പ്രൊഫസര്‍ ഡോ : വിജയ ലക്ഷ്മിയെ ഡി വൈ എഫ് ഐ നേതാവ് എ. എ. റഹീമിന്റെ നേതൃത്വത്തില്‍ അന്യായ തടങ്കലില്‍ വച്ച് മാനസികമായും ശാരീരികമായും ഉപദ്രവിച്ച സംഭവം.... റഹീമടക്കം 10 പ്രതികള്‍ക്കും അറസ്റ്റ് വാറണ്ട്, പ്രതികളെ ജൂണ്‍ 21 നകം അറസ്റ്റ് ചെയ്യണം, വിചാരണക്കു മൂന്നോടിയായുള്ള കുറ്റം ചാര്‍ത്തലിന് ഹാജരാകാത്തതിനാലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്
കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് സര്‍വ്വീസസ് ഡയറക്ടറും പ്രൊഫസറുമായ ഡോ : വിജയ ലക്ഷ്മിയെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീമിന്റെ നേതൃത്വത്തില്‍ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ച കേസില്‍ പ്രതിയും രാജ്യസഭാ എം.പി.യുമായ എ.എ.റഹീമടക്കം 10 പ്രതികള്‍ക്കും അറസ്റ്റ് വാറണ്ട്.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട് കോടതിയാണ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്.പ്രതികളെ ജൂണ്‍ 21 നകം അറസ്റ്റ് ചെയ്യണം. വിചാരണക്കു മൂന്നോടിയായുള്ള കുറ്റം ചാര്‍ത്തലിന് ഹാജരാകാത്തതിനാലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി നേരത്തേ തള്ളിയിരുന്നു. റഹീമടക്കമുള്ള പ്രതികള്‍ വിചാരണ നേരിടാനും കോടതി ഉത്തരവിട്ടു. നിയമസാധുതയില്ലാത്ത ഉത്തരവിറക്കിയ സര്‍ക്കാരിനെയും ഉത്തരവ് അനുസരിച്ച് കണ്ണുമടച്ച് പിന്‍വലിക്കല്‍ ഹര്‍ജിയുമായെത്തിയ സര്‍ക്കാര്‍ അഭിഭാഷകയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി കുറ്റം ചുമത്തലിന് പ്രതികള്‍ ഹാജരാകാനും ഉത്തരവിട്ടു.
വസ്തുതകള്‍ വിലയിരുത്താതെ സര്‍ക്കാരിന്റെ പിന്‍വലിക്കല്‍ ഉത്തരവ് അതേപടി വിഴുങ്ങി കണ്ണുമടച്ച് പിന്‍വലിക്കല്‍ ഹര്‍ജി സമര്‍പ്പിച്ച അസി.പബ്ലിക് പ്രോസിക്യൂട്ടറെ കോടതി ശാസിച്ചു.സര്‍ക്കാരിന്റെ ഏജന്റായും സര്‍ക്കാരിന്റെ ഉപകരണമായും പ്രവര്‍ത്തിച്ച പ്രോസിക്യൂട്ടര്‍ സ്വതന്ത്രമായ മനസ് അര്‍പ്പിക്കാതെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിക്ക് യാതൊരു ഉത്തമ വിശ്വാസവുമില്ല. ബാഹ്യ പ്രേരണക്ക് വശം വദയായി സര്‍ക്കാരിന്റെ ആജ്ഞക്ക് മുമ്പില്‍ കുമ്പിട്ടു നിന്നാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി നിയമ നടപടികളുടെ ദുരുപയോഗമാണെന്നും നീതിന്യായ വ്യവസ്ഥയിലുള്ള അന്യായ ഇടപെടലാണെന്നും നിരീക്ഷിച്ചാണ് മജിസ്‌ട്രേട്ട് എ. അനീസ ഹര്‍ജി തള്ളിയത്.
കേസ് പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് ഡോ. വിജയലക്ഷ്മി കോടതിയില്‍ കൗണ്ടര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കേസ് പിന്‍വലിക്കണമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പിന്‍വലിക്കല്‍ ഹര്‍ജിക്കെതിരെയാണ് പ്രൊഫസര്‍ കോടതി മുമ്പാകെ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സര്‍ക്കാരിന്റെ കേസ് പിന്‍വലിക്കല്‍ ഹര്‍ജിയുടെ നിലനില്‍പ്പും നിയമ സാധുതയും വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടിരുന്നു. ഇരയെ കേള്‍ക്കാതെ കേസ് പിന്‍വലിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളിയിരുന്നു.
ഇരയുടെ ഭാഗം കേള്‍ക്കാതെ സര്‍ക്കാരിന്റെ പിന്‍വലിക്കല്‍ ഹര്‍ജിയില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടറോട് വ്യക്തമാക്കിയിരുന്നു. ഇരയറിയാതെ രഹസ്യമായി കേസ് പിന്‍വലിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതി ഇരയുടെ ഭാഗം കേള്‍ക്കാനായി പ്രൊഫസര്‍ക്ക് നോട്ടീസയച്ചത്. തുടര്‍ന്നാണ് പ്രൊഫസര്‍ സര്‍ക്കാരിന്റെ പിന്‍വലിക്കല്‍ ഹര്‍ജി തള്ളണമെന്നും പ്രതികളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് തടസ്സഹര്‍ജി സമര്‍പ്പിച്ചത്.
ഡി വൈ എഫ് ഐക്കാരുടെ മാനസിക ശാരീരിക പീഡനത്തിനിരയായ ഡോ. വിജയലക്ഷ്മിയാണ് ആക്ഷേപം സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരം ഏകപക്ഷീയമായി സമര്‍പ്പിച്ച കേസ് പിന്‍വലിക്കല്‍ ഹര്‍ജിക്കെതിരെയാണ് അദ്ധ്യാപിക കോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ചത്.
യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും സിന്‍ഡിക്കേറ്റംഗവും നിലവില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായ എ. എ. റഹീം , ഡി വൈ എഫ് ഐ നേതാക്കളും മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകരുമായ എസ്. അഷിദ , ആര്‍. അമല്‍ , പ്രദിന്‍ സാജ് കൃഷ്ണ , അബു. എസ്. ആര്‍ , ആദര്‍ശ് ഖാന്‍ , ജെറിന്‍ , അന്‍സാര്‍ . എം , മിഥുന്‍ മധു , വിനേഷ് .വി .എ , അപരന്‍ ദത്തന്‍ , ബി. എസ്. ശ്രീന എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എക്കാലത്തു സഹയാത്രികയായി നിന്ന അദ്ധ്യാപികയെ മണിക്കൂറുകളോളം അന്യായ തടങ്കലില്‍ വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലെ ഒന്നുമുതല്‍ പന്ത്രണ്ട് വരെയുള്ള പ്രതികള്‍.
2017 മാര്‍ച്ച് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അനുവദിക്കേണ്ടതിന്റെ ചുമതല വിജയലക്ഷ്മിക്കായിരുന്നു. 2017 ലെ യൂണിവേഴ്‌സിറ്റി കലോല്‍സവ സമയത്ത് പ്രതികള്‍ ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു.
എന്നാല്‍ യൂണിവേഴ്സിറ്റി ചട്ട പ്രകാരം മുന്‍പ് ഫണ്ടില്‍ നിന്നും നല്‍കിയ തുകയുടെ ചിലവഴിക്കല്‍ രേഖകളായ ബില്ലുകള്‍ അടക്കമുള്ള പത്രിക ഹാജരാക്കിയാല്‍ മാത്രമേ ബാക്കി തുക അനുവദിക്കാന്‍ പാടുള്ളുവെന്ന് പ്രൊഫസര്‍ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇരുനൂറോളം വിദ്യാര്‍ത്ഥികളെ ഒപ്പം കൂട്ടി പ്രതികളുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് പ്രൊഫസറെ മണിക്കൂറുകളോളം അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.
അദ്ധ്യാപികയെ തെറി വിളിക്കുകയും കസേരയില്‍ നിന്ന് എണീക്കാന്‍ അനുവദിക്കാതെ തടഞ്ഞു വെച്ച് മുടിയില്‍ പിടിച്ചു വലിക്കുകയും ഓരോ മുടിയിഴകളായി പിഴുതെടുക്കുകയും എസ് എഫ് ഐ വിദ്യാര്‍ത്ഥിനികള്‍ പേന കൊണ്ട് കുത്തുകയുും ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിക്കാതെയും കുടിവെള്ളം പോലും നല്‍കാതെയും മൂന്നു മണിക്കൂറുകള്‍ മാനസികമായും ശാരീരികമായൂം പീഡിപ്പിക്കുകയും ചെയ്തു. ഇനി ജോലിക്ക് വന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്എഫ്‌ഐക്കാരുടെ ഭീഷണി ഭയന്ന് പ്രാണഭയത്താല്‍ പ്രൊഫസര്‍ തുടര്‍ന്ന് കുറച്ചു ദിവസം ജോലിക്ക് ഹാജരായില്ല. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിനു സമീപത്തുള്ള കന്റോണ്‍മെന്റ് പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല.
കേസെടുക്കാതിരിക്കാന്‍ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നുള്ള സ്വാധീനവുമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. പോലീസില്‍ നിന്നും നീതി ലഭിക്കാത്തതിനാല്‍ അദ്ധ്യാപിക മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ നീതിയുടെ വാതില്‍ അവിടെയും കൊട്ടിയടക്കപ്പെട്ടതോടെ അവസാന ആശ്രയമായി ഗവര്‍ണ്ണറെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിച്ചു. തുടര്‍ന്നാണ് അദ്ധ്യാപികയുടെ മൊഴി വാങ്ങി കേസെടുക്കാന്‍ കന്റോണ്‍മെന്റ് പോലീസ് തയ്യാറായത്. എന്നാല്‍ ഉന്നത സ്വാധീനത്താല്‍ എഫ് ഐ ആറില്‍ വെള്ളം ചേര്‍ത്ത് സുപ്രധാന വകുപ്പുകള്‍ ഒഴിവാക്കി പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പുകളിട്ട് നാമ മാത്രമായി ഒരു കേസ് എടുക്കുകയായിരുന്നു.
സത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്നതിന് ചുമത്തേണ്ട ജാമ്യമില്ലാ വകുപ്പായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പായ 354 ബോധപൂര്‍വ്വം കന്റോണ്‍മെന്റ് പോലീസ് എഫ് ഐ ആറിലും കുറ്റപത്രത്തിലും ഒഴിവാക്കി. വിചാരണയില്‍ പ്രതികള്‍ക്കനുകൂലമായി കൂറു മാറി മൊഴി നല്‍കുന്ന പ്രതികള്‍ക്ക് വേണ്ടപ്പെട്ടവരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി കുറ്റപത്രത്തിലെ സാക്ഷിപ്പട്ടികയില്‍ കന്റോണ്‍മെന്റ് പോലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന ആരോപണവുമുണ്ട്.
"
https://www.facebook.com/Malayalivartha