കോഴിക്കോട് ഒഴിഞ്ഞ പറമ്പില്‍ 266 വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍, കണ്ടെടുത്തവയിൽ യു.കെ. നിര്‍മിത വെടിയുണ്ടകളും, കവറില്‍ പൊതിഞ്ഞ് ബോക്സുകളിലാക്കി സൂക്ഷിച്ചനിലയില്‍, വെടിവെയ്പ്പ് പരിശീലിച്ചതിന്റെ തെളിവുകളും കണ്ടെത്തി...!

കോഴിക്കോട് ഒഴിഞ്ഞ പറമ്പില്‍ നിന്ന് 266 വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഞെട്ടലിലാണ് നെല്ലിക്കോട്ടുകാര്‍. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്രയും വെടിയുണ്ടകള്‍ പിടികൂടുന്നത്. തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് 266 വെടിയുണ്ടകള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
യു.കെ. നിര്‍മിത വെടിയുണ്ടകളടക്കം കണ്ടെടുത്തവയിലുണ്ടെന്ന് പോലീസ് പറഞ്ഞു. ബൈപ്പാസിന് സമീപത്തുള്ള ഒഴിഞ്ഞുകിടക്കുന്ന പറമ്പിലേക്ക് വളരെ അപൂര്‍വമായി വാഹനങ്ങള്‍ വരുന്നത് കണ്ടിട്ടിട്ടുണ്ടെങ്കിലും സംശയാസ്പദമായി ഒന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് തൊട്ടടുത്ത പറമ്പ് അളക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി പരിശോധിക്കുന്നതിനിടെയാണ് തെങ്ങിന്റെ ചുവട്ടിലായി ആദ്യം ഏതാനും വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന്, ചൊവ്വാഴ്ച ബോംബ് സ്‌ക്വാഡ് എത്തി പരിശോധിച്ചപ്പോഴാണ് ബാക്കി ഇരുനൂറ്റമ്പതോളം വെടിയുണ്ടകള്‍ കവറില്‍ പൊതിഞ്ഞ് ബോക്സുകളിലാക്കി സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.
തീവ്രവാദബന്ധത്തെക്കുറിച്ചൊന്നും ഒരു സൂചനയും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. എങ്ങനെയാണ് ഇത്രയും വെടിയുണ്ടകള്‍ അവിടെയെത്തിയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് മേധാവി എ. അക്ബര്‍ പറഞ്ഞു.
വെടിവെയ്പ്പ് പരിശീലിച്ചതിന്റെ തെളിവുകളും സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ട തുളഞ്ഞുകയറിയ പ്ലൈവുഡ് ഷീറ്റും കണ്ടെത്തി. വെടിയുണ്ട സൂക്ഷിച്ച ബോക്സില്‍നിന്ന് രണ്ടെണ്ണം ഊരിമാറ്റിയിട്ടുണ്ടെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.ഒഴിഞ്ഞ പറമ്പാണെങ്കിലും ഇതുവരെ വെടിയൊച്ചകളൊന്നും കേട്ടിട്ടുമില്ല.
പക്ഷേ, വെടിവെപ്പ് പരിശീലനം നടത്തിയതിന്റെ തെളിവുകള്‍കൂടി ലഭിച്ചതാണ് നാട്ടുകാരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. വളരെ ചെറുതായിരുന്നതിനാല്‍ വെടിയുണ്ടയാണെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായിരുന്നില്ല. യുവാക്കളുടെ മാലയുടെ ഭാഗമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പ്രദേശത്തെ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചത്.സംഭവ സ്ഥലം പോലീസ് വിശദമായി പരിശോധിച്ചെങ്കിലും മറ്റൊന്നും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടില്ല.
തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസിനെ അറിയിക്കുകയായിരുന്നെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുജാത കൂടത്തിങ്ങല്‍ പറഞ്ഞു. വെടിയുണ്ട കണ്ടെത്തിയ കുറ്റിയകുത്ത് പറമ്പിന്റെ സമീപത്ത് കാടുകയറി കിടക്കുകയാണ്. അവിടേക്ക് കയറിയാല്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുകയുമില്ല. വെടിയുണ്ടകള്‍ ക്ലാവുപിടിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ ഉപേക്ഷിച്ചതല്ലെന്നുതന്നെയാണ് നിഗമനം.
ഇത്തരം വെടിയുണ്ടകള്‍ക്ക് 20വര്‍ഷം വരെ കാലാവധിയുണ്ടെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം തുടങ്ങി. മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നിലാല്‍, ബോംബ് സ്‌ക്വാഡ് എ.എസ്.ഐ. ആഷ്ലി തോറോ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി. ശിവാനന്ദന്‍, സി. ധനേഷ്, സി.പി.ഒ. വത്സരാജ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha