ഇത്തരത്തിൽ ലോകത്തിന് മുന്നിൽ ഇന്ത്യൻ വൈദ്യസമൂഹത്തെ പരിഹാസ്യരാക്കി മാറ്റുന്ന ചരക ശപഥം വേണ്ടെന്നുവയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം; അധികാരമുപയോഗിച്ച് ഇന്ത്യൻ മെഡിക്കൽ കൗൺസിലിനെ ഇല്ലായ്മ ചെയ്ത ശേഷം നാഷണൽ മെഡിക്കൽ കമ്മീഷനെ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ ഒരു പ്രൊഫഷണൽ മേഖലയെ ഹിന്ദുത്വ വൽക്കരിക്കുന്ന നടപടികൾ കേന്ദ്രം അവസാനിപ്പിക്കണം; രാജ്യത്തെ മറ്റെല്ലാ മേഖലകളേയും എന്ന പോലെ മെഡിക്കൽ മേഖലയെയും ഹിന്ദുത്വവത്കരിക്കുന്ന നിലപാടുകളിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് ഡോ. തോമസ് ഐസക്ക്

രാജ്യത്തെ മറ്റെല്ലാ മേഖലകളേയും എന്ന പോലെ മെഡിക്കൽ മേഖലയെയും ഹിന്ദുത്വവത്കരിക്കുന്ന നിലപാടുകളിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോ. തോമസ് ഐസക്ക്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; രാജ്യത്തെ മറ്റെല്ലാ മേഖലകളേയും എന്ന പോലെ മെഡിക്കൽ മേഖലയെയും ഹിന്ദുത്വവത്കരിക്കുന്ന നിലപാടുകളിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണം.
ആധുനിക വൈദ്യശാസ്ത്ര വിദ്യാർത്ഥികൾ വിജയകരമായി തങ്ങളുടെ കോഴ്സും പരിശീലനവും പൂർത്തിയാക്കി പൂർണ്ണമായും സ്വതന്ത്ര വൈദ്യവൃത്തിയിലേക്ക് കടക്കുമ്പോൾ സ്വീകരിച്ചു കൊണ്ടിരുന്ന ഹിപ്പോക്രാറ്റിക് ഓത്ത് വേണ്ടെന്നുവെച്ച് അതിന് പകരമായി 'ചരക ശപഥം' സ്വീകരിക്കാൻ നിർദ്ദേശിച്ച നാഷണൽ മെഡിക്കൽ കമ്മീഷന്റെ ശുപാർശ അത്യന്തം പ്രതിഷേധകരമാണ്.
സംസാരഭാഷയിൽ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ എന്നാണു പരാമർശിക്കാറെങ്കിലും നൂറ്റാണ്ടുകൾക്ക് മുൻപ് ഗ്രീക്ക് ഭാഷയിൽ എഴുതപ്പെട്ട, ഗ്രീക്ക് മിത്തുകളും ദൈവസങ്കല്പങ്ങളും ഉൾപ്പെട്ട ആ പൗരാണിക പ്രതിജ്ഞ ഇന്ന് ആരും ചൊല്ലുന്നില്ല. 1948-ൽ വേൾഡ് മെഡിക്കൽ അസോസിയേഷൻ ജനറൽ അസംബ്ലിയിൽ മനുഷ്യത്വത്തിനും നൈതികതയ്ക്കും രോഗികളുടെ സ്വകാര്യതയ്ക്കും ഊന്നൽ നൽകിക്കൊണ്ട് രൂപീകരിക്കപ്പെട്ട ഡിക്ലറേഷൻ ഓഫ് ജനീവ എന്നറിയപ്പെടുന്ന പ്രതിജ്ഞയാണ് വൈദ്യവൃത്തി ആരംഭിക്കുന്ന സമയത്ത് ഇന്ന് സ്വീകരിക്കുന്നത്.
ഈ പ്രതിജ്ഞയിൽ 1968, 1984, 1994, 2005, 2006, 2017 എന്നീ വർഷങ്ങളിൽ ഭേദഗതി വരുത്തിയിട്ടുമുണ്ട്. പ്രായം, ലിംഗവ്യത്യാസം, മതം, ദേശീയത, രാഷ്ട്രീയനിലപാടുകൾ, വംശം തുടങ്ങി ഒരു രീതിയിലുമുള്ള വിവേചനം ഇല്ലാതെ രോഗിയുടെ സ്വകാര്യതയും സ്വയം നിർണയ അവകാശവും അന്തസ്സും കാത്തുസൂക്ഷിച്ചുകൊണ്ട് ചികിത്സ നിർവഹിക്കുക എന്നതാണ് ഈ പ്രതിജ്ഞയുടെ കാതൽ. അവിടെ രോഗിയുടെയോ ഡോക്ടറുടെയോ മതങ്ങൾക്കോ വിശ്വാസങ്ങൾക്കോ ഒന്നും സ്ഥാനമില്ല.
അത്തരമൊരു പ്രതിജ്ഞ മതവിശ്വാസങ്ങൾ ചേർത്തു പിടിക്കുന്നത് ആവുകയും അരുത്. ഏറ്റവും മികച്ച ശാസ്ത്രീയമായ ചികിത്സ മാത്രമാവണം ലക്ഷ്യം. ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇത്രനാളും അനുവർത്തിച്ചിരുന്ന ഈ പ്രതിജ്ഞ മാറ്റി 'മഹർഷി ചരക ശപഥം' സ്വീകരിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷന്റെ തീരുമാനത്തിനു മുമ്പ് ആരോഗ്യ മേഖലയിലെ ആരുമായും ഇതു ചർച്ച ചെയ്തില്ല. ഒന്നരമണിക്കൂർ യോഗത്തിൽ പലതിനുമിടയിൽ ഇതുമൊരു തീരുമാനമായി മാറുകയാണുണ്ടായത്.
ചരകൻ ഇന്ത്യൻ ദർശനത്തിൽ ഭൗതികവാദധാരയിൽ ഉൾപ്പെട്ട ചിന്തകനാണ്. എന്നാൽ ഈ സമീപനമല്ല പ്രാചീനഭൗതികവാദത്തെ അന്നു പൊതിഞ്ഞിരുന്ന ആചാരങ്ങളെയാണ് ചരകസംഹിതയിൽ നിന്ന് തെരഞ്ഞെടുത്തിരിക്കുന്ന ചരക ശപഥത്തിലുള്ളത്. ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുനത് കിഴക്കിനെ അഭിമുഖീകരിച്ച് ദിവ്യജ്യോതി (Holy Fire) യുടെ സാന്നിദ്ധ്യത്തിലാണ് ചരക പ്രതിജ്ഞയെടുക്കേണ്ടതെന്നാണ്. ഒപ്പം ബ്രാഹ്മണ സ്തുതിയും. ഭക്തിയോടുകൂടി ജീവിച്ചു കൊള്ളാമെന്ന് ഉറപ്പും നൽകണം. അധ്യാപകർക്ക് അമിതവിധേയത്വം കല്പിക്കുന്ന ഈ ശപഥം.
ചോദ്യങ്ങൾ ചോദിക്കുകയും പഠനങ്ങൾ നടത്തുകയും ഉത്തരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ഇന്നത്തെ സയൻസിന്റെ രീതിക്കു വിരുദ്ധമാണ്. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഗുരുകുല വിദ്യാഭ്യാസ കാലത്തിലേത് പോലുള്ള വിധേയത്വ ചിന്താഗതികൾ സയൻസിന്റെ വളർച്ചയ്ക്ക് അനുകൂലമല്ല.പ്രതിജ്ഞയിൽ ഒരിടത്ത് ചികിത്സകൻ സ്തീയെ അവരുടെ ഭർത്താവിന്റെയോ ബന്ധുക്കളുടെയോ സാന്നിധ്യത്തിൽ മാത്രമേ പരിശോധിക്കാവൂ എന്നും നിഷ്കർഷിച്ചിരിക്കുന്നു. ഭർത്താവിന്റെയോ അടുത്ത ബന്ധുക്കളുടെയോ സാന്നിധ്യത്തിൽ മാത്രമേ സ്ത്രീകളെ പരിശോധിക്കുകയുള്ളൂ എന്നത് മെഡിക്കൽ ധാർമികതയ്ക്ക് തന്നെ എതിരായ ഒന്നാണ്.
മാത്രമല്ല അത് സ്വകാര്യതയ്ക്കും സ്വയം നിർണയ അവകാശത്തിനും എതിരാണ്. വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഡോക്ടറെ കൺസൾട്ട് ചെയ്യുമ്പോൾ ഒരു സ്ത്രീയുടെ കൂടെ ആരുണ്ടാവണം എന്ന് തീരുമാനിക്കാനുള്ള അവകാശം ആ സ്ത്രീക്ക് ആണ്. ഒരു സ്ത്രീയെ പരിശോധിക്കുമ്പോൾ മറ്റൊരു സ്ത്രീ കൺസൾട്ടിങ് റൂമിൽ ഉണ്ടാവണം എന്നത് നിലവിൽ തന്നെ പ്രാക്ടീസ് ചെയ്തു വരുന്ന ഒരു കാര്യമാണ്. ഇതൊന്നുമല്ലാതെ ഭർത്താവ് അല്ലെങ്കിൽ ബന്ധുക്കൾ കൂടെ ഉണ്ടാവണം എന്നത് തികഞ്ഞ സ്ത്രീവിരുദ്ധത മാത്രമാണ്.
ഇത്തരത്തിൽ ലോകത്തിന് മുന്നിൽ ഇന്ത്യൻ വൈദ്യസമൂഹത്തെ പരിഹാസ്യരാക്കി മാറ്റുന്ന ചരക ശപഥം വേണ്ടെന്നുവയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം. അധികാരമുപയോഗിച്ച് ഇന്ത്യൻ മെഡിക്കൽ കൗൺസിലിനെ ഇല്ലായ്മ ചെയ്ത ശേഷം നാഷണൽ മെഡിക്കൽ കമ്മീഷനെ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ ഒരു പ്രൊഫഷണൽ മേഖലയെ ഹിന്ദുത്വ വൽക്കരിക്കുന്ന നടപടികൾ കേന്ദ്രം അവസാനിപ്പിക്കണം. ശാസ്ത്രീയതയും മാനവികതയും നൈതികതയും മാത്രമാവണം മെഡിക്കൽ മേഖലയുടെ മുഖമുദ്ര.
https://www.facebook.com/Malayalivartha