എന്നെ ആരും അനുകരിക്കരുത്.. രണ്ട് പൊറോട്ട കഴിച്ചാണ് മല കയറാൻ തുടങ്ങിയത്. മീൻപിടിക്കാൻ പോകാനായിരുന്നു ആദ്യ പ്ലാൻ, പിന്നീടാണ് അല്പം സാഹസികതയുള്ള മലകയറ്റത്തിലേക്ക് തിരിഞ്ഞത്. ആനയും പുലിയുമുണ്ടെന്ന് അറിയാമെങ്കിലും നിത്യേന കാണുന്ന മലമുകളിൽ കയറുക വലിയ ആഗ്രഹമായിരുന്നു. ഉറങ്ങിയാൽ വീഴുമോയെന്ന പേടിയിൽ കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല'. ജലപാനമില്ലാതെ കടന്നുപോയ 45 മണിക്കൂറുകൾ...'മലകയറ്റത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബാബു

കേരളത്തെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾ. മലമുകളിൽ പെട്ടുപോയ 45 മണിക്കൂറുകൾ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുകയാണ് ബാബു. എന്നെ ആരും അനുകരിക്കരുത്.സാഹസികത ഇഷ്ടപ്പെടുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രം യാത്രകൾ തുടരുക. ഇതുപോലെ അപകടം സംഭവിക്കുമെന്നും ഇത്രയും ആളുകളെ ബുദ്ധിമുട്ടിക്കേണ്ടിവരുമെന്നും കരുതിയില്ല. എന്റെ ജീവനു വേണ്ടി പ്രാർത്ഥിച്ചവർക്കും രക്ഷിക്കാൻ സഹായിച്ചവർക്കും നന്ദി പറഞ്ഞു ബാബു.
ഇതിന് മുമ്പ് രണ്ടുതവണ കൂർമ്പാച്ചി മലകയറാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പാതിവഴിയിൽ തിരിച്ചിറങ്ങി. ഉണങ്ങിയ പുല്ലിൽ ചവിട്ടി കാലുവഴുതിയാണ് മലമുകളിൽ നിന്ന് താഴേക്ക് വീണത്. നെഞ്ചിടിച്ച് വീണതിനാൽ ഉരുളാതെ പാറയിൽ പിടിച്ചുനിൽക്കാൻ സാധിച്ചു. 400 മീറ്ററോളം മുകളിലേക്ക് കയറാൻ പറ്റില്ലെന്ന് അറിയാമായിരുന്നു, അതിനാൽ താഴേക്കിറങ്ങി ഒരു സുരക്ഷിതമായ സ്ഥലംകണ്ടെത്തി നിന്നു.
ആദ്യം കൂട്ടുകാരെ വിവരം അറിയിച്ചു ഫോട്ടോയും അയച്ചുകൊടുത്തു. പിന്നീട് ഫയർ ഫോഴ്സിനെ വിളിച്ചു. തിങ്കളാഴ്ച രാത്രി 10 മണിവരെ നിൽക്കുകയായിരുന്നു. ഉറങ്ങിയാൽ വീഴുമോയെന്ന പേടിയിൽ കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല'. ജലപാനമില്ലാതെ കടന്നുപോയ 45 മണിക്കൂറിലെ അനുഭവം ബാബു വിവരിച്ചു .' തിങ്കളാഴ്ച രാവിലെ പത്രവിതരണത്തിന് ശേഷം രണ്ട് പൊറോട്ട കഴിച്ചാണ് കൂട്ടുകാരുമൊത്ത് മല കയറാൻ തുടങ്ങിയത്. മീൻപിടിക്കാൻ പോകാനായിരുന്നു ആദ്യ പ്ലാൻ, പിന്നീടാണ് അല്പം സാഹസികതയുള്ള മലകയറ്റത്തിലേക്ക് തിരിഞ്ഞത്.
ആനയും പുലിയുമുണ്ടെന്ന് അറിയാമെങ്കിലും നിത്യേന കാണുന്ന മലമുകളിൽ കയറുക വലിയ ആഗ്രഹമായിരുന്നു. വെള്ളവും ഭക്ഷണവും എടുക്കാതിരുന്നതിനാൽ കൂടെയുണ്ടായിരുന്നവർ ക്ഷീണിതരായി. അവർ തിരികെപ്പോയി'-ബാബു പറഞ്ഞു.മലയിടുക്കിൽ അകപ്പെട്ടെങ്കിലും പേടി തോന്നിയില്ല. എങ്ങനെയും രക്ഷപ്പെടുമെന്ന് വിശ്വാസമുണ്ടായിരുന്നു. പരമാവധി സുരക്ഷാ സ്ഥലത്ത് തന്നെ ഇരിക്കാനാണ് ആദ്യദിനം ശ്രമിച്ചത്. രണ്ടാംദിനം രക്ഷപ്പെടാനാകുമെന്ന് പ്രതീക്ഷിച്ചു.
പൊലീസ്, ഫയർഫോഴ്സ്, വനംവകുപ്പ്, എൻ.ഡി.ആർ.എഫ് സംഘങ്ങൾ എല്ലാവരും വന്നിട്ടും ഫലമുണ്ടായില്ല. ഹെലികോപ്റ്റർ വന്നിട്ടും കയറാൻ കഴിയാതെ വന്നപ്പോൾ നിരാശ തോന്നിയെങ്കിലും രക്ഷപ്പെടുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അമിതമായ ചൂടും രാത്രിയിലെ തണുപ്പുമാണ് ആദ്യത്തെ സ്ഥലത്തുനിന്ന് 20 അടി താഴേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്. എഴുന്നേറ്റ് നിൽക്കാൻ കഴിയുന്ന വിധം സ്ഥലമുണ്ടായിരുന്നു അവിടെ. പാറയിടുക്കിലായതിനാൽ തന്നെ വന്യമൃഗങ്ങളുടെ ശല്യമൊന്നും ഉണ്ടായിരുന്നില്ല. വെള്ളം പോലും കിട്ടാതിരുന്നതിനാൽ ക്ഷീണം അനുഭവപ്പെട്ടു.
മലയടിവാരത്ത് വലിയ ജനക്കൂട്ടം നിൽക്കുന്നത് കാണാമായിരുന്നു. ബുധനാഴ്ച സൈന്യം അരികിലെത്തി വെള്ളം തന്നു. അല്പനേരം വിശ്രമിച്ചശേഷം ശരീരത്തിൽ ബെൽറ്റും മറ്റും കെട്ടിയാണ് തന്നെ ബി.ബാലകൃഷ്ണൻ എന്ന സൈനികൻ മുകളിലേക്ക് എത്തിച്ചത്. മുകളിലെത്തിയശേഷം മാതളം കഴിച്ചെങ്കിലും ചർദ്ദിച്ചു. അമ്മയുമായി ഫോണിൽ സംസാരിച്ചു. വീണ്ടും ഒന്നര മണിക്കൂർ കഴിഞ്ഞാണ് ഹെലിക്കോപ്റ്ററിൽ കഞ്ചിക്കോടെത്തിച്ചത്. ആരോഗ്യം പൂർണമായും വീണ്ടെടുത്ത ശേഷം സുരക്ഷാ മാനദണ്ഡങ്ങളോടെ ഇനിയും യാത്ര തുടരും.
https://www.facebook.com/Malayalivartha