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തി.
ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്കും കര്‍ശന പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ സര്‍വീസുകള്‍ക്ക് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തണമെന്ന യൂറോപ്യന്‍ കമ്മിഷന്‍ നിര്‍ദേശം 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ചു. യുഎസും യുകെയും സൗദിയും വിലക്ക് പ്രഖ്യാപിച്ചു. വകഭേദം ആശങ്കയുണര്‍ത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
നിലവിലുള്ള വാക്‌സീനുകള്‍ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാന്‍ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. അതേസമയം, പൊടുന്നനെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ദക്ഷിണാഫ്രിക്ക അതൃപ്തിയറിയിച്ചു.
കോവിഡ് വൈറസിന്റെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ ബി.1.1.529 വകഭേദത്തിനു വാക്‌സീന്‍ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷി (ബ്രേക്ക്ത്രൂ) ഉണ്ടെന്നാണ് സൂചനയെന്നു ജീനോമിക്‌സ് സയന്റിസ്റ്റ് വ്യക്തമാക്കി. ഈ വകഭേദം പിടിപെട്ട 4 പേര്‍ ബോട്‌സ്വാനയിലും 2 പേര്‍ ഹോങ്കോങ്ങിലുമാണ്. അവരെല്ലാം വാക്‌സീനെടുത്തവരായിരുന്നു.
ഡെല്‍റ്റ ഉള്‍പ്പെടെ നേരത്തെ പല വൈറസ് വകഭേദങ്ങളില്‍ കണ്ടതിനെക്കാളും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈറസിനെ മനുഷ്യകോശത്തില്‍ നുഴഞ്ഞുകയറാന്‍ സഹായിക്കുന്ന സ്‌പൈക് പ്രോട്ടീനില്‍ മാത്രം 32 മാറ്റങ്ങള്‍ സംഭവിച്ചു. പ്രതിരോധശേഷിയെ മറികടക്കാനും കൂടുതല്‍ വ്യാപനശേഷിക്കും ഇതു കാരണമാകും.
അതേസമയം കേരളത്തില്‍ ജനിതക ശ്രേണീകരണം ഫലപ്രദമായി നടക്കുന്നുണ്ട്. പുതിയ വകഭേദങ്ങളെ കണ്ടെത്താന്‍ ഇതു സഹായിക്കും. നിലവില്‍ ഈ ആശങ്ക കേരളത്തില്‍ ഇല്ല. വാക്‌സീന്‍ കുത്തിവയ്പും കാര്യമായി നടന്നതു ഗുണകരമാണ്. ചെറിയൊരു ശതമാനം ആളുകള്‍ മാത്രമാണ് വാക്‌സീന്‍ സ്വീകരിക്കാന്‍ ശേഷിക്കുന്നത്.
വകഭേദങ്ങള്‍ വന്നു കൊണ്ടേയിരിക്കും. ഈ സ്വാഭാവിക പരിണാമത്തെ നിയന്ത്രിക്കാന്‍ കഴിയില്ല. പകരം വാക്‌സീന്‍, മാസ്‌ക്, അകലം തുടങ്ങി പൊതുജനാരോഗ്യ മാര്‍ഗങ്ങള്‍ തുടരുക. ഇതു ഫലപ്രദമാണെന്നു ന്യൂസീലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ തെളിയിച്ചതാണ്. ഡെല്‍റ്റ വകഭേദത്തെപ്പോലും അവര്‍ക്കു പ്രതിരോധിക്കാന്‍ കഴിഞ്ഞു.
ഇന്ത്യയില്‍ നേരത്തെ പ്രശ്‌നമുണ്ടാക്കിയ ഡെല്‍റ്റ വകഭേദമാണ് പിന്നീട് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് തരംഗമുണ്ടാക്കിയത്. സമാനരീതിയില്‍ പ്രശ്‌നം ആവര്‍ത്തിക്കാം. അതിനു വൈറസ് വകഭേദം പുറത്തുനിന്നു തന്നെ വരണമെന്നില്ല. ഇന്ത്യയില്‍ തന്നെ ഇനിയും വകഭേദങ്ങള്‍ രൂപപ്പെടാം. അതിനാല്‍ തന്നെ കേരളവും ഭയക്കണം. മാത്രമല്ല ലോകത്തെല്ലായിടത്തും മലയാളികളുണ്ട്.
"
https://www.facebook.com/Malayalivartha

























