കോട്ടയം അയ്മനത്തെ പി.ആർ.ഡി.എസ് ഓഫിസ് പൊളിച്ചുമാറ്റാൻ കോടതി ഉത്തരവ്; ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ ആത്മഹത്യാ ശ്രമവുമായി വിശ്വാസികൾ

അയ്മനം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പി.ആർ.ഡി.എസ് ഓഫിസ് പൊളിച്ചു മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസ് സംഘം എത്തിയതിനെ തുടർന്നു പ്രദേശത്ത് സംഘർഷം. കെട്ടിടം പൊളിച്ചു മാറ്റാൻ എത്തിയ പൊലീസ് സംഘത്തെ തടയാൻ വിശ്വാസികളിൽ ഒരു വിഭാഗം കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ആത്മഹത്യാ ഭീഷണി മുഴക്കിയ വിശ്വാസികളെ അനുനയിപ്പിക്കാൻ പൊലീസും, പഞ്ചായത്ത് അധികൃതരും ചേർന്നു ശ്രമം തുടരുകയാണ്.
സ്ഥലത്ത് സംഘർഷാവസ്ഥയും നില നിൽക്കുന്നുണ്ട്. മണ്ണെണ്ണയും പെട്രോളും കയ്യിലെടുത്താണ് വിശ്വാസികൾ മന്ദിരത്തിനു മുകളിൽ കയറി നിൽക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് പഞ്ചായത്ത് അധികൃതർ കെട്ടിടം പൊളിച്ചു നീക്കുന്നതിനായി പൊലീസ് സഹായത്തോടെ സ്ഥലത്ത് എത്തിയത്. 1962 മുതൽ കെട്ടിടം സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ആരാധനയും പ്രാർത്ഥനയും അടക്കം വിശ്വാസികളും നടത്തുന്നുണ്ട്.
ഇതിനിടെ ആറു വർഷം മുൻപ് പ്രദേശവാസിയായ അനിൽകുമാർ ഹൈക്കോടതിയിൽ കേസ് നൽകുകയായിരുന്നു. തനിക്ക് സഞ്ചാര സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടാണ് ഇയാൾ കോടതിയെ സമീപിച്ചത്. തുടർന്ന്, കഴിഞ്ഞ ദിവസം കോടതി കെട്ടിടം പൊളിച്ചു മാറ്റാൻ ഉത്തരവിടുകയായിരുന്നു.
അയ്മനം പഞ്ചായത്തിലെ വരമ്പിനകം വാർഡിൽ പുറംപോക്കിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നാണ് രേഖകളിൽ പറയുന്നത്. ഈ രേഖകൾ പരിശോധിച്ചാണ് കോടതി ഓഫിസും, ആരാധനാലയവും പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്. ഇത് പൊളിച്ചു മാറ്റിയ ശേഷം നിയമാനുസൃതമായി നടപടികൾ പൂർത്തിയാക്കുന്നതിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഈ വിധി നടപ്പാക്കാൻ പൊലീസും, പഞ്ചായത്ത് അധികൃതരും എത്തിയപ്പോഴാണ് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
തുടർന്ന്, ഓഫിസ് കെട്ടിടത്തിനു മുകളിൽ കയറിയ വിശ്വാസികളെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. രാവിലെ പൊലീസ് എത്തുമെന്ന വിവരം മുൻകൂട്ടി ലഭിച്ചതിനെ തുടർന്ന് വിശ്വാസികൾ കെട്ടിടത്തിനു സമീപം തമ്പടിച്ചിരുന്നു. തുടർന്ന്, ഇവർ കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ, പെട്രോൾ കന്നാസുകളുമായി കെട്ടിടത്തിനു മുകളിൽ കയറുകയായിരുന്നു. ഇതിനു ശേഷം ഇവർ ആത്ഹത്യാഭീഷണിയും മുഴക്കി.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, കുമരകം എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
https://www.facebook.com/Malayalivartha

























