സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും പെയ്തിറങ്ങും; നാല് ജില്ലകൾ ആശങ്കയുടെ മുൾമുനയിൽ ; തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും പെയ്തിറങ്ങുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുകയാണ് . അടുത്ത മൂന്ന് മണിക്കൂറുകൾ അതിനിർണായകമാണ് . നാല് ജില്ലകൾ ആശങ്കയുടെ മുൾമുനയിൽ ആണുള്ളത്. എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്.
അതുകൊണ്ടുതന്നെ മുൻകരുതലുകൾ എടുക്കണം എന്ന നിർദ്ദേശം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇടിമിന്നലും കാറ്റും തുടരുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയാണ് നിലവിലെ മഴയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. നാളെ ഉച്ചയോടെ വീണ്ടും മഴ കനക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടുതൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ട് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു .
തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലുമായിരിക്കും കൂടുതൽ മഴ കിട്ടുന്നത് . വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ മഴ കിട്ടും. ചക്രവാതച്ചുഴി അറബിക്കടലിലേക്ക് നീങ്ങുന്നത് അനുസരിച്ച് ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിൽ നിന്നും ഈർപ്പം ഏറിയ കാറ്റ് കേരളത്തിന് അനുകൂലമാകുന്നതാണ് മഴ ശക്തിപ്പെടാൻ കാരണമാകുന്നത്. കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.
https://www.facebook.com/Malayalivartha