സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സംഘടിപ്പിച്ച തിരുവാതിരക്കളി മാധ്യമങ്ങളില്‍ നെഗറ്റീവ് വാര്‍ത്തയാക്കിയത് പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെ ആനാവൂര്‍ വിരുദ്ധ ഗ്രൂപ്പാണെന്ന് സൂചന... നാഗപ്പനെ തിരുവാതിര കളിപ്പിക്കാന്‍ സി പി എം ...

സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സംഘടിപ്പിച്ച തിരുവാതിരക്കളി മാധ്യമങ്ങളില്‍ നെഗറ്റീവ് വാര്‍ത്തയാക്കിയത് പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെ ആനാവൂര്‍ വിരുദ്ധ ഗ്രൂപ്പാണെന്ന് സൂചന. ആനാവൂരിനെ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നും തെറിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് അപവാദ പ്രചരണമെന്ന് അവര്‍ പറയുന്നു.
രക്തസാക്ഷിയായ ധീരജിന്റെ ഭൗതിക ശരീരം കണ്ണൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന സമയത്താണ് തിരുവനന്തപുരത്ത് തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. എം. വിന്‍സെന്റ് എം എല്‍ എ ഇതേ കുറിച്ചെഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാവുകയും ചെയ്തു. എം എ ബേബിയുടെ സാന്നിധ്യം പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
തിരുവാതിര വാര്‍ത്തയായതോടെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കലിച്ചു.ഒരു കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരുവാതിര സംഘടിപ്പിച്ചത് അഭംഗിയായെന്ന് തന്നെയാണ് പാര്‍ട്ടി സെന്റര്‍ വിലയിരുത്തുന്നത്. തിരുവാതിരക്കളി കാണാനെത്തിയ എം.എ ബേബിക്കും പാര വന്നു.ബേബി കളി കാണാന്‍ പോകരുതായിരുന്നു എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ആനാവൂരിനെതിരെ ഗ്രൂപ്പുകളല്ല വ്യക്തികളാണ് ശക്തം. അക്കാര്യം ആനാവൂരിനും അറിയാം. ചില സംസ്ഥാന നേതാക്കളുടെ പിന്തുണ ആനാവൂര്‍ വിരുദ്ധര്‍ക്കുണ്ടെന്ന് ജില്ലാ സെക്രട്ടറിക്കറിയാം. ഏതായാലും ആനാവൂരിന്റെ പദവിക്ക് ഹാനികരമാകുന്ന രീതിയിലാണ് കാര്യങ്ങള്‍ പുരാഗമിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോള്‍ ആള് കൂടുന്ന പരിപാടികള്‍ നടത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ലംഘനമാണ് ആനാവൂരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സിപിഎം കരുതുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി തിരുവാതിര നടത്തിയത് ആരോഗ്യമന്ത്രിയെയും ബുദ്ധിമുട്ടിക്കുന്നു.
തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി പദവി ആഗ്രഹിക്കുന്ന നിരവധി നേതാക്കളുണ്ട്. അവരെല്ലാം തന്നെ ആനാവൂരിനെതിരെ രംഗത്തെത്തി.
കേസുകള്‍ കുത്തനെ കൂടിയതോടെ കേരളം അടച്ചിടല്‍ ആശങ്കയുടെ വക്കില്‍ നില്‍ക്കെ സമൂഹ തിരുവാതിര സംഘടിപ്പിച്ച് സിപിഎം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പാറശാലയിലാണ് മെഗാതിരുവാതിര അരങ്ങേറിയത്. തിരുവാതിരയില്‍ അഞ്ഞൂറ്റി അന്‍പതോളം പേരാണ് പങ്കെടുത്തത്.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് പരമാവധി 150 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന ഉത്തരവ് നിലനില്‍ക്കെയാണ് അഞ്ഞൂറ്റി അന്‍പതോളം പേരെ പങ്കെടുപ്പിച്ച് തിരുവാതിര നടത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പൊലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി.
വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നത് പരാമവധി 50 പേരാണ്. പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കാനും പൊതുയോഗങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഇതെല്ലാം സിപിഎം സമ്മേളനങ്ങള്‍ക്ക് ബാധകമല്ലെന്നാണ്. കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തിലും 250ലേറെ പേരാണ് പങ്കെടുക്കുന്നത്. കോഴിക്കോട് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തില്‍ ആണ് ജില്ലാ സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തിലേക്ക് പൊതുജനം വരേണ്ടെന്നാണ് നിലവിലെ നിര്‍ദ്ദേശം.
മുഖ്യമന്ത്രി പിണറായി വിജയനും സമ്മേളനത്തില്‍ ഉടനീളം പങ്കെടുക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ രാത്രികാല, വാരാന്ത്യ നിയന്ത്രണങങ്ങളിലേക്ക് ഒക്കെ കടന്നപ്പോഴും, സിപിഎം സമ്മേളനങ്ങള്‍ കാരണമാണ് കേരളം കടുത്ത നടപടികളെടുക്കാത്തത് എന്ന് അഭിപ്രായമുയരുന്നുണ്ട്.
അതിനിടെ സമ്മേളനങ്ങള്‍ കഴിയുന്നതോടെ കേരളത്തില്‍ ലോക് ഡൗണ്‍ വ രുമെന്ന് കരുതുന്നവരുമുണ്ട്.
"
https://www.facebook.com/Malayalivartha


























