ബീഫ് തീർന്നതിൽ വിറളി പൂണ്ടു, വീട്ടിൽ പോയി തോക്കുമായി തിരിച്ചെത്തി വെടിയുതിർത്തു... ഒരേസമയം രണ്ടു തിര നിറയ്ക്കാവുന്ന തോക്കും...

തട്ടുകടയിലുണ്ടായ തര്‍ക്കമാണ് ഇടുക്കി മൂലമറ്റത്തെ വെടിവെപ്പില്‍ കലാശിച്ചതും ഒരാളുടെ ജീവനെടുത്തതും. വെടിയുതിര്‍ത്ത ഫിലിപ്പ് മാർട്ടിനും സുഹൃത്തും കടയിലെത്തി ബഹളമുണ്ടാക്കിയെന്നും ബഹളം വയ്ക്കരുതെന്ന് കടയിലെ മറ്റുള്ളവര്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ പ്രകോപിതനായെന്നും തട്ടുകട ഉടമ സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. കടയിലുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചപ്പോൾ തിരിച്ചുപോയ ഇവര്‍ കാറില്‍ തോക്കുമായി മടങ്ങിയെത്തിയെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
'രാത്രി പത്തരയോടെ ബീഫ് ആവശ്യപ്പെട്ടാണ് മാര്‍ട്ടിന്‍ കടയിലെത്തുന്നത്. എന്നാല്‍ ഇത് തീര്‍ന്നെന്ന് അറിയിച്ചതോടെ ഇയാള്‍ ബഹളമുണ്ടാക്കി. ഇത് കടയില്‍ പാഴ്സല്‍ വാങ്ങാനെത്തിയ യുവാക്കള്‍ ചോദ്യം ചെയ്തു. മാര്‍ട്ടിന്‍ പിന്നാലെ വീട്ടില്‍ പോയി തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തോക്കുമായെത്തി തെറിവിളിയായിരുന്നു. വണ്ടി കുറെ തവണ കറക്കി. വെടിവെച്ചു. കടയിൽ നിന്ന് 200 മീറ്റർ മാറിയാണ് വെടിവെപ്പ് നടന്നത്. ഒരാള്‍ കൊല്ലപ്പെട്ട വിവരം പിന്നീടാണ് അറിയുന്നതെന്നും സൗമ്യ പറഞ്ഞു.
വെടിയേറ്റു മരിച്ച സനല്‍ ബാബു തട്ടുകടയില്‍ വന്നിട്ടില്ല. സനലും പ്രതിയും കടയില്‍വച്ച് തര്‍ക്കമുണ്ടായെന്ന് പറയുന്നത് അസത്യമെന്നും സൗമ്യ പറഞ്ഞു. കീരിത്തോട് സ്വദേശി സനൽ സാബു ആണ് അക്രമത്തില്‍ വെടിയേറ്റ് മരിച്ചത്. വെടിവെച്ച മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയിൽ ഐസിയുവിലാണ്. ഇയാളുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.
പ്രദീപ് വെന്റിലേറ്ററിൽ ഐസിയുവിലാണുള്ളത്. ശസ്ത്രക്രിയയിലൂടെ ശരീരത്തിൽ നിന്നും ഒരു വെടിയുണ്ട നീക്കം ചെയ്തു. നാടൻ തോക്കിൽ നിന്നുള്ള ചെറിയ വെടിയുണ്ടകളാണ് ശരീരത്തിലുള്ളത്. കൂടുതൽ വെടിയുണ്ടകൾ ഉണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. പ്രദീപിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
തലയിലെ മുറിവ് ഗുരുതരമാണ്. മാറിലും, കൈകളിലും, വയറിലും മുറിവുണ്ട്. വയറിലെ മുറിവ് ആഴത്തിൽ ഉള്ളത്. വെടിയുണ്ട കരളിൽ എത്തിയെന്നും 24 മണിക്കൂറിന് ശേഷമേ പുരോഗതിയെ പറ്റി പറയാൻ ആകൂ എന്നും ഡോക്ടർമാർ പറയുന്നു. കരളിലെ വെടി ഉണ്ട നീക്കം ചെയ്യുക ദുഷ്കരമാണ്. രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്.
പ്രതി ഫിലിപ്പ് മാർട്ടിൻ നാട്ടുകാര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചത് കൊല്ലന്‍ നിര്‍മിച്ചു നല്‍കിയ തോക്കാണെന്നു കണ്ടെത്തി. 2014ല്‍ എടാട്ട് സ്വദേശിയായ കൊല്ലനാണു തോക്ക് നല്‍കിയത്. തോക്കില്‍ ഒരേസമയം രണ്ടു തിര നിറയ്ക്കാന്‍ കഴിയുമെന്നാണു സൂചന. പ്രതിയെ പിടികൂടുമ്പോള്‍ തോക്കില്‍ രണ്ടുതിര നിറച്ചിരുന്നു. രണ്ടുതിര പ്രതിയുടെ കൈവശവും കണ്ടെത്തി. പ്രതി കാഞ്ഞാർ പൊലീസിന്റെ കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha