ഇതുവരെ പിടിച്ചെടുത്തത് 6240 കിലോ പഴകിയ മത്സ്യവും 314 കിലോ വൃത്തിഹീനമായ മാംസവും... 201 കടകള്‍ക്കെതിരെ നടപടിപരിശോധന തുടരുന്നു

കാസർകോട് ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരംഭിച്ച പരിശോധനകൾ തുടരുന്നു. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 86 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
ഈ മാസം രണ്ടു മുതല്‍ ഇന്നുവരെ കഴിഞ്ഞ 9 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2183 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 201 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 717 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 314 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 185 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6,240 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4,169 പരിശോധനകളില്‍ 2,239 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 89 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 521 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 137 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha