ഗേറ്റിനടുത്ത് നിന്ന് ക്ഷേത്രത്തിലെ ഘോഷയാത്ര കണ്ട് വീട്ടുകാർ, മുപ്പത്തിമൂന്ന് പവൻ മോഷ്ടിച്ച് കള്ളൻ കടന്നു, നഷ്ടപ്പെട്ടത് പന്ത്രണ്ട് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ

വീട്ടുകാർ ഗേറ്റിനടുത്തുനിന്ന് ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര കണ്ടുനിർക്കവേ പന്ത്രണ്ട് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കള്ളൻ കടന്നു. കുഡ്‌ലു മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി ഒൻപതരയോടെ മോഷണം നടന്നത്. കിടപ്പുമുറിയിലെ തുറന്നിട്ട അലമാരയിൽനിന്ന് 33.25 പവനാണ് മോഷണം പോയത്.
ഉദയഗിരി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ കാഴ്ചവരവിനിടെയാണ് സംഭവം.വീട്ടുകാർ ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര കണ്ടുനിർക്കവേ തുറന്നുകിടന്ന വീടിനകത്തേക്ക് മോഷ്ടാവ്
കയറിക്കൂടുകയായിരുന്നു.
തുടർന്ന് കിടപ്പുമുറിയിലെ അലമാരയിൽനിന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ലോകേഷിന്റെ ഭാര്യ അർച്ചനയുടെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.ഐ. വിഷ്ണുപ്രസാദിനാണ് അന്വേഷണച്ചുമതല.
നാല് മാല, രണ്ട് ലോക്കറ്റ്, പാദസരം, 13 സെറ്റ് കമ്മൽ, അഞ്ച് സെറ്റ് വള, മറ്റ് ആഭരണങ്ങൾ എന്നിവ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. വീട്ടുകാർ തിരികെയെത്തുമ്പോൾ ഒരാൾ വീട്ടിൽനിന്നിറങ്ങി മതിൽചാടി ഓടുന്നത് കണ്ടിരുന്നു. നാട്ടുകാരും പോലീസും ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്തെക്കുറിച്ച് ധാരണയുള്ളയാളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha