കേരളത്തിലെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയത് വിമുരളീധരനും, കെ സുരേന്ദ്രനും; സുരേന്ദ്രന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കേരളത്തിലെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം നല്‍കിയത് വിമുരളീധരനും, കെ സുരേന്ദ്രനും ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇവരാണിപ്പോള്‍ പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. നിര്‍ഗുണനായ പ്രതിപക്ഷ നേതാവാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. സുരേന്ദ്രന്‍ സര്‍വഗുണ സമ്ബന്നനായ നേതാവാണ്. അദ്ദേഹത്തിന്‍റെ ഒരു ഗുണവും തനിക്കുണ്ടാകരുതെന്നാണ് പ്രാര്‍ഥനയെന്നും സതീശന്‍ പറഞ്ഞു.
പകല്‍ മുഴുവന്‍ പിണറായി വിരോധം പറയുന്ന മുരളീധരന്‍, രാത്രിയില്‍ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ നടത്തിയ അന്വേഷണവും കേരളത്തിലെ പോലീസ് ബിജെപി നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണവും തമ്മില്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി പിണറായിയോട് ചര്‍ച്ച നടത്തിയയാളാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തില്‍ സര്‍ക്കാറിന് അനുകൂല സമീപനം പ്രതിപക്ഷം സ്വീകരിച്ചെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്ണെന്നും ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമില്ലെന്നും സതീശന്‍ പറഞ്ഞു. ഭിന്നതയുണ്ടെന്ന് വരുത്തി അത് ആഘോഷിക്കാന്‍ വരേണ്ടതില്ലെന്നും സതീശന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha