പ്രതിപക്ഷ നേതാക്കൾ കനത്ത സുരക്ഷയിൽ, ഇന്റലിജന്‍സ് മുന്നറിയിപ്പ് അവഗണിക്കാതെ ഡിജിപി, പ്രതിപക്ഷ നേതാവ് വി ഡി സതീശനും...കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും സുരക്ഷ വർദ്ധിപ്പിച്ചു, സുധാകരന് നിലവിലെ രണ്ട് ഗണ്‍മാന്‍മാരുടെ സുരക്ഷയ്ക്ക് പുറമെ കമാന്‍ഡോകളടക്കമുള്ള സുരക്ഷ

നിലവിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുക്കുകയാണ്. സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കൂട്ടണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയത്. കണ്ണൂരില്‍ പൊലീസ് ജാഗ്രത നിര്‍ദേശവും നൽകിയിട്ടുണ്ട്.
ഇടുക്കി എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജിനെ ,യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി , ജെറിന്‍ ജോജോ എന്നിവര്‍ ചേര്‍ത്ത് കുത്തിക്കൊന്നിരുന്നു. ഇതിനുശേഷം ഇരുവരേയും അറസ്റ്റ് ചെയ്തെങ്കിലും എറണാകുളം മഹാരാജാസ് കോളജ് അടക്കമുള്ളിടങ്ങളില്‍ എസ്.എഫ് ഐ - കെ.എസ്.യു സംഘര്‍ഷം ഉടലെടുത്ത സാഹചര്യമുണ്ടായി.
ഇത്തരത്തിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കഴിഞ്ഞ ദിവസം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും സുരക്ഷ ഒരുക്കിയിരുന്നു. സുധാകരന് കമാന്‍ഡോകളടക്കമുള്ള സുരക്ഷ നല്‍കും. നിലവിലെ രണ്ട് ഗണ്‍മാന്‍മാരുടെ സുരക്ഷയ്ക്ക് പുറമെയാണിത് ഇത്തരത്തിൽ സുരക്ഷ അധികമായി വർദ്ധിപ്പിച്ചിരിക്കുന്നത്.
ലോക്കല്‍ പൊലീസിന്റെ സുരക്ഷാ സംവിധാനം, പങ്കെടുക്കുന്ന പരിപാടികളിലെല്ലാം സ്‌പെഷല്‍ ബ്രഞ്ച് നിരീക്ഷണം എന്നിവയും ഏര്‍പ്പെടുത്തിയിട്ടിണ്ട്. സുധാകരന്റെ വീട്ടിലേക്കു സി.പി.എം മാര്‍ച്ച് നടത്തിയ സാഹചര്യത്തില്‍ വീടിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
അതേസമയം എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നീവരെയാണ് കോടതിയില്‍ ഹാജരാക്കുക. ഇടുക്കി മജിസ്‌ട്രേറ്റിന് മുന്‍പാകെയാണ് ഇവരെ ഹാജരാക്കുക.
പ്രതികളെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെ കസ്റ്റഡി അപേക്ഷയും പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയത് കൂടാതെ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.
നിഖില്‍ പൈലിയെയും ജെറിന്‍ ജോജോയെയും കൂടാതെ കണ്ടാലറിയാവുന്ന നാല് പേരെ കൂടി എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പെട്ടന്നുണ്ടായ സംഭവമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് എഫ്‌ഐആര്‍. അതേസമയം ധീരജിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന ആരോപണത്തിലാണ് എസ്എഫ്‌ഐയും സിപിഐഎമ്മും.
തിങ്കളാഴ്ചയാണ് ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha


























