വേനൽ മഴ വിതച്ച ദുരന്തം, സംസ്ഥനത്തുടനീളം വ്യാപക നെൽകൃഷിനാശം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളത്തിലായത് ഏക്കറുക്കണക്കിന് പടശേഖരം, കർഷകർക്ക് ലക്ഷങ്ങളുടെ നഷ്‌ടം

വേനൽ മഴ കനത്തത്തോടെ സംസ്ഥനത്തുടനീളം വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഏക്കറുക്കണക്കിന് നെൽകൃഷിയാണ് നശിച്ചത്. ഏക്കറിന് മുപ്പതിനായിരം രൂപയോളം കർഷകർക്ക് ചെലവ് വരും. നഷ്‌ടം നികത്തണമെങ്കിൽ സർക്കാർ തന്നെ കനിയണമെന്നാണ് കർഷകർ പറയുന്നത്. വെള്ളം കയറിയ പാടങ്ങൾ മന്ത്രി വിഎൻ വാസവൻ സന്ദർശിച്ചു.
കർഷകർക്ക് യുദ്ധകാലാടിസ്‌ഥാനത്തിൽ സഹായം എത്തിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി .ഏറ്റുമാനൂർ നഗരസഭ, കാണക്കാരി, കിടങ്ങൂർ പഞ്ചായത്തുകളിലായി ആയിരം ഏക്കറിനടുത്ത് നെൽകൃഷി നശിച്ചു. പാടങ്ങളിൽ വെള്ളം കയറിയത് മൂലം ലക്ഷങ്ങളുടെ നഷ്‌ടമാണ് കർഷകർക്കുണ്ടായത്.ഈ ആഴ്‌ച കൊയ്‌ത്ത് നിശ്‌ചയിച്ചിരുന്ന പാടശേഖരങ്ങളിലെ നെൽ കതിരുകളെല്ലാം വെള്ളത്തിൽ അടിഞ്ഞു.
മുതലശ്ശേരി വല്യമന, വട്ടുകുളം, കൂടല്ലൂർ, മഠത്തിപറമ്പ്, കട്ടച്ചിറ, ചെറുവാണ്ടൂർ, ഏറ്റുമാനൂർ, പേരൂർ എന്നീ പാടശേഖരങ്ങളെല്ലാം വെള്ളത്തിലാണ്. വെള്ളത്തിൽ കിടന്ന് നെൽകതിരുകൾ കിളിർത്ത് തുടങ്ങിയതോടെ മഴ മാറിയാലും കൊയ്‌ത്ത് നടത്തുക അസാധ്യമാണ്.നാശനഷ്‌ടം തിട്ടപ്പെടുത്താനുള്ള കൃഷിവകുപ്പിന്റെ നടപടികൾ പുരോഗമിക്കുകയാണ്. വൈക്കം, വെച്ചൂർ മേഖലയിലെ പാടശേഖരങ്ങളിലും പച്ചക്കറി തോട്ടങ്ങളിലും മഴ കനത്ത നാശം വിതച്ചിട്ടുണ്ട്.
അതേസമയം, വേനൽ മഴമൂലം ദുരിതത്തിലായിരുക്കുകയാണ് ആലപ്പുഴയിലെ നെൽകർഷകർ. ജില്ലയില്‍ വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജില്ലയിലെ വിവിധ കൃഷിഭവന്‍ പരിധികളില്‍ 1511 ഹെക്ടര്‍ നെല്‍ച്ചെടി വീണതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.പാടത്തെ കൊയ്ത് കൂട്ടിയ നെല്ല് വെള്ളത്തില്‍ മുങ്ങി.
തകഴി കൃഷിഭവന്‍ പരിധിയില്‍പ്പെട്ട കേളമംഗലം തെക്കേ തുണ്ടം പാടത്താണ് കൃഷി നാശം നേരിട്ടത്. കഴിഞ്ഞ ഏഴിന് 16 ഓളം കൊയ്ത് യന്ത്രം ഉപയോഗിച്ച് കൊയ്‌തെടുത്ത നെല്ല് കരയ്ക്ക് കയറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ പാടത്ത് തന്നെ കൂട്ടിയിട്ടു. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ നിനച്ചിരിക്കാതെ അതിശക്തമായ കാറ്റും പെരുമഴയും എത്തി.
മഴയെ തുടര്‍ന്ന് പാടത്ത് കൂട്ടിയിട്ട നെല്ല് സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ പാടത്ത് ഒരടിയോളം വെള്ളം ഉയര്‍ന്നു. കൊയ്ത് യന്ത്രം ഇറക്കാനായി പ്രധാന ചാലുകള്‍ നികത്തിയ കാരണം വെള്ളം വറ്റിക്കാനും കഴിഞ്ഞില്ല.പുലര്‍ച്ചെ ചില കര്‍ഷകര്‍ വെള്ളത്തില്‍ മുങ്ങിയ നെല്ല് വാരിക്കയറ്റി. ഒട്ടുമിക്ക കര്‍ഷകരുടേയും നെല്ല് ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.
വെള്ളത്തില്‍ മുങ്ങാത്ത നെല്ല് മാത്രമാണ് മില്ലുടമകള്‍ സംഭരിക്കുന്നത്. മഴവെള്ളത്തില്‍ കുതിര്‍ന്ന നെല്ല് ഉണക്കി നല്‍കണമെന്നാണ് മില്ലുടമകളുടെ ആവശ്യം. 80 ഏക്കര്‍ വിസ്തൃതിയുള്ള ഈ പാടത്ത് ഇനിയും നിരവധി കര്‍ഷകരുടെ നെല്ല് കൊയ്‌തെടുക്കാനുണ്ട്. വേനല്‍ മഴയില്‍ കൃഷി നാശം തുടരുമ്പോഴും വിളവെടുപ്പ് വേഗത്തിലാക്കാന്‍ ആവശ്യമായ കൊയത്ത് യന്ത്രങ്ങളില്ല. 600 യന്ത്രങ്ങളാണ് ഇതിനായി ആവശ്യമായുള്ളത്. എന്നാല്‍ ഇപ്പോള്‍ 310 യന്ത്രങ്ങള്‍ മാത്രമാണുള്ളത്. ഫെബ്രുവരിയില്‍ കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍ നിന്നെത്തുമെന്ന് കൃഷി വകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.
https://www.facebook.com/Malayalivartha
























