'പ്രതിഷേധവുമായി ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാർച്ച് നടത്തുകയാണ് ചില സംഘടനകൾ. എന്തിനെന്നോ? പണിമുടക്ക് ദിവസം അമ്പലത്തിലും ആശുപത്രിയിലും പോയ ആൾക്കാരെ ആക്രമിച്ച സമരക്കാരെ ചോദ്യം ചെയ്തതിന്. അത്തരം ആക്രമണങ്ങളെ നിസ്സാരവൽക്കരിച്ചു സംസാരിച്ച രാജ്യസഭാംഗം എളമരം കരീമിനെ വിമർശിച്ചതിന്....' വിനു വി ജോണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശ്രീജിത്ത് പണിക്കർ

കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 2 ദിവസത്തെ ദേശീയ പണിമുടക്കിൽ കേരള ജനത അക്ഷരാർത്ഥത്തിൽ വലയുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്. വ്യാപാര, ഗതാഗതമേഖല മുഴുവൻ സ്തംഭിച്ച അവസ്ഥയായിരുന്നു. അത്യാവശ്യത്തിനായി മാത്രം റോഡിലിറങ്ങിയവരെ സമരാനുകൂലികൾ ചീത്ത വിളിക്കുകയും, പണിമുടക്കിൽ സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിന്റെ നിരവധി ദൃശ്യങ്ങൾ പുറത്തുവരികയുണ്ടായി. സമരത്തെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെതിരെ സമരാനുകൂലികൾ പ്രതിഷേധവുമായി ഇന്ന് രംഗത്തെത്തിയിരിക്കുകയാണ്.
അതേസമയം പണിമുടക്ക് ദിവസം, അമ്പലത്തിലും ആശുപത്രിയിലും പോയ ആൾക്കാരെ ആക്രമിച്ച സമരക്കാരെ വിനു വി ജോൺ ചോദ്യം ചെയ്തിരുന്നു. അത്തരം ആക്രമണങ്ങളെ നിസ്സാരവൽക്കരിച്ചു സംസാരിച്ച രാജ്യസഭാംഗം എളമരം കരീമിനെ അദ്ദേഹം വിമർശിക്കുകയും ചെയ്യുകയുണ്ടായി. ഇതൊന്നും സഖാക്കൾക്ക് പിടിച്ചിരുന്നില്ല. ഇതോടെയാണ്, വിനുവിനെതിരെ മുദ്രാവാക്യം വിളികളുമായി സമരാനുകൂലികൾ പ്രതിഷേധ അടവെടുത്തത്. എന്നാൽ വിനുവിനെതിരെ പ്രതിഷേധിക്കുന്ന സഖാക്കളെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത് എത്തിയിരിക്കുകയാണ്. ആൾക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും തൊഴിൽ സ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ച വിനുവിനൊപ്പമാണ് താനെന്ന് ശ്രീജിത്ത് പണിക്കർ വ്യക്തമാക്കുകയുണ്ടായി.
‘എനിക്ക് പറയാനുള്ളത് സഖാക്കളോടാണ്. ചർച്ചകളിൽ എനിക്കെതിരെ സ്വീകരിച്ച ആ പതിനെട്ടാം അടവ്, അവതാരകൻ എന്ന നിലയിൽ വിനുവിനെതിരെയും അങ്ങു സ്വീകരിക്കൂ, ബഹിഷ്കരണം! ചോദ്യം കേട്ട് മറുപടിയില്ലാതെ ബബ്ബബ്ബയടിച്ച് വിയർത്ത് നാണം കെടുന്നതിലും ഭേദം ഭീരുവിന്റെ ബഹിഷ്കരണമാണെന്ന് ഒരു കൊല്ലം മുന്നേ നിങ്ങൾ തെളിയിച്ചതാണല്ലോ’, എന്നും ശ്രീജിത്ത് പണിക്കർ പരിഹസിച്ചു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തിട്ടൂരങ്ങളെ തീരെയും കൂസാത്ത മാധ്യമപ്രവർത്തകൻ വിനു വി ജോണിന് ഐക്യദാർഢ്യം. ഇന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാർച്ച് നടത്തുകയാണ് ചില സംഘടനകൾ. എന്തിനെന്നോ? പണിമുടക്ക് ദിവസം അമ്പലത്തിലും ആശുപത്രിയിലും പോയ ആൾക്കാരെ ആക്രമിച്ച സമരക്കാരെ ചോദ്യം ചെയ്തതിന്.
അത്തരം ആക്രമണങ്ങളെ നിസ്സാരവൽക്കരിച്ചു സംസാരിച്ച രാജ്യസഭാംഗം എളമരം കരീമിനെ വിമർശിച്ചതിന്. ആൾക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും തൊഴിൽ സ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ചതിന്.
മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവർ ഈ പ്രതിഷേധ മാർച്ചിനെ എങ്ങനെ വിലയിരുത്തുമെന്ന് നമുക്കു കണ്ടറിയാം. എനിക്ക് പറയാനുള്ളത് സഖാക്കളോടാണ്. ചർച്ചകളിൽ എനിക്കെതിരെ സ്വീകരിച്ച ആ പതിനെട്ടാം അടവ്, അവതാരകൻ എന്ന നിലയിൽ വിനുവിനെതിരെയും അങ്ങു സ്വീകരിക്കൂ— ബഹിഷ്കരണം! ചോദ്യം കേട്ട് മറുപടിയില്ലാതെ ബബ്ബബ്ബയടിച്ച് വിയർത്ത് നാണം കെടുന്നതിലും ഭേദം ഭീരുവിന്റെ ബഹിഷ്കരണമാണെന്ന് ഒരു കൊല്ലം മുന്നേ നിങ്ങൾ തെളിയിച്ചതാണല്ലോ.
https://www.facebook.com/Malayalivartha