വെള്ളം മാത്രമാണ് ചോദിക്കുന്നത്... ഭക്ഷണവും വെള്ളവുമില്ലാതെ രണ്ട് രാത്രിയില്‍ പാറയിടുക്കില്‍ പെട്ടുപോയ ബാബുവിനെ രക്ഷിക്കാനുള്ള തീവ്ര ശ്രമം നടത്തി സൈന്യം; ബാബു നീയവിടെയിരുന്നോ ഒച്ചവയ്‌ക്കേണ്ട ഞങ്ങള്‍ നിന്നെ രക്ഷിക്കും എന്ന സൈന്യത്തിന്റെ ശുഭ വാക്കുകള്‍

രാജ്യം കാക്കും പോലെ ബാബുവിനെ (23) കാക്കാനുള്ള ദൗത്യം സൈന്യം ഏറ്റെടുത്ത് കഴിഞ്ഞു. ഏറെ വൈകാതെ ശുഭവാത്ത നമുക്ക് കേള്‍ക്കാനാകും. ബാബുവുമായി സൈന്യം നേരിട്ട് സംസാരിച്ചു.
41 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ശ്രമം തുടരുന്നു. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി. കരസേനാ സംഘത്തിന് യുവാവുമായി സംസാരിക്കാന്‍ സാധിച്ചതായും യുവാവിന്റെ ആരോഗ്യനിലയ്ക്ക് പ്രശ്‌നമില്ലായെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.
'ഞങ്ങള്‍ എത്തി പേടിക്കേണ്ട'ന്ന കരസേനാ സംഘം പറഞ്ഞപ്പോള്‍ ബാബു തിരിച്ച് മറുപടി പറഞ്ഞു. 'വെള്ളം കൊണ്ടുവരുന്നുണ്ട്, ഒച്ചവയ്ക്കണ്ട'എന്നും കരസേനാ സംഘം ബാബുവിനോടു പറഞ്ഞു. രണ്ട് വിഭാഗമായി തിരിഞ്ഞാണ് രക്ഷാ നടപടിക്രമങ്ങള്‍. ബാബുവിന്റെ ആരോഗ്യം തൃപ്തികരമെന്നാണ് സേനയുടെ വിലയിരുത്തല്‍, ക്ഷീണിക്കുമെന്നതിനാലാണ് അധികം ഒച്ച വച്ചു സംസാരിക്കേണ്ടെന്ന് ബാബുവിനോട് ആവശ്യപ്പെട്ടത്.
ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥര്‍ മലമുകളില്‍ തന്നെയുണ്ട്. വെളിച്ചം വരുന്നതോടുകൂടി ഉചിതമായ രീതിയില്‍ അവര്‍ ബാബുവിനെ താഴെയിറക്കും. താഴെ ബാബുവിനെ കാത്ത് ഡോക്ടര്‍ അടക്കം ഒരു വൈദ്യ സംഘവും കാത്തുനില്‍ക്കുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.
കരസേനയുടെ എന്‍ജിനിയറിങ് വിഭാഗം, എന്‍ഡിആര്‍എഫ് സംഘങ്ങളാണ് നിലവില്‍ മലമുകളിലുള്ളത്. ഏതാനും പ്രദേശവാസികളും പര്‍വതാരോഹണ വിദഗ്ധരും ഇവര്‍ക്കൊപ്പമുണ്ട്. യുവാവിന് ഭക്ഷണവും വെള്ളവും മെഡിക്കല്‍ സൗകര്യവും എത്തിക്കാനാണ് ആദ്യ ശ്രമം. നേരം പുലര്‍ന്നാലുടന്‍ മലയിടുക്കില്‍ നിന്നു യുവാവിനെ പുറത്തെത്തിക്കാനാണ് നീക്കം.
ആധുനിക ഉപകരണങ്ങളുമായാണ് രണ്ടു സൈനിക സംഘങ്ങള്‍ ചൊവ്വാഴ്ച രാത്രി സ്ഥലത്തെത്തിയത്. പര്‍വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാസംഘം ബെംഗളൂരുവില്‍നിന്ന് സുലൂര്‍ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനില്‍നിന്നുമാണ് എത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും ഇന്നു രാവിലെ നടക്കും. സഹായിക്കാന്‍ പൊലീസിന്റെ ആന്റി ടെററിസ്റ്റ് ടീമിലെ അംഗങ്ങളും മലപ്പുറത്തുനിന്ന് രാത്രി എത്തി.
തിങ്കളാഴ്ച രാത്രി തന്നെ വനം, പൊലീസ്, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സംഘം മല കയറിയെങ്കിലും ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടന്നില്ല. ചൊവ്വാഴ്ച രാവിലെ മറ്റൊരു സംഘവും മല കയറി, ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയര്‍ ഇറക്കി പാറയിടുക്കില്‍ എത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും ഭൂപ്രകൃതിയും ശക്തമായ കാറ്റും കാരണം പിന്മാറേണ്ടി വന്നു. ഡ്രോണില്‍ ഭക്ഷണമെത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. സന്നദ്ധ സംഘടനകളും ആദിവാസികളും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ബാബുവും 3 സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെ മല കയറാന്‍ തുടങ്ങി. 1000 മീറ്റര്‍ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി.അവിടെനിന്നു തിരിച്ചു കൂട്ടുകാരുടെ അടുത്തേക്കു വരുമ്പോള്‍ കാല്‍ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു വീണ് പാറയിടുക്കില്‍ കുടുങ്ങി. വീഴ്ചയില്‍ കാലിനു പരുക്കേറ്റു. തുടര്‍ന്നാണ് സംസ്ഥാനം കണ്ട വലിയ രക്ഷാദൗത്യത്തിന് വേദിയായത്.
"
https://www.facebook.com/Malayalivartha

























