ക്വട്ടേഷന്‍ നൽകി വൃദ്ധനെ തട്ടിക്കൊണ്ടുപോയി തലകീഴായി കിണറ്റില്‍ കെട്ടിത്തൂക്കി, ഓട്ടോയില്‍ കയറ്റി വഴിനീളെയും ആളൊഴിഞ്ഞ വീട്ടിലെത്തിച്ചും ക്രൂരമായി മര്‍ദിച്ചു, അവശനായ അറുപതുകാരനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അക്രമിസംഘത്തിലെ എല്ലാവും പിടിയിൽ, എസ്ടി വകുപ്പില്‍ ഗസറ്റഡ് ഓഫീസറായി വിരമിച്ചയാളാണ് കേസിൽ ഒന്നാം പ്രതി

തിരുവനന്തപുരം പോത്തന്‍കോട് 60കാരനെ തട്ടിക്കൊണ്ടുപോയി കിണറ്റില്‍ തലകീഴായി കെട്ടിയിട്ട സംഭവത്തില്‍ മുഖ്യപ്രതിയും ക്വട്ടേഷന്‍ സംഘത്തിലെ അംഗവും പിടിയില്‍. പലിശ പണം നല്‍കാത്തതിന്റെ പേരിലാണ് ഈ കൊടും ക്രൂരത. ഒന്നാം പ്രതി ഷുക്കൂര്‍, മൂന്നാം പ്രതി മനോജ് എന്നിവരാണ് പിടിയിലായത്.
കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതോടെയാണ് ചായക്കടയില്‍ തൊഴിലാളിയായിരുന്ന നസീമിന് പണം തിരികെ കൊടുക്കാന്‍ കഴിയാതിരുന്നത്. നന്നാട്ടുകാവുള്ള കടയുടെ മുന്നില്‍ നിന്നാണ് ഗുണ്ടയായ സന്തോഷിന്റെ നേതൃത്വത്തില്‍ കത്തി കാണിച്ച് രണ്ട്പേര്‍ ചേര്‍ന്ന് നസീമിനെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയത്.
ഇയാളെ വഴിനീളെ മര്‍ദിക്കുകയും ചെയ്തു. ശേഷം പൗഡിക്കോണത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ച ശേഷം കിണറ്റിലേയ്ക്ക് തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു. പിന്നീട് അവശനായ നസീമിനെ ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളഞ്ഞു.പതിനായിരം രൂപയ്ക്കാണ് വൃദ്ധനെ തട്ടിക്കൊണ്ടുപോകാന്‍ ഷുക്കൂര്‍ ക്വട്ടേഷന്‍ നല്‍കിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നസീമിനെ തട്ടിക്കൊണ്ടുപോയത്. മുപ്പതിനായിരം രൂപ വാങ്ങിയതിന് പലിശ സഹിതം അറുപതിനായിരം തിരികെ നല്‍കിയെങ്കിലും വീണ്ടും പണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ ഏറ്റെടുത്ത സന്തോഷ്, വിഷ്ണു, ശരത് എന്നീ മൂന്ന് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. എസ്ടി വകുപ്പില്‍ ഗസറ്റഡ് ഓഫീസറായി വിരമിച്ചയാളാണ് ഷുക്കൂര്‍. ഒരു കൊലപാതകക്കേസിലെ പ്രതിയാണ് മനോജ്.
https://www.facebook.com/Malayalivartha