ഉറങ്ങാതെ ഒരു നാട്... മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ കരസേനയും വ്യോമസേനയും; ബാബുവിനെ രക്ഷിക്കാന്‍ ആര്‍മിയുടെ മുമ്പില്‍ രണ്ട് പ്ലാനുകള്‍; ബാബുവുമായി നേരിട്ട് സംസാരിച്ച് സൈന്യം; ബാബുവിനേയും കൊണ്ടേ തിരിച്ചെത്തൂവെന്ന് ഉറപ്പ്

ട്രക്കിങ്ങിനിടെ പാറക്കെട്ടില്‍ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബുവിനെ ഒന്നര ദിവസം പിന്നിട്ടിട്ടും രക്ഷപ്പെടുത്താനായില്ല. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പാറക്കെട്ടിന് സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങി. രക്ഷാദൗത്യത്തില്‍ കരസേനയും വ്യോമസേനയും പങ്കെടുക്കും. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.
എന്നാല്‍ സൈന്യം എത്തിയതോടെ പ്രതീക്ഷ കൂടി. സൈന്യം ബാബുവിന്റെ തൊട്ടടുത്തെത്തി. രണ്ട് പ്ലാനുകളാണ് സൈന്യത്തിന് മുമ്പിലുള്ളത്. ഒന്ന് മുകളില്‍ നിന്നും താഴോട്ടിറങ്ങി രക്ഷിക്കുക. അത് ദുഷ്‌കരമാണെന്ന് കണ്ടാല്‍ താഴെ നിന്നും മുകളിലേക്ക് കയറും. എന്തായാലും എത്രയും വേഗം ബാബുവിനെ രക്ഷിക്കുമെന്നാണ് സൈന്യം തരുന്ന വാക്കുകള്‍.
സൈന്യം ബാബുവിന് 200 മീറ്റര്‍ അകലെ എത്തി. ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജ് യുവാവുമായി സംസാരിച്ചു. ബാബു വെള്ളം ചോദിച്ചു. കുടിവെള്ളമെത്തിക്കാന്‍ തീവ്ര ശ്രമത്തിലാണ്. ചെന്നൈയില്‍ നിന്നുള്ള ഡ്രോണ്‍ സംഘവും ഉടന്‍ എത്തും. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി മലകയറിയത്. ഇന്നലെ രാത്രി മലകയറിയ പ്രത്യേക ദൗത്യസംഘം പുലര്‍ച്ചയോടെയാണ് ബാബുവിനരികിലെത്തിയത്.
ബാബുവും രണ്ട് സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെയാണ് മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങി. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്. സ്വയം ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കള്‍ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്. വീഴ്ചയില്‍ ഇടത് കാലിന്റെ മുട്ടിന് പരിക്കേറ്റിട്ടുണ്ട്.
എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. കരസേനയുടെ ദക്ഷിണ്‍ ഭാരത് ഏഛഇ ലെഫ്റ്റനന്റ് ജനറല്‍ എ. അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
ബാബുവിനെ രക്ഷപ്പെടുത്താനായി നേരത്തെ എന്‍ഡിആര്‍എഫ് സംഘം നടത്തിയ ഹെലികോപ്ടര്‍ രക്ഷാദൗത്യം വിജയിച്ചിരുന്നില്ല. പാലക്കാടന്‍ കാറ്റ് പ്രതികൂലമായതനാല്‍ ഹെലികോപ്ടര്‍ മടങ്ങുകയായിരുന്നു. നിലവില്‍ എന്‍ഡിആര്‍എഫിന്റെ രണ്ടംഗ സംഘവും ഫയര്‍ഫോഴ്‌സിന്റേയും പോലീസിന്റേയും സംഘങ്ങള്‍ സംഭവസ്ഥലത്തുണ്ട്. കൂടുതല്‍ സൈനിക സംഘങ്ങള്‍ എത്തുന്നതോടെ ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയില്‍ കുടുങ്ങി 40 മണിക്കൂര്‍ പിന്നിട്ടതിനാല്‍ ബാബുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കയുണ്ട്. രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന ചൂടിനേയും അതിജീവിക്കേണ്ടതുണ്ട്. ഇന്നലെയുച്ചയ്ക്ക് ഹെലികോപ്ടര്‍ സഹായത്തോടെ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലവത്തായില്ല.
ഉച്ചവരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകള്‍ക്ക് ബാബുവിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. വസ്ത്രം വീശികാണിച്ച് ബാബു ആളുകള്‍ക്ക് സിഗ്‌നല്‍ കൊടുത്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാഴ്ച വ്യക്തമല്ല. മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ ബാബു അവശതയിലാണെന്നാണ് കരുതുന്നത്.
ഫോണിന്റെ ചാര്‍ജ് തീരാറായെന്ന സന്ദേശം ബാബുവിന്റെ സുഹൃത്തുക്കള്‍ക്ക് ലഭിച്ചിരുന്നു. ബാബുവുമായി യാതൊരുവിധത്തിലുള്ള ആശയവിനിമയവും നടക്കുന്നില്ല. രാവിലെ തിരച്ചിലിനായി പോയസംഘം ബാബുവിനെ കണ്ടതായി അറിയിച്ചിരുന്നു.
ബാബു കഴിഞ്ഞ ദിവസമാണ് മലയിലെ പാറയിടുക്കില്‍ കുടുങ്ങിയത്. ഇയാളും 2 സുഹൃത്തുക്കളും മലയിലേക്ക് ഇന്നലെ രാവിലെയാണ് കയറിയത്. സുഹൃത്തുക്കള്‍ തിരിച്ചു ഇറങ്ങുകയും ഇയാള്‍ മലയില്‍ കുടുങ്ങുകയും ആയിരുന്നു. ബാബുവിനെ രക്ഷിക്കാന്‍ കൂട്ടുകാരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇവര്‍ മലയിറിങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























