പള്ളി ഗേറ്റ് തകർത്ത ശേഷം കൊലവിളി നടത്തി പോലീസുകാരൻ; അടച്ചിട്ടിരുന്ന ഗേറ്റ് തകർക്കാൻ ശ്രമിച്ചു, ഖത്തീബിനെയും മദ്‌റസ വിദ്യാർത്ഥികളുടെയും നേർക്ക് വിളിച്ചുപറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന തെറി, പിന്നാലെ മൂത്രമൊഴിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ പൊല്ലാപ്പ്.... പള്ളി ആക്രമിച്ച് കൊലവിളി നടത്തിയ പ്രതിയെ പോലീസ് പിടികൂടിയത് ജനകീയ സമ്മർദ്ദങ്ങൾക്കൊടുവിൽ
പറവൂർ വടക്കേക്കര പള്ളി ഗേറ്റ് തകർക്കുകയും കൊലവിളി നടത്തുകയും അസഭ്യവാക്കുകൾ പറയുകയും ചെയ്ത പോലീസുകാരൻ അറസ്റ്റിലായതായി റിപ്പോർട്ട്. കളമശ്ശേരി എആർ ക്യാംപിലെ പോലീസുകാരൻ തുരുത്തിപ്പുറം പൂമാലിൽ ഭാസി മകൻ സിമിൽ റാം ആണ് കേസിൽ അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിടുകയുണ്ടായി. ഇതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇയാളെ സർവ്വീസിൽ നിന്ന് പുറത്താക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയത്.
ഈ മാസം 13ന് രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. വാഹനത്തിൽ പള്ളിക്കുമുന്നിൽ എത്തിയ സംഘം അടച്ചിട്ടിരുന്ന ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും ഖത്തീബിനെയും മദ്‌റസ വിദ്യാർത്ഥികളെയും അസഭ്യം പറയുകയും ചെയ്യുകയുണ്ടായി. ഇതിനുപിന്നാലെ ഗേറ്റിന് മുന്നിൽ മൂത്രമൊഴിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് മഹല്ല് ഭാരവാഹികൾ മുഖ്യമന്ത്രി, റൂറൽ എസ്പി, വടക്കേക്കര പോലീസ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സിമിൽ റാമിനെ പോലീസ് അറസ്റ്റു ചെയ്തത്.
അതോടൊപ്പം തന്നെ പള്ളി ആക്രമിച്ച് കൊലവിളി നടത്തിയ പ്രതിയെ ജനകീയ സമ്മർദ്ദങ്ങൾക്കൊടുവിലാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തതെന്ന് പള്ളി കമ്മറ്റി അറിയിച്ചു. അക്രമത്തിന് കൂടെയുണ്ടായിരുന്നവരും പോലീസുകാർ തന്നെയായിരുന്നുവെന്നും സൂചനയുണ്ട്. അവരെ ഉടനെ തന്നെ അറസ്റ്റ് ചെയ്യും എന്നാണ് പള്ളിക്കമ്മിറ്റിക്ക് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിരിക്കുന്നതെന്നും അവർ അറിയിച്ചു.
അതേസമയം നാട്ടിൽ നിലനിൽക്കുന്ന സൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ഇത്തരക്കാരുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും സിമിൽ റാമിനൊപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും അറസ്റ്റു ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും വടക്കേക്കര ജുമാമസ്ജിദ് പ്രസിഡന്റ് കെഎം അമീർ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha