നിയന്ത്രണങ്ങള്‍ മാറിത്തുടങ്ങി... സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളും മാറുന്നു; സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കുന്നു; പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി വൈകുന്നേരം വരെ ക്ലാസ്

സംസ്ഥാനത്ത് ആശ്വാസമായി കോവിഡ് കേസുകള്‍ കുറയുന്നു. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ മാറി പഴയ സാഹചര്യത്തിലേക്ക് കേരളം എത്തുകയാണ്. സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കുന്നു. 10,11,12 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇന്നുമുതല്‍ വൈകുന്നേരം വരെ ക്ലാസ് ഉണ്ടായിരിക്കും. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് സമയം കൂട്ടിയിരിക്കുന്നത്.
1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഇതിനുള്ള പ്രവര്‍ത്തന മാര്‍ഗരേഖയും വകുപ്പ് ഇന്ന് പുറത്തിറക്കും. ഇത്തവണ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് ഊന്നല്‍ നല്‍കുന്നത്.
ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക് ഡൗണിന് സമാനമായ ഞായറാഴ്ച നിയന്ത്രണത്തോട് ജനം ഇന്നലെയും മുന്‍ ആഴ്ചകളിലേതുപോലെ സഹകരിച്ചു. അത്യാവശ്യ സര്‍വീസുകളൊഴികെ മറ്റു വാഹനങ്ങള്‍ തീരെ കുറവായിരുന്നു. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്നുള്ളൂ. രോഗ വ്യാപനമേറിയ ജില്ലകളില്‍ പൊലീസിന്റെ കര്‍ശന നിയന്ത്രണത്തിലായിരുന്നു.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളും ബാരിക്കേഡ് സ്ഥാപിച്ചായിരുന്നു പൊലീസിന്റെ പരിശോധന. തക്കതായ കാരണമില്ലാതെ കേരളത്തിലേക്ക് വന്ന നിരവധി വാഹനങ്ങള്‍ അതിര്‍ത്തികളില്‍ തടഞ്ഞ് തിരിച്ചയച്ചു. ചരക്ക് വാഹനങ്ങളും അവശ്യസര്‍വീസുകളും മാത്രമാണ് അനുവദിച്ചത്. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകളും റെയില്‍വേ സ്‌റ്റേഷന്‍, എയര്‍പോര്‍ട്ട്, ആശുപത്രികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്നു.
കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങളും കുറച്ചു. ക്വാറന്റൈന്‍ ഒഴിവാക്കിയതാണ് വലിയ പ്രത്യേകത. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കേരളത്തില്‍ വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തില്‍ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗ നിരീക്ഷണം നടത്തുകയും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. കോവിഡ് പരിശോധനാ ഫലത്തിന്റെയടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തുന്നതാണ്. എയര്‍ലൈന്‍ ജീവനക്കാരാണ് ഇവരെ കണ്ടെത്തതി നല്‍കേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കുന്നതാണ്.
അന്താരാഷ്ട്ര യാത്രക്കാര്‍ സംസ്ഥാനത്ത് എത്തിച്ചേരുന്ന തീയതി മുതല്‍ ഏഴ് ദിവസത്തേക്ക് സ്വയം ആരോഗ്യ നിരീക്ഷണം തുടരുകയും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. കര്‍ശനമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇവര്‍ ഈ കാലയളവില്‍ അടച്ചിട്ട ഇടങ്ങളില്‍ ഒത്തുകൂടുന്നതും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളും ഒഴിവാക്കണം.
കോവിഡ് പോസിറ്റീവായ എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി അയയ്ക്കും. സംസ്ഥാനത്ത് എത്തിച്ചേരുന്ന എട്ടാം ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉചിതമാണ്.
"
https://www.facebook.com/Malayalivartha

























