ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കി, ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാർ, ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ നിയമവഴികള്‍ തേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചിരിക്കുകയാണ്. ഇതോടെ ഗവര്‍ണറുടെ നടപടിയെ എതിർത്ത് കൊണ്ട് പ്രതിപക്ഷം ശക്തമായ വിമർശനവുമായി മുൻപന്തിയിൽ തന്നെയുണ്ട്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കരുതെന്ന് നേരത്തെ തന്നെ പ്രതിപക്ഷം നിലപാട് വ്യക്തമാക്കിയതാണ്.
എന്നാൽ ഇതൊന്നും ചെവിക്കൊള്ളാെതെയായിരുന്നു ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ച്ചത്. അഴിമതിക്കേസിൽ മന്ത്രിമാർ മാറിനിൽക്കണമെന്ന് ലോകായുക്ത വിധിച്ചാൽ അത് തള്ളാനുള്ള അധികാരം സർക്കാരിന് നൽകുന്നതാണ് പ്രധാന ഭേദഗതി. എന്നാൽ ലോകായുക്തയുടെ മുന്നിലുള്ള കേസുകളിൽനിന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രക്ഷപ്പെടാനാണ് ഭേദഗതിയെന്ന് ആരോപിച്ച് പ്രതിപക്ഷം ഇതിനെ എതിർത്ത് രംഗത്തെത്തിയിരിക്കുന്നത്. ഗവര്‍ണറുടെ നടപടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രൂക്ഷ വിമർശനം ഉന്നയിക്കുകയുണ്ടായി.
കേരളത്തില്‍ അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായി. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഫലമായാണ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പു വച്ചത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരുണ്ട്. ഓര്‍ഡിനന്‍സ് റദ്ദാക്കാന്‍ നിയമവഴികള്‍ തേടുമെന്നും വി.ഡി.സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കി.
അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതാക്കി അഴിമതിക്ക് വെള്ളവും വളവും കൊടുത്ത മുഖ്യമന്ത്രിയായിട്ടാകും പിണറായി വിജയന്‍ ഇനി അറിയപ്പെടുകയെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്തെ പഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കാനുള്ള ഫയല്‍ രാജ് ഭവനില്‍നിന്ന് സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ച ഘട്ടത്തില്‍ ഇതൊരു കൊടുക്കല്‍ വാങ്ങലാണെന്ന് കരുതേണ്ടിയിരിക്കുന്നു. നിയമസഭാ സമ്മേളനം വൈകിപ്പിച്ച് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് സഭയോടുള്ള അവഹേളനമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
അതേസമയം,ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഇന്നലെ വിദേശ യാത്ര കഴിഞ്ഞ് എത്തിയശേഷം മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ലോകായുക്ത നിയമഭേദഗതിക്ക് സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവും നേരത്തെ വ്യക്തമാക്കിയിരുന്നു.
പുതിയ ഭേദഗതി
അഴിമതിക്കേസിൽ ലോകായുക്ത തീർപ്പു പ്രഖ്യാപിച്ചാൽ അതു കൈമാറേണ്ടതു ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്കാണ്. 1999 ലെ ലോകായുക്ത നിയമത്തിലെ 14–ാം വകുപ്പു പ്രകാരം ലോകായുക്തയുടെ പ്രഖ്യാപനം അധികാരികൾ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം.ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കും.
ഓർഡിനൻസ് പ്രാബല്യത്തിലാകുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതാകും. സർക്കാരിനു കുറ്റാരോപിതരുടെ ഹിയറിങ് നടത്തി 3 മാസത്തിനകം ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം.
വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയോ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസിനെയോ ആണ് നിലവിൽ ലോകായുക്തയായി നിയമിക്കേണ്ടത്. ഹൈക്കോടതി മുൻ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥയും ഓർഡിനൻസിലുണ്ട്.
https://www.facebook.com/Malayalivartha
























