പികെ ഫിറോസിനെയും രംഗത്തിറക്കി ലീഗ് നേതാക്കൾ സി പി എമ്മിനെതിരെ ആഞ്ഞടിക്കുമ്പോൾ അവർക്ക് പിന്നാലെ എം കെ മുനീറും; ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ കല്ലായി മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ നടത്തിയ അപകീർത്തികരമായ പ്രസ്താവനയുടെ പിതാവ് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ സംസ്ഥാന നേതാക്കളാണെന്ന് സൂചന

ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ കല്ലായി മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ നടത്തിയ അപകീർത്തികരമായ പ്രസ്താവനയുടെ പിതാവ് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ സംസ്ഥാന നേതാക്കളാണെന്ന് സൂചന. പി. കെ ഫിറോസിനെയും രംഗത്തിറക്കി ലീഗ് നേതാക്കൾ സി പി എമ്മിനെതിരെ ആഞ്ഞടിക്കുമ്പോൾ അവർക്ക് പിന്നാലെ എം കെ മുനീറും അതിശക്തമായി രംഗത്തെത്തി. എല്ലാവരുടെയും ലക്ഷ്യം കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനുമാണ്.
സി പി എമ്മുമായി അടുക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടി സമസ്ത വഴി ശ്രമങ്ങൾ തുടരവേ എം കെ മുനീറിൻ്റെയും ഇ.ടി.മുഹമ്മദ് ബഷീറിൻ്റെയും നേതൃത്വത്തിൽ അബ്ദുൾ റഹ്മാൻ കല്ലായിയെ ഇറക്കി തകർക്കാൻ ശ്രമം തുടങ്ങി. ഇതിന് പിന്നിൽ കോൺഗ്രസ് പ്രസിഡൻറ് കെ.സുധാകരൻെറ സജീവമായ ഇടപെടലുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി പി.കെ.കുഞ്ഞാലിക്കുട്ടി കോൺഗ്രസിൻ്റെ പോക്കിൽ അസ്വസ്ഥനാണ്. എത്രയും വേഗം യു ഡി എഫിൽ നിന്നും ചാടി കടക്കണമെന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളത്. കേരള കോൺഗ്രസ് എം യു ഡി എഫ് വിട്ടത് ക്യത്യസമയത്തെടുത്ത തീരുമാനമാണെന്ന് കുഞ്ഞാലിക്കുട്ടി ചില വിശ്വസതരുമായി പങ്കുവച്ചിരുന്നു. സി പി എമ്മിൻ്റെ അപ്രമാദിത്വം കാരണം യുഡിഎഫിന് ഇനി ഭരണം കിട്ടുമോ എന്ന് സംശയമാ ണെന്ന് കുഞ്ഞാലിക്കുട്ടി കരുതുന്നു.
വഖഫ് സംരക്ഷണ റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുത്തത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെയാണെന്ന സംശയം ലീഗ് നേതാക്കൾക്കുണ്ട്. സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് കേസ്. സിപിഐഎം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി അംഗം മുജീബ് റഹ്മാൻ എപി നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. ഐപിസി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനയും റാലിയിൽ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി നടത്തിയിരുന്നു. ''റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണ്. അത് പറയാനുള്ള നട്ടെല്ലുണ്ടാകണം. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡിവൈഎഫ്ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണം'', എന്നീ പ്രസ്താവനകളാണ് അബ്ദുറഹ്മാൻ കല്ലായി നടത്തിയത്.
പ്രസ്താവന വിവാദമായതോടെ വിവാദ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് അബ്ദുറഹ്മാന്‍ കല്ലായി രംഗത്തെത്തിയിരുന്നു. മതപരമായ കാഴ്ചപ്പാടാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നും ആരെയും കുടുംബപരമായോ വ്യക്തപരമായോ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ വിശദീകരണം.
മുസ്‌ലീം ലീഗ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നവർ ദീനുമായി അകലുകയാണ്. മതം വിട്ട് പോവുകയാണ് എന്ന ലീഗ് നേതാവ് കെ എം ഷാജിയുടെ പ്രസ്താവനയും വിവാദമായിരുന്നു. 'ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം' എന്ന അധിക്ഷേപമുദ്രാവാക്യങ്ങളും കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണറാലിയിലുയർന്നു.
''ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തുകളിച്ചോ സൂക്ഷിച്ച്, സമുദായത്തിന് നേരെ വന്നാല്‍ കത്തിക്കും''-എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. മുന്‍മന്ത്രി കെ ടി ജലീലിനെതിരെയും മുദ്രാവാക്യമുയര്‍ന്നു.
വഖഫ് നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭ രംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു മുസ്ലിം ലീഗിന്‍റെ വഖഫ് സംരക്ഷണ റാലി. ഡിസംബർ ഒമ്പതാം തീയതിയാണ് റാലി സംഘടിപ്പിച്ചത്. കൊവിഡ് ചട്ടങ്ങൾ ലംഘിച്ചതിനും ഗതാഗത തടസം ഉണ്ടാക്കിയതിനും റാലി നടത്തിയവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പൊലിസ് അനുമതിയോടെയാണ് വഖഫ് സംരക്ഷണ റാലി നടത്തിയതെങ്കിലും കൊവിഡ് ചട്ടങ്ങൾ ലംഘിച്ചു, ഗതാഗതക്കുരുക്കുണ്ടാക്കി എന്നിങ്ങനെയാണ് പൊലിസിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. നേതാക്കളടക്കം കണ്ടാലറിയാവുന്ന 10,000 പേക്കെതിരെയാണ് വെള്ളിയിൽ പോലിസിന്റെ കേസ്.
ഈ കേസിനെതിരെ ശക്തമായ ഭാഷയിലാണ് ലീഗ് തിരിച്ചടിച്ചത്. പ്രതിപ്പട്ടികയിൽ തന്നെ ഒന്നാമനാക്കണമെന്നായിരുന്നു ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രതികരണം. പൊലീസിന്റെ റൂട്ട് മാപ്പ് പ്രകാരമാണ് റാലി നടത്തിയതെന്നാണ് എം കെ മുനീറിന്റെ പ്രതികരണം. സര്‍ക്കാര്‍ ചുമത്തുന്ന കേസുകള്‍ക്ക് പുല്ലുവിലയാണ് യുഡിഎഫിനെന്ന് മുരളീധരനും പറഞ്ഞു. ഏതായാലും കുഞ്ഞാപ്പ വിരുദ്ധ ഗ്രൂപ്പിനെ ഒതുക്കാൻ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതിന് പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും പിന്തുണയുണ്ട്.
https://www.facebook.com/Malayalivartha


























