'പുസ്തകത്തില്‍ സർക്കാരിനെയോ സർക്കാർ നയങ്ങളേയോ വിമര്‍ശിക്കുന്നില്ല'; എം ശിവശങ്കറിനെതിരെ നടപടി വേണ്ടെന്ന് തീരുമാനം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുസ്തകമെഴുതിയ മുന്‍ പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ തല്‍കാലം നടപടി വേണ്ടെന്ന തീരുമാനത്തില്‍ സർക്കാർ. സർക്കാരിനെയോ സർക്കാർ നയങ്ങളേയോ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളൊന്നും പുസ്തകത്തില്‍ ഇല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.
എം ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തില്‍ കേന്ദ്രസർക്കാർ ഏജന്‍സികള്‍ക്കെതിരേയും മാധ്യമങ്ങള്‍ക്കെതിരേയുമാണ് പ്രധാനമായും വിമര്‍ശനം ഉയരുന്നത്. അതേസമയം, പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ശിവശങ്കറിനെതിരേ ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നാല്‍ നടപടിയെക്കുറിച്ച് പുനരാലോചിക്കാമെന്നുള്ള നിലപാടിലാണ് സർക്കാർ.
1968-ലെ ഓള്‍ ഇന്‍ഡ്യ സര്‍വീസ് റൂള്‍ അനുസരിച്ച് സര്‍വീസിലിരിക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന് സര്‍വീസിലിരിക്കുന്ന കാലയളവില്‍ പുസ്തകം എഴുതുന്നതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എഴുതുന്ന പുസ്തകത്തില്‍ സർക്കാരിന്റെ നയങ്ങളെയോ സർക്കാരിനെയോ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ നടപടി സ്വീകരിക്കാം.
ഇത് പ്രകാരമാണ് മുന്‍ ഡിജിപി ജേകബ് തോമസിന്റെ പുസ്തകം 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍' പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കേണ്ടിവന്നത്. അതേസമയം എം ശിവശങ്കറിന്റെ പുസ്തകത്തില്‍ സർക്കാരിനെതിരേ വിമര്‍ശനമില്ലെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























