ഫോണ്‍ കൈമാറണമെന്നാവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍

ഫോണ്‍ കൈമാറണമെന്നാവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍.
എം.ജി.റോഡിലെ മേത്തര്‍ ഹോം ഫ്ലാറ്റില്‍ 2017 ഡിസംബറില്‍ നടന്ന ചര്‍ച്ച ഗൂഢാലോചനയുടെ ഭാഗമാണെന്നതാണ് അധിക തെളിവുകളില്‍ ആദ്യത്തേത്.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവര്‍ പങ്കെടുത്തിട്ടുണ്ടെന്നും പറയുന്നു. ആലുവ പോലീസ് ക്ലബ്ബിന് സമീപത്തുകൂടി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ വാഹനത്തില്‍ പോകുമ്പോള്‍ ആക്രമണത്തെക്കുറിച്ച് സംസാരിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
2018 മേയ് മാസത്തിലാണിത്.2019 തുടക്കത്തില്‍ സിനിമാനിര്‍മാതാവും ആലുവ സ്വദേശിയുമായ ശരത്തും ഒരു വിദേശമലയാളിയുമായും ചില തര്‍ക്കങ്ങളുണ്ടായി. ഇതിനിടയിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളുണ്ടായിരുന്നു.
അതേസമയം ഫോണുകള്‍ കൈമാറുന്നത് ഒഴിവാക്കാനായി സകല അടവും പയറ്റിയെങ്കിലും പ്രോസിക്യൂഷന്‍ തന്ത്രപരമായ നീക്കത്തിലൂടെ സൃഷ്ടിച്ച കുരുക്കഴിക്കാന്‍ ദിലീപിനായില്ല. ഒരുഘട്ടത്തില്‍ 'മൊബൈല്‍ ഫോണ്‍ എന്താ ടൈം ബോംബോ ആര്‍.ഡി.എക്‌സോ വല്ലതുമാണോ' എന്ന് പോലും ദിലീപിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ചോദിച്ചു.
കൈമാറിയില്ലെങ്കില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന സംരക്ഷണം ഒഴിവാക്കും എന്നായിരുന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ.ഷാജിയുടെ മറുപടി.
സഹകരിച്ചില്ലെങ്കില്‍ നിലപാടില്‍ മാറ്റംവരുമെന്ന് വാദത്തിനിടെ ജസ്റ്റിസ് പി. ഗോപിനാഥ് അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തില്‍ തെളിവില്ലാത്തതിനാലാണ് സംരക്ഷണം നല്‍കിയത്. നിങ്ങള്‍ ഫോണ്‍ പരിശോധനയ്ക്ക് അയച്ചത് ശരിയായ ഉദ്ദേശ്യത്തോടെയായിരിക്കും. പക്ഷേ, അത് നിങ്ങള്‍ക്ക് കൈവശം വെക്കാനാകില്ല. കേന്ദ്രസര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത അഞ്ച് ലാബുകളുണ്ട്. അവിടെ എവിടെ വേണമെങ്കിലും അയക്കാം -കോടതി വ്യക്തമാക്കി.
നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ലെന്ന ദിലീപിന്റെ വാദവും തര്‍ക്കത്തിന് ഇടയാക്കി. പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഈ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഏത് കമ്പനിയുടെതാണെന്ന് വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍, എപ്പോഴെങ്കിലും ഒരിക്കല്‍ ഉപയോഗിച്ചിട്ടുണ്ടാകും അതല്ലാതെ ഒരു അറിവും ഈ ഫോണിനെക്കുറിച്ച് ഇല്ലെന്നായിരുന്നു ദിലീപിന്റെ വാദം. ഈ ഫോണിനെ സംബന്ധിച്ച് അന്വേഷണോദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ തിരക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ഫോണുകള്‍ എവിടെ പരിശോധിക്കണമെന്നത് പ്രതിയുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കരുതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വാദിച്ചു. ഇതുവരെ കിട്ടിയ തെളിവുകള്‍ തന്നെ ജാമ്യം റദ്ദാക്കാന്‍ പര്യാപ്തമാണ്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണനും പ്രോസിക്യൂഷനായി ഹാജരായി.
ഫോണ്‍ കേരളത്തിലെ ഫൊറന്‍സിക് ലാബില്‍ പരിശോധിക്കാനാകില്ല. അത് ക്രൈംബ്രാഞ്ചിന്റെ നിയന്ത്രണത്തിലാണ് -ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. വിചാരണ നീട്ടാനാണ് ശ്രമം. നടിയെ ആക്രമിച്ച കേസില്‍ കസ്റ്റഡിയില്‍ കിട്ടിയിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ പുതിയ കേസുമായി വന്നിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























