പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിച്ചത് അപലപനീയവും ശിക്ഷാര്‍ഹവും, ഇര ആരെന്ന് തീരുമാനിക്കാൻ അവകാശം ജുഡീഷ്യറിക്ക്, സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന മറ്റൊരു ആരോപണമാണ് പരസ്യമായത്, യുവനടിക്ക് പിന്തുണയുമായി ഡബ്ല്യു.സി.സി
നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിയായ യുവനടിക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി (വിമണ്‍ ഇന്‍ സിനിമ കളക്ടീവ്) .പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും ശിക്ഷാര്‍ഹവുമാണ്.
ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണമാണ് ഇപ്പോള്‍ പരസ്യമാകുന്നതെന്നും കൂട്ടായ്മ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഡബ്ല്യു.സി.സിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോള്‍ പരസ്യമാകുന്നു. കമ്മറ്റികള്‍ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണല്‍ സമവാക്യങ്ങളുടെയും പ്രൊഫഷണല്‍ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നു.
തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്.
ജുഡീഷ്യല്‍ പ്രക്രിയയിലേക്ക് സ്വയം സമര്‍പ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു. അധികാരികളോട് കര്‍ശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യര്‍ത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാര്‍ദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു. അവള്‍ക്കൊപ്പം.
https://www.facebook.com/Malayalivartha