മരണം വരെ പാമ്പിനെ പിടിക്കാൻ മുന്നിലുണ്ടാകും..! മൂർഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു! പുറത്തിറങ്ങിയത് ഏഴു ദിവസത്തിന് ശേഷം; മടങ്ങുന്നത് തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക്: കണ്ണിൽ എണ്ണയൊഴിച്ച് പ്രാർത്ഥനയിൽ മുഴുകിയ ബന്ധുജനങ്ങളോട് നന്ദിയറിയിച്ചു

മൂർഖന്റെ കടിയേറ്റ് ആശുപത്രിയിലായിരുന്ന വാവാ സുരേഷ് ഏഴു ദിവസത്തിനു ശേഷം ആശുപത്രി വിട്ടു. ചികിത്സാ നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് വാവാ സുരേഷ് ആശുപത്രി വിട്ടത്. തന്റെ വിമർശകർക്ക് എതിരെ അദ്ദേഹം പൊട്ടിത്തെറിക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് വാവാ സുരേഷിന്റെ തുടയിൽ പാമ്പിന്റെ കടിയേറ്റത്.
ആശുപത്രിയിൽ നിന്നും ചികിത്സ തേടി പുറത്തിറങ്ങിയ വാവാ സുരേഷിനെ മന്ത്രി വി.എൻ വാസവൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ ജയകുമാർ, ആർ.എം.ഒ രഞ്ജിൻ എന്നിവരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ യാത്രയാക്കിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സുരേഷിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. മന്ത്രി വി. എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ആശുപത്രി സൂപ്രണ്ട് ഡോ.റ്റി കെ ജയകുമാർ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ, എന്നിവരും സഹോദരൻ അടക്കമുള്ള കുടുംബാംഗങ്ങളും ആശുപത്രി വിടുമ്പോൾ കൂടെ ഉണ്ടായിരുന്നു. തന്നെ സഹായിച്ച സർക്കാരിനും, ആശുപത്രി അധികൃതർക്കും, കണ്ണിൽ എണ്ണയൊഴിച്ച് പ്രാർത്ഥനയിൽ മുഴുകിയ ബന്ധുജനങ്ങൾക്കും, കുറിച്ചിയിലെ ജനങ്ങൾക്കും സുരേഷ് നന്ദി പറഞ്ഞു.
ആരോഗ്യം വീണ്ടെടുത്ത ശേഷം ഇനിയും ജനങ്ങളെ പാമ്പിൽ നിന്നും രക്ഷക്കാൻ മുന്നിട്ടിറങ്ങുമെന്ന് സുരേഷ് പറഞ്ഞു. വാവ സുരേഷിന്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം. എന്നാൽ അണുബാധക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചിയിൽ വച്ച് വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.
ഗുരുതരാവസ്ഥയിൽ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എത്തിച്ച് നടത്തിയ വിദഗ്ധ ചികിത്സയിലൂടെയാണ് വാവ സുരേഷിന്റെ ജീവൻ രക്ഷിക്കാനായത്. സ്വദേശമായ തിരുവനന്തപുരത്തേക്കാണ് സുരേഷ് മടങ്ങിയത്. സുരേഷിന് വീട് നിർമ്മിച്ച് നൽകാൻ ചെന്നൈയിലെ ഒരു ഹോട്ടൽ ഗ്രൂപ്പ് മേധാവി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























